
അബുദാബി: ഇനി പ്രവാസികൾ ഉൾപ്പെടെയുള്ള അബുദാബി നിവാസികൾക്ക് ആശ്വാസം. വാടക വർഷത്തിൽ ഒറ്റത്തവണയായോ ചെക്ക് മുഖേനയോ നൽകുന്ന നിലവിലെ രീതി മാറുന്നു. അതിന് പകരം മാസത്തവണകളായി നൽകാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. പുതുതായി വരുന്ന ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന്റെ സഹായത്തോടെയാണ് ഈ മാറ്റം വരുന്നത്. യുഎഇ പ്രോപ്പ്ടെക് കമ്പനിയായ കീപ്പറുമായി പങ്കാളിത്തം പുലർത്തുന്ന അഡ്രസ് എന്ന കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.
2026-ലെ നാലാം പാദത്തിൽ പദ്ധതി നിലവിൽ വരുമെന്നാണ് കരുതപ്പെടുന്നത്. ‘റന്റ് നൗ പേ മന്ത്ലി’ എന്ന ഈ പുതിയ സേവനത്തിന് അബുദാബി റിയൽ എസ്റ്റേറ്റ് അധികാരികളുടെ പിന്തുണയുണ്ടെന്നും, വാർഷിക വാടക മാസാവസാനം തവണകളായി കൈമാറാനുള്ള ഓപ്ഷൻ നൽകിക്കൊണ്ട് വാടക പണമടക്കൽ പൂർണമായും ഡിജിറ്റലൈസ് ചെയ്യാനുള്ള എമിറേറ്റിന്റെ ലക്ഷ്യത്തോടും ഇത് പൊരുത്തപ്പെടുന്നതായും അഡ്വാൻസ്ഡ് റിയൽ എസ്റ്റേറ്റ് സർവീസസ് കമ്പനി അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇതിലൂടെ വാടകക്കാർക്ക് പ്ലാറ്റ്ഫോമിലൂടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മാസാന്തം തവണകൾ നൽകും, ഭൂമിയുടമകൾ വാടക ഉടമ്പടിയനുസരിച്ച് വാടക സ്വീകരിക്കുന്നത് തുടരുംമെന്ന് കമ്പനി അറിയിച്ചു. എന്നാൽ കെട്ടിട ഉടമകള്‍ക്ക് കരാര്‍ പ്രകാരമുള്ള തുക കൃത്യമായി ലഭിക്കുകയും ചെയ്യും. ഇതൊരു വായ്പാ സംവിധാനമല്ലാത്തതിനാല്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ കടബാധ്യതാനിരക്ക് പരിധിയില്‍ വരില്ല.
എന്നാൽ ഇതിന് സർവീസ് ചാർജ് ഉണ്ടായിരിക്കുന്നതാണ്. വാര്‍ഷിക വാടകത്തുകയുടെ 4.75 ശതമാനം മുതല്‍ 12 ശതമാനം വരെ സര്‍വീസ് ചാര്‍ജായി ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യഥാർത്ഥ പേയ്മെന്റ് വ്യവസ്ഥകളും വാടകക്കാരുടെ യോഗ്യതയും അടിസ്ഥാനമാക്കിയായിരിക്കും സർവീസ് ചാർജ് നിരക്ക് നിശ്ചയിക്കുക.
നിലവിലെ സാഹചര്യത്തിൽ ഈ സംവിധാനം യുവാക്കൾ അടക്കമുള്ള പ്രഫഷണലുകൾക്ക് വാടകയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ഗുണം ചെയ്യുമെന്നാണ് റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രമുഖർ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്. ഇതിലെ ഏറ്റവും നല്ല വശമായി ചിലർ ചൂണ്ടിക്കാണിക്കുന്നത് മുൻകൂർ പണമടക്കൽ ഒഴിവാക്കുന്നത് തന്നെയാണ്. ഇത് എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ ഉണർവിന് ഇടയാക്കുമെന്ന് വിദഗ്ധരെ ഉദ്ധരിച്ചു കൊണ്ട് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അബുദാബിയിൽ കഴിയുന്ന ഇന്ത്യക്കാർക്ക് അടക്കം ഇത് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. നിലവിൽ പലരും മുൻകൂർ വാർഷിക വാടക ഭയന്ന് നല്ല റൂമുകൾ തേടാതെ പിന്നോട്ട് വലിയുകയാണ്. അതിനിടയിലാണ് ഈ പരിഷ്കാരം, കൂടുതൽ മെച്ചപ്പെട്ട ഇടങ്ങളിലേക്ക് യുവാക്കൾ ഉൾപ്പെടെയുള്ള പ്രഫഷണലുകൾക്ക് ഇതോടെ വാതിൽ തുറക്കപ്പെടും.
ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ
ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ
UAE July 15, 2026

ദുബൈ: താമസമേഖലകൾ, വാണിജ്യ ഹബ്ബുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ദുബൈയിലെ പൊതുഗതാഗത ശൃംഖല വിപുലീകരിക്കുന്നു. ജൂലൈ 17 മുതൽ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നാല് പുതിയ പൊതു ബസ് റൂട്ടുകൾ ആരംഭിക്കും. ഇതിനൊപ്പം നിലവിലുള്ള 13 പ്രധാന ബസ് സർവീസുകൾ നവീകരിക്കുകയും ചെയ്യും.
യാത്രക്കാരുടെ ആവശ്യങ്ങളും യാത്രാ രീതികളും വിശദമായി അവലോകനം ചെയ്ത ശേഷമാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നതെന്ന് ആർടിഎ അറിയിച്ചു. ബസുകളും ദുബൈ മെട്രോയും തമ്മിലുള്ള സംയോജനം കൂടുതൽ കാര്യക്ഷമമാക്കാനും യാത്ര സുഗമമാക്കാനും പുതിയ പരിഷ്കാരങ്ങൾ സഹായിക്കും.
പുതിയ റൂട്ടുകൾ
റൂട്ട് 35: ഇന്റർനാഷണൽ സിറ്റിയെ ദുബായ് സിലിക്കൺ ഒയാസിസുമായി ബന്ധിപ്പിക്കുന്നു. തിരക്കേറിയ സമയങ്ങളിൽ ഓരോ 30 മിനിറ്റിലും സർവീസ് ഉണ്ടാകും.
റൂട്ട് 85: അൽ ഖൂസിനെ (അൽ ഖൈൽ ഗേറ്റ്) ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു. തിരക്കേറിയ സമയങ്ങളിൽ ഓരോ 20 മിനിറ്റിലും സർവീസ് നടത്തും.
റൂട്ട് 37A: ഇന്റർനാഷണൽ സിറ്റിയിൽ നിന്ന് പുറപ്പെട്ട് ദുബായ് സിലിക്കൺ ഒയാസിസ് തടാകം വരെ സർവീസ് നടത്തും. പീക്ക് അവറുകളിൽ 30 മിനിറ്റായിരിക്കും ഫ്രീക്വൻസി.
റൂട്ട് 37B: ദുബൈ സിലിക്കൺ ഒയാസിസ് തടാകത്തിനും ഇന്റർനാഷണൽ സിറ്റിക്കും ഇടയിൽ എതിർദിശയിൽ സർവീസ് നടത്തുന്നു. തിരക്കേറിയ സമയങ്ങളിൽ ഓരോ 30 മിനിറ്റിലും ലഭ്യമാകും.
നിലവിലുള്ള റൂട്ടുകളിലെ പ്രധാന മാറ്റങ്ങൾ
റൂട്ട് 27: അൽ സുകൂക്ക് സ്ട്രീറ്റിന് പകരം ഇനി മുതൽ അൽ മുസ്തക്ബാൽ സ്ട്രീറ്റ് വഴിയായിരിക്കും സർവീസ്. യാത്രക്കാർക്ക് ബദലായി റൂട്ട് 29 ഉപയോഗിക്കാം.
റൂട്ട് 36A, 36B: ഇന്റർനാഷണൽ സിറ്റിക്കും ദുബായ് സിലിക്കൺ ഒയാസിസിനും ഇടയിൽ ഈ സർവീസുകൾ നിർത്തലാക്കി. അക്കാദമിക് സിറ്റി, സിലിക്കൺ ഒയാസിസ് ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് പുതിയ റൂട്ടുകളായ 37A, 37B എന്നിവ പ്രയോജനപ്പെടുത്താം.
