യുഎഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഇന്ന് മുതല്‍ അല്‍ ഹിന്ദ് വഴി; എങ്ങിനെ അപേക്ഷിക്കാം, ഫീസ് എത്ര, എവിടെയെല്ലാം കേന്ദ്രങ്ങള്‍

alhind logo

ദുബൈ: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് പുതിയ സംവിധാനം നിലവില്‍ വന്നു. ജൂലൈ 22 മുതല്‍ ഈ സേവനങ്ങള്‍ അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മുഖേന പ്രവര്‍ത്തിക്കുന്ന 16 ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളിലൂടെ (ICAC) മാത്രമാണ് ലഭ്യമാകുക. ഇതോടെ അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിലോ നേരിട്ട് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷകര്‍ പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി മുന്‍കൂട്ടി സമയം ബുക്ക് ചെയ്ത് സമീപത്തെ ഐസിഎസി കേന്ദ്രത്തിലെത്തണം.

പുതിയ സംവിധാനത്തില്‍ എങ്ങനെ അപേക്ഷിക്കാം?

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി ആദ്യം Passport Seva Portalല്‍ ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കണം. തുടര്‍ന്ന് consularsevainuae.com പോര്‍ട്ടലില്‍ പ്രവേശിച്ച് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം.
പ്രതിദിനം രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പുതിയ സ്ലോട്ടുകള്‍ ലഭ്യമാക്കും. അപേക്ഷകന്‍ ഇഷ്ടമുള്ള കേന്ദ്രവും തീയതിയും സമയവും തിരഞ്ഞെടുക്കാം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

തുടര്‍ന്ന് ആവശ്യമായ എല്ലാ ഒറിജിനല്‍ രേഖകളും ഫോട്ടോയും അനുബന്ധ രേഖകളും തയ്യാറാക്കി നിശ്ചിത സമയത്തിന് 15 മിനിറ്റ് മുമ്പ് കേന്ദ്രത്തില്‍ എത്തണം. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്ന രസീത് സൂക്ഷിച്ചാല്‍ അപേക്ഷയുടെ പുരോഗതി ഓണ്‍ലൈനായി പരിശോധിക്കാം. പാസ്‌പോര്‍ട്ട് തയ്യാറായാല്‍ ബന്ധപ്പെട്ട കേന്ദ്രത്തില്‍ നിന്ന് നേരിട്ട് വാങ്ങുകയോ കൂറിയര്‍ സേവനം തെരഞ്ഞെടുത്തവര്‍ക്ക് വീട്ടിലെ വിലാസത്തില്‍ ലഭിക്കുകയോ ചെയ്യും.

പുതിയ പോര്‍ട്ടലിന്റെ പ്രത്യേകതകള്‍

പുതിയ പോര്‍ട്ടലിലൂടെ അപ്പോയിന്റ്‌മെന്റ് ബുക്കിങ്, അപേക്ഷയുടെ നിലവാരം പരിശോധിക്കല്‍, ഫീസ് വിവരങ്ങള്‍, ആവശ്യമായ രേഖകളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും അറിയിപ്പുകള്‍ എന്നിവ ഒരിടത്ത് ലഭ്യമാകും. കൂടുതല്‍ എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ആധുനിക സംവിധാനങ്ങളോടെയാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്.

സേവന സമയം

രാജ്യത്താകമാനമുള്ള 16 ഐസിഎസി കേന്ദ്രങ്ങളും എല്ലാ ദിവസവും രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ പ്രവര്‍ത്തിക്കും. നിശ്ചയിച്ച അപ്പോയിന്റ്‌മെന്റിന് 15 മിനിറ്റ് മുമ്പ് മാത്രമേ പ്രവേശനം അനുവദിക്കൂ.

പാസ്‌പോര്‍ട്ട് ഫീസ് എത്ര?

* സാധാരണ പാസ്‌പോര്‍ട്ട് അപേക്ഷ: 450 ദിര്‍ഹം (11,800 രൂപ)
* തത്കാല്‍ പാസ്‌പോര്‍ട്ട് അപേക്ഷ: 900 ദിര്‍ഹം (23,600 രൂപ)

ഇതിനുപുറമെ 19 ദിര്‍ഹം (വാറ്റ് ഉള്‍പ്പെടെ) സേവന നിരക്ക് ഈടാക്കും. അപേക്ഷാ ഫോം പൂരിപ്പിക്കല്‍, ഫോട്ടോ എടുക്കല്‍, രേഖകള്‍ ടൈപ്പ് ചെയ്യല്‍, ഫോട്ടോകോപ്പി, പ്രിന്റ്, ആഭ്യന്തര കൂറിയര്‍ തുടങ്ങിയ അനുബന്ധ സേവനങ്ങള്‍ ഈ തുകയിലുള്‍പ്പെടും.

ചില വിഭാഗങ്ങള്‍ക്ക് അപ്പോയിന്റ്‌മെന്റ് ആവശ്യമില്ല

താഴെപ്പറയുന്ന വിഭാഗക്കാര്‍ക്ക് മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാതെ നേരിട്ട് കേന്ദ്രങ്ങളില്‍ എത്തി സേവനം ലഭിക്കും.

