
ദുബായ്∙ ലഹരിമരുന്ന് ഉപയോഗിച്ചോ മദ്യലഹരിയിലോ വാഹനമോടിക്കുന്നവർക്കു കടുത്ത ശിക്ഷകളുമായി യുഎഇ. പുതിയ ഗതാഗത നിയമപ്രകാരം തടവും 2 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. ഡ്രൈവിങ് ലൈസൻസും റദ്ദാക്കും.
മദ്യപിച്ച് വാഹനമോടിച്ചാൽ 20,000 മുതൽ 1 ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാം. കുറ്റത്തിന്റെ ആവർത്തനമനുസരിച്ച് ലൈസൻസ് സസ്പെൻഷനും റദ്ദാക്കലും ഉണ്ടാകും. ആദ്യ തവണ കുറഞ്ഞത് മൂന്നു മാസവും, രണ്ടാം തവണ ആറു മാസവും ലൈസൻസ് സസ്പെൻഡ് ചെയ്യും.
മൂന്നാം തവണ ലൈസൻസ് റദ്ദാക്കും.. ലഹരിമരുന്നുകളോ മനോനിലയെ സ്വാധീനിക്കുന്ന പദാർഥങ്ങളോ (സൈക്കോട്രോപിക്) ഉപയോഗിച്ച ശേഷം വാഹനമോടിച്ചാൽ 30,000 മുതൽ 2 ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാം.
ആദ്യ തവണ നിയമം ലംഘിച്ചാൽ ആറു മാസവും രണ്ടാമതും നിയമം ലംഘിച്ച് പിടിക്കപ്പെട്ടാൽ ഒരു വർഷവും ലൈസൻസ് സസ്പെൻഡ് ചെയ്യും. മൂന്നാം തവണ കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും. സസ്പെൻഡ് ചെയ്ത ലൈസൻസുമായി വീണ്ടും വാഹനമോടിച്ചാൽ മൂന്ന് മാസം വരെ തടവും 10,000 ദിർഹം പിഴയും നേരിടേണ്ടിവരും. മദ്യലഹരിയിലോ ലഹരിമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ച് ഒരാളുടെ മരണത്തിനു കാരണമായാൽ കുറഞ്ഞത് ഒരു വർഷം തടവും 1 ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയും ചുമത്താമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
യുഎഇയിൽ ജോലി നോക്കുന്നവർ സൂക്ഷിക്കുക; ദുബായ് പോലീസിന്റെ അടിയന്തിര മുന്നറിയിപ്പ്
UAE July 18, 2026

ദുബായ്: യുഎഇയിൽ ഉദ്യോഗാർത്ഥികളെയും പ്രവാസികളെയും ലക്ഷ്യമിട്ട് വൻ വിസ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ‘ബി അവെയർ ഓഫ് ഫ്രോഡ്’ എന്ന പേരിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ആകർഷകമായ ശമ്പളവും, ഗ്യാരന്റീഡ് വിസ ഓഫറുകളും നൽകി ആളുകളിൽ നിന്ന് വൻ തുക തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വെബ്‌സൈറ്റുകളിലും വ്യാജ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പുകാർ ആളുകളെ കണ്ടെത്തുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കൂടാതെ പ്രമുഖ കമ്പനികളുടെ പേരുകളും ലോഗോകളും വ്യാജമായി നിർമ്മിക്കുകയും യഥാർത്ഥ കമ്പനിയുടേതാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഓഫർ ലെറ്ററുകളും ഇവർ ഇമെയിൽ വഴി അയച്ചു നൽകുകയും ചെയ്യും. ഒപ്പം തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ വിസ റെഡിയാക്കി തരാം 100% ഗ്യാരന്റിയുള്ള വിസയാണ് എന്നൊക്കെ പറഞ്ഞാണ് ആളുകളെ ഇതിലേക്ക് കൊണ്ടെത്തിക്കുന്നത്.
കൂടാതെ വിസ നടപടികൾക്കായി മെഡിക്കൽ ഫീസോ, അഡ്മിനിസ്ട്രേഷൻ ചാർജോ, ഒറിജിനൽ പേപ്പർവർക്കുകൾക്കുള്ള പണമോ നേരത്തെ തന്നെ നൽകണമെന്ന് ആവശ്യപ്പെടും. ശേഷം പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തുകഴിഞ്ഞാൽ പിന്നീട് ഈ വ്യാജ ഏജന്റന്മാരെക്കുറിച്ചോ സ്ഥാപനങ്ങളെക്കുറിച്ചോ യാതൊരു വിവരവും ഉണ്ടാകില്ല.
അതേസമയം ഒരു ജോലി ഓഫറോ വിസ വാഗ്ദാനമോ ആർക്കെങ്കിലും ലഭിച്ചാൽ യാതൊരു കാരണവശാലും നേരത്തെ പണം നൽകരുതെന്ന് ദുബായ് പോലീസ് കർശനമായി പറഞ്ഞിട്ടുണ്ട്. ഇനി പണം ആവശ്യപ്പെട്ടാൽ തന്നെ ആ സ്ഥാപനത്തിനെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും അറിയിച്ചു.
യുഎഇ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതും ലൈസൻസുള്ളതുമായ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ വഴി എല്ലാവരും വിസ നടപടികൾ പൂർത്തിയാക്കണമെന്നും വിസയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും യുഎഇ ഗവൺമെന്റിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ അല്ലെങ്കിൽ ദുബായ് റെസിഡൻസി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയോ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അറിയിച്ചു.
നിയമപരമായ മാനദണ്ഡങ്ങൾ അല്ലാതെ വളരെ വേഗത്തിൽ വിസ വാഗ്ദാനം ചെയ്യുന്ന ഗ്രൂപ്പുകളെ പൂർണ്ണമായും ഒഴിവാക്കണം. യുഎഇ നിയമം അനുസരിച്ച് വിസ നൽകുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്. അതിനാൽ ഇത്തരം ഓഫറുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ചതിക്കുഴികൾ തിരിച്ചറിയാൻ പ്രവാസികൾക്ക് പ്രത്യേകം ശ്രദ്ധിക്കണം.