റൂട്ട് 67: ഇനി മുതൽ അൽ ഗുബൈബ ബസ് സ്റ്റേഷന് പകരം ഔദ് മേത്ത ബസ് സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും. ഇത് മെട്രോ ഗ്രീൻ ലൈനിലേക്ക് എളുപ്പത്തിൽ കണക്റ്റിവിറ്റി നൽകും.
റൂട്ട് 84: മാൾ ഓഫ് ദി എമിറേറ്റ്സിന് പകരം ഇൻഷുറൻസ് മാർക്കറ്റ് ബസ് സ്റ്റോപ്പിൽ (സൗത്ത് സൈഡ്) സർവീസ് അവസാനിപ്പിക്കും. ദുബൈ മറീനയ്ക്കും അൽ ഖൂസിനും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ റൂട്ട് 85 ഉപയോഗിക്കാം.
റൂട്ട് 88: അൽ ഷീഫ് സ്ട്രീറ്റിന് പകരം ONPASSIVE മെട്രോ ബസ് സ്റ്റോപ്പിൽ (വടക്ക് വശം) സർവീസ് അവസാനിപ്പിക്കും. ദുബൈ ഇന്റർനെറ്റ് സിറ്റിയിലേക്ക് പോകുന്നവർക്ക് റൂട്ട് 8 ഉപയോഗിക്കാവുന്നതാണ്.
റൂട്ട് 96, X94: യാത്രാ സമയം കുറയ്ക്കുന്നതിനായി അൽ ഖൂസിലേക്ക് പോകുന്ന ഈ സർവീസുകൾ എക്സ്പോ റോഡിന് പകരം അൽ യലായിസ് സ്ട്രീറ്റ്, ജബൽ അലി വഴി തിരിച്ചുവിടും.
റൂട്ട് X22: അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് പോകുന്ന ഈ ബസ് ബിസിനസ് ബേ സ്റ്റോപ്പുകൾ ഒഴിവാക്കി, ബിസിനസ് ബേ മെട്രോ ബസ് സ്റ്റോപ്പിൽ നിന്ന് (സൗത്ത് സൈഡ് 1) ഷെയ്ഖ് സായിദ് റോഡ് വഴി നേരിട്ട് സർവീസ് നടത്തും. ബിസിനസ് ബേയിലേക്കുള്ള യാത്രക്കാർക്ക് F14, F41 റൂട്ടുകൾ ഉപയോഗിക്കാം.
മെട്രോ ലിങ്ക് ബസ് സർവീസുകളിലെ മാറ്റങ്ങൾ
മെട്രോ യാത്രക്കാർക്ക് സ്റ്റേഷനുകളിലേക്ക് എളുപ്പത്തിൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന മെട്രോ ലിങ്ക് (F) സർവീസുകളിലും ആർടിഎ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്:
റൂട്ട് F06: നാദ് ഷമ്മയിലേക്ക് നീട്ടി.
റൂട്ട് F29: ഉം സുഖീം 3 ന് പകരം ഉം അൽ ഷീഫിലേക്ക് സർവീസ് നടത്തും.
റൂട്ട് F36: അൽ ബർഷ സൗത്ത് 2 ലേക്ക് നീട്ടി.
റൂട്ട് F47: ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിലെ ജീവനക്കാരുടെ താമസസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന രീതിയിൽ സർവീസ് ക്രമീകരിച്ചു.
റൂട്ട് F49: ഡാന്യൂബ് മെട്രോ സ്റ്റേഷനിൽ നിന്ന് യാത്ര ചെയ്യുമ്പോൾ ഈ ബസ് ഇനി പാർക്കോ ഹൈപ്പർമാർക്കറ്റ് പരിസരത്ത് നിർത്തുകയില്ല. യാത്രക്കാർക്ക് ബദലായി 56, 95A, F47 അല്ലെങ്കിൽ F53 റൂട്ടുകൾ ഉപയോഗിക്കാം.
വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളിൽ ഫ്ലെയിം ഇന്റർസെക്ഷൻ 2 നും ഡിനാറ്റ 2 നും ഇടയിലുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റൂട്ട് C01-ലും ആർടിഎ പ്രവർത്തനപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമാക്കുന്നതിനും യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിനുമായി റൂട്ടുകൾ നിരന്തരം വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും ആർടിഎ വക്താക്കൾ വ്യക്തമാക്കി.