8 ദിർഹവുമായി ദുബൈയിലെത്തിയ യുവാവ്; ഇന്ന് കോടികളുടെ ആസ്തിക്ക് ഉടമ, കണ്ണുനിറയ്ക്കുന്ന വിജയകഥ;ഓരോ പ്രവാസിയും വായിക്കേണ്ട ജീവിതപാഠം

445266

ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE) എന്ന രാജ്യം രൂപീകൃതമാകുന്നതിനും ആറ് വർഷം മുൻപ്, 1965 ഫെബ്രുവരി 26-ന് ഒരു ചെറുപ്പക്കാരൻ ദുബൈ തീരത്ത് കപ്പലിറങ്ങി. കയ്യിലുണ്ടായിരുന്നത് വെറും 200 ഇന്ത്യൻ രൂപ മാത്രം, അതായത് ഇന്നത്തെ കണക്കിൽ ഏകദേശം 7.75 ദിർഹം (എട്ട് ദിർഹത്തിനടുത്ത്). ആറ് പതിറ്റാണ്ടിപ്പുറം, തന്റെ 91-ാം വയസ്സിൽ ആധുനിക ദുബൈയുടെ വളർച്ചയ്ക്കൊപ്പം തലയെടുപ്പോടെ നിൽക്കുകയാണ് ആലപ്പുഴ സ്വദേശിയായ നവൂർ കെ.ആർ. ജമാലുദ്ദീൻ എന്ന പ്രവാസി മലയാളി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബൈയിലെ സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന ‘ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ’ സ്ഥാപകൻ കൂടിയായ ജമാലുദ്ദീന്റെ ജീവിതം പ്രതിസന്ധികളെ അതിജീവിച്ച പ്രവാസി ചരിത്രത്തിന്റെ നേർസാക്ഷ്യമാണ്.

കഴുതവണ്ടികളും മണ്ണെണ്ണ വിളക്കുകളുമുള്ള പഴയ ദുബൈ

1965-ൽ ബോംബെയിൽ നിന്നും ‘സന്ധ്യ’ എന്ന കപ്പലിൽ കയറി നാല് ദിവസത്തെ കടൽയാത്രയ്ക്ക് ശേഷമാണ് ജമാലുദ്ദീൻ ട്രൂഷ്യൽ സ്റ്റേറ്റ്സ് എന്നറിയപ്പെട്ടിരുന്ന ദുബൈയിൽ എത്തിയത്. അന്നത്തെ ദുബൈയെക്കുറിച്ച് അദ്ദേഹം ഓർക്കുന്നത് ഇങ്ങനെ: “ഞാൻ ദുബൈയിൽ എത്തുമ്പോൾ ഇന്നത്തെപ്പോലെ തുറമുഖങ്ങളോ വൻകിട റോഡുകളോ എയർ കണ്ടീഷനിംഗോ ഇല്ലായിരുന്നു. കപ്പൽ കടലിൽ നങ്കൂരമിട്ട ശേഷം ചെറിയ മരത്തോണികളിലാണ് ഞങ്ങൾ കരയ്ക്കടുത്തത്. പാചകത്തിന് മണ്ണെണ്ണയും വസ്ത്രങ്ങൾ ഇസ്തിരിയിടാൻ കൽക്കരിയുമാണ് ഉപയോഗിച്ചിരുന്നത്. നാട്ടിലേക്ക് വിളിക്കാൻ ഫോൺ സൗകര്യം പോലുമില്ലാത്ത കാലമായിരുന്നു അത്.”

ബാങ്കിങ് തരംഗത്തിൽ നിന്ന് വിദ്യാഭ്യാസ വിപ്ലവത്തിലേക്ക്

ആദ്യത്തെ രണ്ട് പതിറ്റാണ്ട് ജമാലുദ്ദീൻ ദുബൈയിലെ ബാങ്കിങ് മേഖലയിലാണ് ചെലവഴിച്ചത്. ഫസ്റ്റ് നാഷണൽ സിറ്റി ബാങ്കിലും (ഇന്നത്തെ സിറ്റി ബാങ്ക്) പിന്നീട് ബാങ്ക് ഓഫ് ഒമാനിലും (ഇന്നത്തെ മഷ്രെഖ് ബാങ്ക്) അദ്ദേഹം സേവനമനുഷ്ഠിച്ചു. മേഖലയിലെ ആദ്യത്തെ ഇന്ത്യൻ ബാങ്ക് മാനേജർമാരിൽ ഒരാളായ അദ്ദേഹം, പ്രവാസികൾക്ക് നാട്ടിലേക്ക് സുരക്ഷിതമായി പണമയക്കാനുള്ള ‘ഇന്ത്യൻ ഡ്രാഫ്റ്റ് സിസ്റ്റം’ അവതരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

എങ്കിലും, തന്റെ നാട്ടിൽ കുട്ടിക്കാലത്ത് കിലോമീറ്ററുകൾ നടന്ന് വിദ്യാഭ്യാസം നേടേണ്ടി വന്ന അനുഭവം മനസ്സിലുണ്ടായിരുന്ന ജമാലുദ്ദീൻ 1983-ൽ മികച്ച ശമ്പളമുള്ള ബാങ്ക് ജോലി രാജിവെച്ചു. തുടന്ന് 1984-ൽ റാഷിദിയയിലെ ഒരു ചെറിയ വില്ലയിൽ ‘ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ’ ആരംഭിച്ചു.

മറ്റു പലർക്കും വിദ്യാഭ്യാസം ഒരു ബിസിനസ് ആയിരുന്നപ്പോൾ ജമാലുദ്ദീന് അത് സാമൂഹിക സേവനമായിരുന്നു. സാധാരണക്കാരായ പ്രവാസികളുടെ മക്കൾക്ക് പഠിക്കാൻ സ്കൂളിലെ ഫീസ് അദ്ദേഹം എപ്പോഴും കുറച്ചുനിർത്തി.

സിബിഎസ്ഇ (CBSE) പാഠ്യപദ്ധതി പിന്തുടരുന്ന ഈ സ്കൂളിൽ ഇന്നും പ്രതിവർഷം ശരാശരി 3,500 ദിർഹം മാത്രമാണ് ഫീസ് ഈടാക്കുന്നത്. ഇത് ദുബൈയിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണ്. തുടക്കത്തിൽ കുറഞ്ഞ വിദ്യാർത്ഥികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,600-ലധികം കുട്ടികൾ പഠിക്കുന്നു. റാഷിദിയയിൽ നിന്ന് പിന്നീട് നാദ് അൽ ഹമ്മറിലേക്കും, 2000-ൽ അൽ ഖുസൈസിലെ വിശാലമായ സ്വന്തം കാമ്പസിലേക്കും സ്കൂൾ മാറി.

യുഎഇ ഭരണാധികാരികളുടെ ആദരവ്

യുഎഇയുടെ മുൻ ഭരണാധികാരി ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തുമിന്റെ ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജമാലുദ്ദീൻ പ്രവർത്തിച്ചത്. ആറ് പതിറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ സേവനങ്ങൾ മുൻനിർത്തി, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തും ഈ വർഷം ആദ്യം അദ്ദേഹത്തെ നേരിട്ട് വിളിപ്പിച്ചു ആദരിച്ചിരുന്നു.

കൂടാതെ, കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ 60 വർഷത്തെ പ്രവാസജീവിതത്തിന്റെ ഓർമ്മയ്ക്കായി ദുബൈ എയർപോർട്ട് അധികൃതർ അദ്ദേഹത്തിന്റെ പഴയ പാസ്‌പോർട്ടിൽ ഒരു പ്രത്യേക ‘ബാക്ക്-ഡേറ്റഡ്’ എൻട്രി സ്റ്റാമ്പ് പതിപ്പിച്ചു നൽകി സർപ്രൈസ് ഒരുക്കിയിരുന്നു.