* തത്കാല്‍ പാസ്‌പോര്‍ട്ട് അപേക്ഷകര്‍
* നവജാത ശിശുക്കളുടെ പാസ്‌പോര്‍ട്ട് അപേക്ഷ
* എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇ.സി)
* 60 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍

ഇവര്‍ക്ക് ആദ്യം എത്തുന്നവര്‍ക്ക് ആദ്യം സേവനം എന്ന രീതിയിലായിരിക്കും അപേക്ഷ സ്വീകരിക്കുക.

എവിടെയെല്ലാം പുതിയ കേന്ദ്രങ്ങള്‍?

യുഎഇയിലെ എല്ലാ എമിറേറ്റുകളിലുമായി 16 കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

* അബുദാബി: അല്‍ ദനാഹ്, മുസഫ, അല്‍ റീം, അല്‍ ഐന്‍, മദീനത് സായിദ്, ഗയാത്തി.

* ദുബൈ: ബുര്‍ ദുബൈ, ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് (ഡി.ഐ.പി)

* ഷാര്‍ജ: അല്‍ മജാസ്, ഇന്ത്യന്‍ അസോസിയേഷന്‍ (റോള പ്രദേശം), കൂടാതെ കല്‍ബ, ഖോര്‍ഫക്കാന്‍.

* വടക്കന്‍ എമിറേറ്റുകള്‍: അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ.

ബുര്‍ ദുബൈയിലെ പ്രധാന കേന്ദ്രത്തില്‍ 45 കൗണ്ടറുകളുള്ളതിനാല്‍ അപേക്ഷകരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

നിയമപോരാട്ടത്തിന് പിന്നാലെ പുതിയ സംവിധാനം

യുഎഇയിലും മറ്റ് ചില രാജ്യങ്ങളിലുമായി കോണ്‍സുലര്‍ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ടെന്‍ഡര്‍ നടപടിയില്‍ ക്രമക്കേടുകള്‍ ഉണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ ടെന്‍ഡര്‍ റദ്ദാക്കിയിരുന്നു. ഇതോടെ ഏതാനും ആഴ്ചകളായി അബുദാബി എംബസിയും ദുബൈ കോണ്‍സുലേറ്റും നേരിട്ടായിരുന്നു സേവനങ്ങള്‍ നല്‍കിയത്. ഇത് വലിയ തിരക്കും ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു.

തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും, സേവനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ ജൂലൈ 21ന് സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയും ചെയ്തു. ഇതോടെയാണ് അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് ഇടക്കാല അടിസ്ഥാനത്തില്‍ സേവനങ്ങള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചത്.

വിദേശകാര്യ മന്ത്രാലയം പുതിയ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ അല്‍ ഹിന്ദ് താല്‍ക്കാലിക സേവനദാതാവായി പ്രവര്‍ത്തിക്കും. ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍, മറ്റ് കോണ്‍സുലര്‍ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

📞 കാർ മോഷ്ടിക്കാൻ ഇറങ്ങിയ കള്ളന് കിട്ടിയത് ‘സർപ്രൈസ് കോൾ’… ഷാർജയിൽ പൊളിഞ്ഞ പ്ലാൻ! കാർ മോഷ്ടാവ് കുടുങ്ങിയത് ഇങ്ങനെ 😄

ഷാർജ∙ പാർക്ക് ചെയ്ത വാഹനം മോഷ്‌ടിച്ച് ഓടിച്ചുപോയി അപകടമുണ്ടാക്കിയ ശേഷം റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനാപകടങ്ങളെക്കുറിച്ച് വിവരങ്ങൾ കൈമാറുന്ന റാഫിദിൽ നിന്നുള്ള ഫോൺ കോളാണ് കാർ മോഷണം പോയ വിവരമറിയാൻ ഉടമയ്ക്ക് സഹായമായത്. കേസ് വിധി പറയാനായി ഷാർജ മിസ്ഡമീനർ കോടതി മാറ്റി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അൽ മജാസിൽ വാഹനം അപകടത്തിൽപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നാണ് റാഫിദ് കമ്പനി വാഹന ഉടമയെ ബന്ധപ്പെടുന്നത്. വീടിന് സമീപത്തെ പെയ്ഡ് പാർക്കിങ്ങിൽ കാർ സുരക്ഷിതമായി നിർത്തിയിട്ടിരുന്നതിനാൽ റാഫിദിന്റെ ഫോൺ കോൾ ഉടമയെ ഏറെ അമ്പരപ്പിച്ചു. ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിയപ്പോൾ വാഹനം തകർന്ന നിലയിൽ റോഡിൽ ഉപേക്ഷിച്ചതായി കണ്ടെത്തുകയായിരുന്നു. ഡ്രൈവർ സ്ഥലത്തുണ്ടായിരുന്നില്ല.

തുടർന്ന് ഉടമ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതി വാഹനം മോഷ്ടിച്ചതാണെന്നും തുടർന്ന് അപകടമുണ്ടാക്കി ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നുവെന്നും വ്യക്തമായത്. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യപ്രശ്നങ്ങളും മാനസിക സമ്മർദ്ദവുമാണ് കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *