കായിക വിനോദങ്ങൾക്കിടയിലെ മരണങ്ങൾ കൂടുന്നു:യുവാക്കളിൽ ഹൃദയരോഗങ്ങൾ വർധിക്കുന്നോ?ആശങ്ക പ്രകടിപ്പിച്ച് യുഎഇയിലെ ഡോക്ടർമാർ

446135

ദുബൈ: ശാരീരികക്ഷമതയും കുറഞ്ഞ പ്രായവും എപ്പോഴും നല്ല ഹൃദയാരോഗ്യത്തിന്റെ സൂചനകളല്ലെന്നും നെഞ്ചുവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഒരിക്കലും നിസ്സാരമായി കാണരുതെന്നും ഹൃദ്രോഗ വിദഗ്ദ്ധർ. യുഎഇയിൽ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനിടെ നാല് ദിവസത്തെ വ്യത്യാസത്തിൽ രണ്ട് പ്രവാസികൾ കുഴഞ്ഞുവീണ് മരിച്ച പശ്ചാത്തലത്തിലാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.

ജൂൺ 14-ന് ദുബൈയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ 38 കാരനും, ജൂൺ 17-ന് അജ്മാനിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ 42 കാരനുമാണ് മരിച്ചത്. സജീവമായ ജീവിതശൈലി നയിക്കുന്നവർക്ക് പോലും തിരിച്ചറിയപ്പെടാത്ത ഹൃദ്രോഗങ്ങൾ ഉണ്ടാകാമെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ആഴ്ചയിൽ ഭൂരിഭാഗം ദിവസങ്ങളിലും ഓഫീസുകളിലും മറ്റും ഇരുന്ന് ജോലി ചെയ്യുകയും, വാരാന്ത്യങ്ങളിൽ പെട്ടെന്ന് ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങിയ കഠിനമായ കായിക വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരെയാണ് ഡോക്ടർമാർ ‘വാരാന്ത്യ അത്ലറ്റുകൾ’ എന്ന് വിളിക്കുന്നത്.

പതിവായി വ്യായാമം ചെയ്യാതെ പെട്ടെന്ന് ഒരു ദിവസം കഠിനമായ ശാരീരിക അധ്വാനത്തിൽ ഏർപ്പെടുന്നത് ഹൃദയത്തിൽ വലിയ സമ്മർദ്ദമുണ്ടാക്കുമെന്ന് അബുദബി ബുർജീൽ ആശുപത്രിയിലെ കാർഡിയോളജി കൺസൾട്ടന്റ് ഡോ. ഹർബ് അബുബറാക്ക പറയുന്നു. ഇത് ഹൃദയാഘാതത്തിനും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും കാരണമായേക്കാം. പുകവലിക്കുന്നവർ, പ്രമേഹം, അമിത കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, പാരമ്പര്യമായി ഹൃദ്രോഗമുള്ളവർ എന്നിവരിൽ ഈ സാധ്യത വളരെ കൂടുതലാണ്.

ഒരിക്കലും അവഗണിക്കരുത് ഈ 7 മുന്നറിയിപ്പ് സൂചനകൾ

ലളിതമെന്ന് തോന്നാമെങ്കിലും താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ ഉടനടി വൈദ്യസഹായം തേടണമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു:

1. നെഞ്ചുവേദന അല്ലെങ്കിൽ അസ്വസ്ഥത: വ്യായാമം ചെയ്യുമ്പോൾ നെഞ്ചിൽ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതയോ മർദ്ദമോ പോലും ഗൗരവമായി കാണണം.

2. അസാധാരണമായ ശ്വാസംമുട്ടൽ: കളിയിലോ വ്യായാമത്തിലോ ഏർപ്പെടുമ്പോൾ കപ്പാസിറ്റിയിൽ കൂടുതൽ അമിതമായ ശ്വാസതടസ്സം അനുഭവപ്പെടുക.

3. തലകറക്കവും ബോധക്ഷയവും: കഠിനമായ വ്യായാമത്തിനിടയിൽ പെട്ടെന്നുണ്ടാകുന്ന തലകറക്കമോ ക്ഷീണമോ അവഗണിക്കരുത്.