ഒരു സഹായം മാത്രം…വിശ്വസിച്ച് കൈകൊടുത്തത് ജീവിതം തകർത്തു; യുഎഇയിലെ കൊള്ളപ്പലിശ സംഘത്തിന്റെ കെണിയിൽ മലയാളികൾ

UAE June 23, 2026

444840

യുഎഇയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കൊള്ളപ്പലിശ സംഘത്തിന്റെ ചതിയിൽപ്പെട്ട് മുന്നൂറിലധികം ഇന്ത്യൻ പ്രവാസികൾ ഗുരുതര പ്രതിസന്ധിയിലായതായി റിപ്പോർട്ട്. ഇവരിൽ ഇരുന്നൂറിലേറെ പേരും മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി വായ്പയെടുത്തവരും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി ജാമ്യം നിന്നവരുമാണ് ഇപ്പോൾ ചെക്ക് കേസുകളിലും യാത്രാവിലക്കിലും അകപ്പെട്ടിരിക്കുന്നത്.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു രാജസ്ഥാൻ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ അനധികൃത ധനകാര്യ ശൃംഖല നിയന്ത്രിക്കുന്നതെന്നാണ് ആരോപണം. ഇയാളുടെ മകൻ, കോഴിക്കോട് സ്വദേശിയായ ഒരാൾ, ഈജിപ്ത് പൗരൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് വായ്പാ ഇടപാടുകൾ നിയന്ത്രിക്കുന്നതെന്നും പരാതിക്കാർ പറയുന്നു.

ബ്ലാങ്ക് ചെക്കിലൂടെ ഒരുക്കിയ കെണി

സാമ്പത്തിക പ്രതിസന്ധിയിലായ തൊഴിലാളികൾക്കും ചെറുകിട ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുമാണ് സംഘം ആദ്യം എളുപ്പത്തിൽ വായ്പ വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 10 ശതമാനം പലിശ നിരക്കിൽ 10,000 ദിർഹം വരെ വായ്പ അനുവദിക്കുകയും, സുരക്ഷാ നിക്ഷേപമായി വായ്പയെടുക്കുന്നയാളിൽ നിന്ന് ഒപ്പിട്ട ബ്ലാങ്ക് ചെക്കും ജാമ്യം നിൽക്കുന്ന മറ്റൊരാളിൽ നിന്ന് അധിക ചെക്കും കൈപ്പറ്റുകയും ചെയ്യുന്നു.

എന്നാൽ വായ്പയും പലിശയും പൂർണമായും തിരിച്ചടച്ച ശേഷവും ഈ ചെക്കുകൾ തിരിച്ചുനൽകാൻ സംഘം തയ്യാറാകുന്നില്ലെന്നാണ് ഇരകളുടെ ആരോപണം. പകരം, ബ്ലാങ്ക് ചെക്കുകളിൽ വൻ തുകകൾ രേഖപ്പെടുത്തി ബാങ്കിൽ സമർപ്പിക്കുകയും ചെക്ക് മടങ്ങിയതിന്റെ പേരിൽ നിയമനടപടികൾ ആരംഭിക്കുകയും ചെയ്യുന്നു.
10,000 ദിർഹം വായ്പയെടുത്ത് 30,000 ദിർഹത്തിലധികം തിരിച്ചടച്ചിട്ടും 1,20,000 ദിർഹത്തിന്റെ ചെക്ക് കേസുകൾ വരെ രജിസ്റ്റർ ചെയ്തതായി നിരവധി ഇരകൾ പറയുന്നു. ഈ അനധികൃത വായ്പാ ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കുന്ന ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കാമെന്നും ചിലർ ആരോപിക്കുന്നു.

സുഹൃത്തിനെ സഹായിച്ചവരും കുടുങ്ങി

വായ്പയെടുത്തവരെക്കാൾ കൂടുതൽ പ്രതിസന്ധിയിലായത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി സ്വന്തം ബ്ലാങ്ക് ചെക്ക് നൽകി ജാമ്യം നിന്നവരാണ്. സഹായിക്കാനായി നൽകിയ ഒരു ചെക്ക് പിന്നീട് സ്വന്തം ജീവിതം തന്നെ തകർത്തുവെന്നാണ് പലരുടെയും അനുഭവം. ഇത്തരത്തിൽ കുടുങ്ങിയ ഒരു മലയാളി പറയുന്നതനുസരിച്ച്, ആത്മഹത്യയുടെ വക്കിലെത്തിയിരുന്ന മറ്റൊരു പ്രവാസിയെ സഹായിക്കാനാണ് സ്വന്തം ബ്ലാങ്ക് ചെക്ക് കൈമാറിയത്. പിന്നീട് അതേ ചെക്ക് ഉപയോഗിച്ച് തനിക്കെതിരെയും വൻതുകയുടെ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയായിരുന്നു.

യാത്രാവിലക്കിൽ നൂറുകണക്കിന് പേർ

ചെക്ക് കേസുകൾ നിലനിൽക്കുന്നതിനാൽ നിരവധി പ്രവാസികൾക്ക് യുഎഇ വിടാൻ സാധിക്കുന്നില്ല. പലരുടെയും റെസിഡൻസ് വിസ കാലഹരണപ്പെട്ടതിനാൽ നിയമപരമായ മറ്റ് ബുദ്ധിമുട്ടുകളും നേരിടുകയാണ്. മാതാപിതാക്കളുടെ മരണത്തിനും മക്കളുടെ വിവാഹത്തിനും അടിയന്തര കുടുംബ ആവശ്യങ്ങൾക്കുമായി പോലും നാട്ടിലെത്താൻ കഴിയാതെ വർഷങ്ങളായി യുഎഇയിൽ കുടുങ്ങിക്കിടക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. യാത്രാവിലക്കുള്ളവരിൽ ഭൂരിഭാഗം പേരും തൊഴിൽ നഷ്ടപ്പെട്ടതും ശമ്പളമില്ലാത്തതുമായ അവസ്ഥയിലാണെന്നും പരാതിയുണ്ട്.

സഹായത്തിനായി കൂട്ടായ്മ

ദുരിതമനുഭവിക്കുന്ന 32 പേർ ചേർന്ന് വാട്ട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ്. കൂടുതൽ ഇരകൾ ദിവസേന ഈ കൂട്ടായ്മയിലേക്ക് എത്തുന്നുണ്ടെന്ന് ഇവർ പറയുന്നു. ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾ, കേരളത്തിലെ ജനപ്രതിനിധികൾ എന്നിവർക്കും പരാതി നൽകിയിട്ടുണ്ടെന്നും, യാത്രാവിലക്ക് നീക്കുന്നതിനും പാസ്‌പോർട്ടുകൾ തിരികെ ലഭ്യമാക്കുന്നതിനുമായി അടിയന്തര ഇടപെടൽ പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു.

യുഎഇ നിയമം എന്ത് പറയുന്നു?

യുഎഇയിൽ സെൻട്രൽ ബാങ്കിന്റെയോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെയോ അനുമതിയില്ലാതെ പലിശയ്ക്ക് പണം കടം കൊടുക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്. രാജ്യത്തെ ശിക്ഷാനിയമപ്രകാരം അനധികൃതമായി പലിശയ്ക്ക് വായ്പ നൽകുന്നവർക്ക് ഒരു വർഷം മുതൽ തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കാം. ഇത് സ്ഥിരം തൊഴിലായി നടത്തുന്നവർക്ക് അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയും ശിക്ഷയായി ലഭിക്കാനിടയുണ്ട്. അതുപോലെ, ലൈസൻസില്ലാത്ത വ്യക്തികളിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങുന്നതും നിയമപരമായ അപകടസാധ്യതകൾ സൃഷ്ടിക്കും. എന്നാൽ പലിശ ഈടാക്കാതെയുള്ള സൗഹൃദ വായ്പകൾക്ക് നിയമതടസ്സമില്ല. അത്തരം ഇടപാടുകൾ ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കാൻ രേഖാമൂലം നടത്തുന്നതാണ് ഉചിതമെന്ന് നിയമവിദഗ്ധർ നിർദേശിക്കുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *