
ദുബായ്: യുഎഇയിൽ വരും മാസങ്ങളിൽ കടുത്ത കാലാവസ്ഥാ വ്യതിയാനം സംഭവിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ കനത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെട്ടത്. താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം എൽ നിനോ പ്രതിഭാസം ഉണ്ടാകുമെന്നും ഈ വർഷം ഡിസംബർ വരെ ഈ പ്രതിഭാസം 99 ശതമാനം തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വരും മാസങ്ങളിൽ യുഎഇയിൽ സാധാരണയേക്കാൾ കടുത്ത ചൂടും അന്തരീക്ഷ ഈർപ്പവും ഉയരാൻ എൽ നിനോ കാരണമാകും. ഈ സമയങ്ങളിൽ പുറത്ത് ജോലി ചെയ്യുന്നവർ ആരോഗ്യ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ എല്ലാവരും യുഎഇയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഉച്ച വിശ്രമ നിയമം പാലിക്കാനും നിർദേശമുണ്ട്.
അതേസമയം എൽ നിനോ എന്നത് പസഫിക് സമുദ്രത്തിലെ ജലം സാധാരണയേക്കാൾ കൂടുതൽ ചൂടാകുന്ന പ്രതിഭാസമാണ്. ഇത് ആഗോളതലത്തിലെ കാറ്റിന്റെ ഗതിയെയും താപനിലയെയും സാരമായി തന്നെ ബാധിക്കും. യുഎഇ ഉൾപ്പെടുന്ന അറേബ്യൻ ഉപദ്വീപിൽ ഇത് എത്തുമ്പോൾ വേനൽക്കാലത്തിന്റെ തീവ്രത ക്രമാതീതമായി വർധിക്കും.
ഡിസംബർ വരെയുള്ള മാസങ്ങളിൽ സാധാരണ ലഭിക്കാറുള്ള തണുപ്പ് കുറയാനും, പകൽ സമയങ്ങളിൽ കടുത്ത ഉഷ്ണ തരംഗങ്ങൾ ഉണ്ടാകാനും ഈ പ്രതിഭാസം കാരണമാകുകയും ചെയ്യാറുണ്ട്. കാലാവസ്ഥാ കേന്ദ്രങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് എൽനിനോ ഉണ്ടാകാനുള്ള സാധ്യത 99 ശതമാനം എന്ന പ്രവചിക്കപ്പെട്ടിട്ടുണ്ട്.
അതിനാൽ വരും മാസങ്ങളിൽ എയർ കണ്ടീഷണറുകളുടെ ഉപയോഗം കൂടാനും അതുവഴി വൈദ്യുതി ഉപഭോഗം വർധിക്കാൻ സാധ്യതയുള്ളതായും അറിയിച്ചു. ചൂട് ഉയരുന്നതിനാൽ എല്ലാവരും ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പകൽ സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
കൂടാതെ കടുത്ത ചൂട് കാരണം നിർജ്ജലീകരണം, സൂര്യാഘാതം , തലകറക്കം, ക്ഷീണം എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ എന്തെങ്കിലും രോഗ ലക്ഷണം കണ്ടാൽ ഉടൻ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണം. യുഎഇയിൽ താപനില ഉയരുകയാണ്. അതിനാൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അറിയിപ്പ് ഉണ്ട്.
യുഎഇയിൽ സാധാരണയായി സെപ്റ്റംബർ ഒക്ടോബർ മാസങ്ങളോടെ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടാറുണ്ട്. എന്നാൽ എൽ നിനോ ശക്തിപ്രാപിക്കുന്നതോടെ ഇത്തവണ ഒക്ടോബറിലും നവംബറിലും പകൽ സമയങ്ങളിലും ചൂട് കൂടുതലായിരിക്കും. ഡിസംബറിൽ ലഭിക്കുന്ന തണുപ്പു കാലാവസ്ഥ പോലും വൈകിയേ ഇത്തവണ എത്തുകയുള്ളൂ.
നിലവിലെ ഈ കാലാവസ്ഥ വ്യതിയാനങ്ങൾ കാരണം പ്രവാസികളുടെയും സ്വദേശികളുടെയും സുരക്ഷയ്ക്കായി യുഎഇ കൃത്യമായ മാർഗനിർദേശങ്ങൾ വരും ദിവസങ്ങളിൽ പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്. കടുത്ത കാലാവസ്ഥയെ നേരിടാൻ പ്രവാസികൾ മാനസികമായും ശാരീരികമായും തയ്യാറെടുക്കുക എന്നതാണ് നിലവിൽ ചെയ്യാനുള്ളത്.
ദീർഘദൂര റോഡ് യാത്രകൾക്ക് ഒരുങ്ങുവാണോ? 6 പ്രധാന സുരക്ഷാ നിർദേശങ്ങളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം
UAE July 12, 2026

അബുദബി: ദീർഘദൂര റോഡ് യാത്രകൾക്ക് മുമ്പ് വാഹനങ്ങൾ നിർബന്ധമായും പരിശോധിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം (Ministry of Interior) വാഹനയാത്രികർക്ക് മുന്നറിയിപ്പ് നൽകി. യാത്രയ്ക്കിടെ വാഹനത്തകരാറുകളും അപകടങ്ങളും ഒഴിവാക്കി സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനാണ് ആറ് പ്രധാന പരിശോധനകൾ നിർദേശിച്ചിരിക്കുന്നത്.
വാഹനത്തിന്റെ പതിവ് സർവീസും അറ്റകുറ്റപ്പണികളും കൃത്യമായി നടത്തണമെന്ന് മന്ത്രാലയം അറിയിച്ചു. യാത്ര ആരംഭിക്കുന്നതിന് മുമ്പ് എഞ്ചിന്റെ കൂളിംഗ് സിസ്റ്റം പരിശോധിക്കണമെന്നും നിർദേശമുണ്ട്.
ടയറുകളുടെയും ബ്രേക്ക് സംവിധാനത്തിന്റെയും പ്രവർത്തനക്ഷമത ഉറപ്പാക്കണം. വാഹനത്തിലെ എല്ലാ ലൈറ്റുകളും ഇൻഡിക്കേറ്ററുകളും ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും മന്ത്രാലയം പറഞ്ഞു.
റേഡിയേറ്ററിലെ വെള്ളത്തിന്റെ അളവ് മതിയായതാണോ എന്ന് ഉറപ്പാക്കുന്നത് അമിത ചൂടും മെക്കാനിക്കൽ തകരാറുകളും ഒഴിവാക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിൻ ഓയിലിന്റെ അളവും ഗുണനിലവാരവും പരിശോധിച്ച ശേഷമേ യാത്ര ആരംഭിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.
ഈ മുൻകരുതലുകൾ പാലിക്കുന്നത് വാഹനത്തിന്റെ റോഡ് യോഗ്യത ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യാത്രയ്ക്ക് മുമ്പ് നിർബന്ധമായും പരിശോധിക്കേണ്ട 6 കാര്യങ്ങൾ
* വാഹനത്തിന്റെ പതിവ് സർവീസ് പൂർത്തിയായിട്ടുണ്ടോ
* എഞ്ചിന്റെ കൂളിംഗ് സിസ്റ്റം
* ടയറുകളുടെയും ബ്രേക്കുകളുടെയും അവസ്ഥ
* ലൈറ്റുകളും ടേൺ ഇൻഡിക്കേറ്ററുകളും
* റേഡിയേറ്ററിലെ വെള്ളത്തിന്റെ അളവ്
* എഞ്ചിൻ ഓയിലിന്റെ നില