4. അസാധാരണമായ ഹൃദയമിടിപ്പ്: ഹൃദയം വളരെ വേഗത്തിൽ മിടിക്കുകയോ ക്രമരഹിതമായി മിടിക്കുകയോ ചെയ്യുന്നത് ഹൃദയതാളത്തിലെ തകരാറിനെ സൂചിപ്പിക്കുന്നു.

5. കളിക്ക് ശേഷം കടുത്ത ക്ഷീണം: കായിക വിനോദങ്ങൾക്ക് ശേഷം അമിതമായ ക്ഷീണം തോന്നുന്നതും ശരീരം പഴയ പടിയാകാൻ കൂടുതൽ സമയമെടുക്കുന്നതും ഹൃദയം സമ്മർദ്ദത്തിലാണെന്നതിന്റെ ലക്ഷണമാണ്.

6. പാരമ്പര്യം: കുടുംബത്തിൽ ചെറുപ്പകാലത്ത് ആർക്കെങ്കിലും പെട്ടെന്ന് ഹൃദയാഘാതമോ മരണമോ സംഭവിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ ജാഗ്രത വേണം.

7. ഫിറ്റ്‌നസ് തെറ്റിദ്ധാരണകൾ: കളിക്കുന്നത് കൊണ്ട് മാത്രം ഹൃദയം പൂർണ്ണ ആരോഗ്യവാനാണെന്ന് സ്വയം വിലയിരുത്തരുത്.

ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒന്നല്ല

ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതാണ് ഹൃദയാഘാതം. ഈ സമയത്ത് നെഞ്ചുവേദന, വിയർപ്പ്, ശ്വാസതടസ്സം എന്നിവ ഉണ്ടാകുമെങ്കിലും ഹൃദയമിടിപ്പ് നിലയ്ക്കില്ല. എന്നാൽ ഹൃദയത്തിന്റെ വൈദ്യുത സംവിധാന തകരാറ് മൂലം പെട്ടെന്ന് മിടിപ്പ് നിൽക്കുന്നതാണ് ഹൃദയസ്തംഭനം. ഇതിൽ വ്യക്തി ബോധരഹിതനാവുകയും ഉടനടി സിപിആർ (CPR) നൽകിയില്ലെങ്കിൽ മിനിറ്റുകൾക്കകം മരണം സംഭവിക്കുകയും ചെയ്യും.

അൽ ഖുസൈസ് ആസ്റ്റർ ആശുപത്രിയിലെ കൺസൾട്ടന്റ് കാർഡിയോതൊറാസിക് സർജൻ ഡോ. ഷിപ്ര ശ്രീവാസ്തവയുടെ അഭിപ്രായത്തിൽ, യുഎഇയിലെ കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ കളിക്കുമ്പോൾ ഉണ്ടാകുന്ന നിർജ്ജലീകരണം (Dehydration) ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് ഹൃദയത്തിന്റെ ജോലിഭാരം ഇരട്ടിയാക്കുന്നു. അതിനാൽ കടുത്ത ചൂടുള്ള സമയങ്ങളിൽ ഔട്ട്ഡോർ കളികൾ ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.

പരിഹാരം വ്യായാമം നിർത്തലല്ല, പരിശോധനയാണ്

കളി പൂർണ്ണമായും നിർത്തുകയല്ല വേണ്ടത്, മറിച്ച് ആഴ്ചയിലുടനീളം ലഘുവായ വ്യായാമങ്ങൾ പതിവാക്കുകയാണ് ചെയ്യേണ്ടത്. പ്രത്യേകിച്ച് 35 വയസ്സ് കഴിഞ്ഞവർ കഠിനമായ കായിക വിനോദങ്ങളിലേക്ക് ഇറങ്ങുന്നതിന് മുൻപ് ഇസിജി (ECG), ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ, ഷുഗർ പരിശോധനകൾ എന്നിവ നടത്തി ഹൃദയാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

ഒരു സഹായം മാത്രം…വിശ്വസിച്ച് കൈകൊടുത്തത് ജീവിതം തകർത്തു; യുഎഇയിലെ കൊള്ളപ്പലിശ സംഘത്തിന്റെ കെണിയിൽ മലയാളികൾ

UAE June 23, 2026

444840

യുഎഇയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കൊള്ളപ്പലിശ സംഘത്തിന്റെ ചതിയിൽപ്പെട്ട് മുന്നൂറിലധികം ഇന്ത്യൻ പ്രവാസികൾ ഗുരുതര പ്രതിസന്ധിയിലായതായി റിപ്പോർട്ട്. ഇവരിൽ ഇരുന്നൂറിലേറെ പേരും മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി വായ്പയെടുത്തവരും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി ജാമ്യം നിന്നവരുമാണ് ഇപ്പോൾ ചെക്ക് കേസുകളിലും യാത്രാവിലക്കിലും അകപ്പെട്ടിരിക്കുന്നത്.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു രാജസ്ഥാൻ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ അനധികൃത ധനകാര്യ ശൃംഖല നിയന്ത്രിക്കുന്നതെന്നാണ് ആരോപണം. ഇയാളുടെ മകൻ, കോഴിക്കോട് സ്വദേശിയായ ഒരാൾ, ഈജിപ്ത് പൗരൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് വായ്പാ ഇടപാടുകൾ നിയന്ത്രിക്കുന്നതെന്നും പരാതിക്കാർ പറയുന്നു.

ബ്ലാങ്ക് ചെക്കിലൂടെ ഒരുക്കിയ കെണി

സാമ്പത്തിക പ്രതിസന്ധിയിലായ തൊഴിലാളികൾക്കും ചെറുകിട ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുമാണ് സംഘം ആദ്യം എളുപ്പത്തിൽ വായ്പ വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 10 ശതമാനം പലിശ നിരക്കിൽ 10,000 ദിർഹം വരെ വായ്പ അനുവദിക്കുകയും, സുരക്ഷാ നിക്ഷേപമായി വായ്പയെടുക്കുന്നയാളിൽ നിന്ന് ഒപ്പിട്ട ബ്ലാങ്ക് ചെക്കും ജാമ്യം നിൽക്കുന്ന മറ്റൊരാളിൽ നിന്ന് അധിക ചെക്കും കൈപ്പറ്റുകയും ചെയ്യുന്നു.

എന്നാൽ വായ്പയും പലിശയും പൂർണമായും തിരിച്ചടച്ച ശേഷവും ഈ ചെക്കുകൾ തിരിച്ചുനൽകാൻ സംഘം തയ്യാറാകുന്നില്ലെന്നാണ് ഇരകളുടെ ആരോപണം. പകരം, ബ്ലാങ്ക് ചെക്കുകളിൽ വൻ തുകകൾ രേഖപ്പെടുത്തി ബാങ്കിൽ സമർപ്പിക്കുകയും ചെക്ക് മടങ്ങിയതിന്റെ പേരിൽ നിയമനടപടികൾ ആരംഭിക്കുകയും ചെയ്യുന്നു.
10,000 ദിർഹം വായ്പയെടുത്ത് 30,000 ദിർഹത്തിലധികം തിരിച്ചടച്ചിട്ടും 1,20,000 ദിർഹത്തിന്റെ ചെക്ക് കേസുകൾ വരെ രജിസ്റ്റർ ചെയ്തതായി നിരവധി ഇരകൾ പറയുന്നു. ഈ അനധികൃത വായ്പാ ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കുന്ന ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കാമെന്നും ചിലർ ആരോപിക്കുന്നു.

സുഹൃത്തിനെ സഹായിച്ചവരും കുടുങ്ങി

വായ്പയെടുത്തവരെക്കാൾ കൂടുതൽ പ്രതിസന്ധിയിലായത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി സ്വന്തം ബ്ലാങ്ക് ചെക്ക് നൽകി ജാമ്യം നിന്നവരാണ്. സഹായിക്കാനായി നൽകിയ ഒരു ചെക്ക് പിന്നീട് സ്വന്തം ജീവിതം തന്നെ തകർത്തുവെന്നാണ് പലരുടെയും അനുഭവം. ഇത്തരത്തിൽ കുടുങ്ങിയ ഒരു മലയാളി പറയുന്നതനുസരിച്ച്, ആത്മഹത്യയുടെ വക്കിലെത്തിയിരുന്ന മറ്റൊരു പ്രവാസിയെ സഹായിക്കാനാണ് സ്വന്തം ബ്ലാങ്ക് ചെക്ക് കൈമാറിയത്. പിന്നീട് അതേ ചെക്ക് ഉപയോഗിച്ച് തനിക്കെതിരെയും വൻതുകയുടെ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയായിരുന്നു.

യാത്രാവിലക്കിൽ നൂറുകണക്കിന് പേർ

ചെക്ക് കേസുകൾ നിലനിൽക്കുന്നതിനാൽ നിരവധി പ്രവാസികൾക്ക് യുഎഇ വിടാൻ സാധിക്കുന്നില്ല. പലരുടെയും റെസിഡൻസ് വിസ കാലഹരണപ്പെട്ടതിനാൽ നിയമപരമായ മറ്റ് ബുദ്ധിമുട്ടുകളും നേരിടുകയാണ്. മാതാപിതാക്കളുടെ മരണത്തിനും മക്കളുടെ വിവാഹത്തിനും അടിയന്തര കുടുംബ ആവശ്യങ്ങൾക്കുമായി പോലും നാട്ടിലെത്താൻ കഴിയാതെ വർഷങ്ങളായി യുഎഇയിൽ കുടുങ്ങിക്കിടക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. യാത്രാവിലക്കുള്ളവരിൽ ഭൂരിഭാഗം പേരും തൊഴിൽ നഷ്ടപ്പെട്ടതും ശമ്പളമില്ലാത്തതുമായ അവസ്ഥയിലാണെന്നും പരാതിയുണ്ട്.

സഹായത്തിനായി കൂട്ടായ്മ

ദുരിതമനുഭവിക്കുന്ന 32 പേർ ചേർന്ന് വാട്ട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ്. കൂടുതൽ ഇരകൾ ദിവസേന ഈ കൂട്ടായ്മയിലേക്ക് എത്തുന്നുണ്ടെന്ന് ഇവർ പറയുന്നു. ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾ, കേരളത്തിലെ ജനപ്രതിനിധികൾ എന്നിവർക്കും പരാതി നൽകിയിട്ടുണ്ടെന്നും, യാത്രാവിലക്ക് നീക്കുന്നതിനും പാസ്‌പോർട്ടുകൾ തിരികെ ലഭ്യമാക്കുന്നതിനുമായി അടിയന്തര ഇടപെടൽ പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു.

യുഎഇ നിയമം എന്ത് പറയുന്നു?

യുഎഇയിൽ സെൻട്രൽ ബാങ്കിന്റെയോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെയോ അനുമതിയില്ലാതെ പലിശയ്ക്ക് പണം കടം കൊടുക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്. രാജ്യത്തെ ശിക്ഷാനിയമപ്രകാരം അനധികൃതമായി പലിശയ്ക്ക് വായ്പ നൽകുന്നവർക്ക് ഒരു വർഷം മുതൽ തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കാം. ഇത് സ്ഥിരം തൊഴിലായി നടത്തുന്നവർക്ക് അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയും ശിക്ഷയായി ലഭിക്കാനിടയുണ്ട്. അതുപോലെ, ലൈസൻസില്ലാത്ത വ്യക്തികളിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങുന്നതും നിയമപരമായ അപകടസാധ്യതകൾ സൃഷ്ടിക്കും. എന്നാൽ പലിശ ഈടാക്കാതെയുള്ള സൗഹൃദ വായ്പകൾക്ക് നിയമതടസ്സമില്ല. അത്തരം ഇടപാടുകൾ ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കാൻ രേഖാമൂലം നടത്തുന്നതാണ് ഉചിതമെന്ന് നിയമവിദഗ്ധർ നിർദേശിക്കുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *