
UAE Gold Price;ദുബൈ: ആഗോള വിപണിയിലെ ഇടിവിനെ തുടര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഇന്ന് രാവിലെ രേഖപ്പെടുത്തിയ വിലക്കുറവ് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 519.75 ദിര്‍ഹമായാണ് വില കുറഞ്ഞത്. ഇന്നലെ ഇത് 521.75 ദിര്‍ഹമായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 483 ദിര്‍ഹത്തില്‍ നിന്ന് 481.25 ദിര്‍ഹമായും കുറഞ്ഞു. ജൂണ്‍ രണ്ടിന് 24 കാരറ്റിന് 542.50 ദിര്‍ഹമും 22 കാരറ്റിന് 502.25 ദിര്ഹമുമെന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നുമാണ് ഇപ്പോഴത്തെ ഈ വലിയ ഇടിവ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇന്നത്തെ സ്വര്‍ണ വില
(ജൂണ്‍ 8)
24 കാരറ്റ് (ഗ്രാം) 516.00
22 കാരറ്റ് (ഗ്രാം) 477.75 ദിര്‍ഹം
18 കാരറ്റ് (ഗ്രാം) 392.75 ദിര്‍ഹം
വിപണിയില്‍ വലിയ അനിശ്ചിതം
ഗള്‍ഫില്‍ വീണ്ടും സംഘര്‍ഷം ശക്തമായത് ആഗോള വിപണിയില്‍ വലിയ അനിശ്ചിതത്വങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം സ്വര്‍ണവിലയില്‍ അഞ്ച് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. നിലവില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,300 ഡോളര്‍ നിരക്കിലേക്ക് താഴേക്ക് പോവുകയാണ്. അടുത്ത ഘട്ടത്തില്‍ ഇത് 4,100 ഡോളര്‍ വരെയെത്താന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
അമേരിക്കയിലെ ശക്തമായ സാമ്പത്തിക വളര്‍ച്ചാ നിരക്കും തൊഴില്‍ കണക്കുകളും പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെ തുടരാന്‍ ഇടയാക്കുമെന്ന സൂചനകളും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ഡോളര്‍ ശക്തിപ്പെടുന്നതും ബോണ്ട് വരുമാനം കൂടുന്നതും സ്വര്‍ണത്തിന് പൊതുവെ തിരിച്ചടിയാകാറുണ്ട്.
ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ഊര്‍ജ്ജ വിതരണം തടസ്സപ്പെടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇത് എണ്ണവില വര്‍ദ്ധിക്കുന്നതിനും പണപ്പെരുപ്പത്തിനും കാരണമായേക്കാം. അതേസമയം, ചൈനയുടെ കേന്ദ്ര ബാങ്ക് കഴിഞ്ഞ മാസവും പത്ത് ടണ്ണോളം സ്വര്‍ണം തങ്ങളുടെ കരുതല്‍ ശേഖരത്തിലേക്ക് വാങ്ങിക്കൂട്ടിയിട്ടുണ്ട്. തുടര്‍ച്ചയായ 19ാം മാസമാണ് ചൈന സ്വര്‍ണം വാങ്ങുന്നത്. ഹ്രസ്വകാല വിലക്കുറവുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേന്ദ്ര ബാങ്കുകളുടെ ഇത്തരം വലിയ തോതിലുള്ള സ്വര്‍ണം വാങ്ങല്‍ വിപണിക്ക് അനുകൂല ഘടകമാണ്.
തീപിടിച്ച ഫ്ലാറ്റിൽ കുടുങ്ങിയ കുഞ്ഞ്; ഷാർജയിൽ നടന്നത് സിനിമയെ വെല്ലുന്ന സംഭവം
UAE Nazia Staff Editor — June 8, 2026 · 0 Comment

Newborn family rescued Sharjah ഷാർജ: ഷാർജയിലെ അൽ നസ്സിരിയ മേഖലയിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ ശക്തമായ തീപിടിത്തത്തിൽ നിന്ന് നവജാത ശിശുവിനെ സിവിൽ ഡിഫൻസ് സംഘം സുരക്ഷിതമായി രക്ഷപെടുത്തി. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാദേശിക മാധ്യമമായ അൽ ബയാൻ പത്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, പുലർച്ചെ 1.35-ഓടെയാണ് രണ്ടാമത്തെ നിലയിലെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതായി ഷാർജ സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുന്നത്. ഉടൻ തന്നെ സംനാൻ, അൽ മിന എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന-രക്ഷാസേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ഫ്ലാറ്റിനുള്ളിലെ എയർകണ്ടീഷണർ യൂണിറ്റിൽ നിന്നാണ് തീ പടർന്നതെന്ന് ഷാർജ സിവിൽ ഡിഫൻസ് വ്യക്തമാക്കി.
തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കൊപ്പം തന്നെ ഫ്ലാറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന കുടുംബാംഗങ്ങളെ പുറത്തെത്തിക്കാനുള്ള അടിയന്തര നടപടികളും ഫയർഫോഴ്സ് സ്വീകരിച്ചു. കനത്ത പുക നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് ഒരു പെൺകുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഉദ്യോഗസ്ഥർ അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സമീപത്തെ മറ്റ് ഫ്ലാറ്റുകളിലേക്ക് തീ പടരുന്നതിന് മുൻപ് തന്നെ അഗ്നിശമനസേനാംഗങ്ങൾ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. തുടർന്ന് വീണ്ടും തീപിടിത്തമുണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കാൻ കൂളിംഗ് പ്രക്രിയയുംവിജയകരമായി പൂർത്തിയാക്കി
ഇന്ധനവില കുതിച്ചെങ്കിലും യുഎഇ ഡ്രൈവർമാർക്ക് ആശങ്കയില്ല; ഈ തന്ത്രങ്ങൾ കൊണ്ട് ആഴ്ചയിൽ 100 ദിർഹം വരെ ലാഭം!
UAE June 8, 2026

/ഷാർജ: യുഎഇയിൽ ഇന്ധനവില തുടർച്ചയായ നാലാം മാസവും വർദ്ധിച്ചതോടെ, നിത്യജീവിതത്തിലെ യാത്രാ ചെലവുകൾ വെട്ടിച്ചുരുക്കാൻ വിത്യസ്തമായ വഴികൾ തേടുകയാണ് വാഹന ഉടമകൾ. പെട്രോൾ വില വർദ്ധനവിന് തൊട്ടുമുൻപുള്ള രാത്രിയിൽ ഷാർജ അൽ നഹ്ദയിലെ പമ്പുകളിൽ 30 മുതൽ 60 മിനിറ്റ് വരെ വരി നിന്നാണ് പലരും ഇന്ധനം നിറച്ചത്. എന്നാൽ, വില കൂടിയ സാഹചര്യത്തിൽ യാത്രകൾ പൂർണ്ണമായി ഒഴിവാക്കാതെ തന്നെ, ബുദ്ധിപരമായ ചില ചെറിയ മാറ്റങ്ങളിലൂടെ ആഴ്ചയിൽ 50 മുതൽ 100 ദിർഹം വരെ ലാഭിക്കാൻ തങ്ങൾക്ക് സാധിക്കുന്നുണ്ടെന്ന് പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
പെട്രോൾ ചെലവ് മാത്രമല്ല, ദുബൈയിലെ സാലിക് (ടോൾ), പാർക്കിംഗ് ഫീസ് എന്നിവയും ഇത്തരത്തിൽ കുറയ്ക്കാൻ സാധിക്കുന്നുണ്ട്. വാഹനമോടിക്കുന്നവർ പങ്കുവെച്ച ചില പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
1. റൂട്ടുകൾ മുൻകൂട്ടി പ്ലാൻ ചെയ്യലും യാത്രകൾ ഒന്നിപ്പിക്കലും
ഷാർജ അൽ നഹ്ദയിൽ നിന്ന് ദിവസവും അഞ്ച് തവണ ദുബൈയിലേക്ക് യാത്ര ചെയ്യുന്ന എഞ്ചിനീയറായ തൻവീർ അഹമ്മദ് പറയുന്നത്, വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ തന്റെ ലാഭം തുടങ്ങുന്നു എന്നാണ്. ഗൂഗിൾ മാപ്പ് കാണിക്കുന്ന റൂട്ടുകളിൽ ദൂരം കുറഞ്ഞവ അദ്ദേഹം തിരഞ്ഞെടുക്കുന്നു. ഒരു എക്സിറ്റ് മാറിപ്പോയാൽ പോലും 8 മുതൽ 10 കിലോമീറ്റർ വരെ യാത്ര കൂടും. കൂടാതെ, പലചരക്ക് സാധനങ്ങൾ വാങ്ങൽ, ഫാർമസി സന്ദർശനം, ബന്ധുക്കളെ കാണൽ എന്നിവയ്ക്കായി മൂന്ന് തവണ വണ്ടി പുറത്തെടുക്കുന്നതിന് പകരം ഒറ്റ യാത്രയിൽ ഇവയെല്ലാം തീർക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നു. ഇത് വഴി ആഴ്ചയിൽ 50 ദിർഹത്തോളമാണ് അദ്ദേഹം ലാഭിക്കുന്നത്.
2. ഹ്രസ്വദൂര യാത്രകൾക്ക് ‘നടത്തം’
ഷാർജയിൽ താമസിക്കുന്ന മുഹമ്മദ് ഫൈസൽ തന്റെ ചെറിയ ആവശ്യങ്ങൾക്കായി കാർ എടുക്കുന്നത് പൂർണ്ണമായി നിർത്തി. പള്ളിയിലേക്കുള്ള ഒരു കിലോമീറ്റർ ദൂരം കാറിലായിരുന്ന അദ്ദേഹം ഇപ്പോൾ നടന്നുപോകുന്നു. സുഹൃത്തുക്കൾക്കൊപ്പം രാത്രി ചായ കുടിക്കാൻ പോകാൻ വണ്ടിയെടുക്കുന്ന ശീലവും അദ്ദേഹം മാറ്റി. ഇത് ഇന്ധനച്ചെലവ് കുറയ്ക്കുക മാത്രമല്ല, ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഫിറ്റ്നസ് ദിനചര്യയായി മാറിയെന്നും അദ്ദേഹം പറയുന്നു. ആഴ്ചയിൽ 60 മുതൽ 70 ദിർഹം വരെയാണ് ഫൈസലിന്റെ സമ്പാദ്യം.
3. എസ്യുവി മാറ്റി ചെറിയ കാറുകളിലേക്ക്
നാദ് അൽ ഷെബയിലെ ബിസിനസുകാരനായ മുസമ്മിൽ മസീഹ് തന്റെ വലിയ ടൊയോട്ട ലാൻഡ് ക്രൂയിസറിന് പകരം ദൈനംദിന ആവശ്യങ്ങൾക്കായി ടൊയോട്ട കൊറോള ഉപയോഗിക്കാൻ തുടങ്ങി. ഓഫീസ് യാത്രകൾക്കും മറ്റ് ചെറിയ ആവശ്യങ്ങൾക്കും ചെറിയ കാർ ഉപയോഗിക്കുന്നത് വഴി ഇന്ധന ഉപഭോഗത്തിൽ വലിയ കുറവുണ്ടായി. കുടുംബവുമൊത്തുള്ള യാത്രകൾക്ക് മാത്രമാണ് ഇപ്പോൾ വലിയ വാഹനം ഉപയോഗിക്കുന്നത്. ഇതിലൂടെ ആഴ്ചയിൽ 100 ദിർഹത്തിനടുത്താണ് ഇദ്ദേഹം ലാഭിക്കുന്നത്.
4. പൊതുഗതാഗതത്തിന്റെ ഉപയോഗം
അൽ ഖൂസിലും ദെയ്റയിലും റെസ്റ്റോറന്റുകളുള്ള മുഹമ്മദ് ഗുൽ എന്ന പ്രവാസി മെട്രോയെയും ഡ്രൈവിംഗിനെയും സമർത്ഥമായി സംയോജിപ്പിക്കുന്നു. മെട്രോ കണക്റ്റിവിറ്റി ഇല്ലാത്ത അൽ ഖൂസിലേക്ക് അദ്ദേഹം സ്വന്തം കാറിലാണ് പോകുന്നത്. എന്നാൽ, തിരക്കേറിയ ദെയ്റയിലെ ബ്രാഞ്ചിലേക്ക് പോകാൻ അദ്ദേഹം മെട്രോ ഉപയോഗിക്കുന്നു. ഇത് പെട്രോൾ മാത്രമല്ല, ദുബൈയിലെ കനത്ത പാർക്കിംഗ് ചാർജും സാലിക് ടോളും ലാഭിക്കാൻ സഹായിക്കുന്നു. ഇതിലൂടെ 80 മുതൽ 100 ദിർഹം വരെയാണ് ആഴ്ചയിലെ സമ്പാദ്യം.
ചുരുക്കത്തിൽ കാർ പൂർണ്ണമായി ഉപേക്ഷിക്കുകയല്ല, മറിച്ച് ഓരോ യാത്രയ്ക്കും ഏറ്റവും അനുയോജ്യമായ വഴി ഏതാണെന്ന് ചിന്തിച്ച് തീരുമാനിക്കുകയാണ് പുതിയ ഇന്ധന വിലക്കയറ്റത്തെ മറികടക്കാൻ യുഎഇയിലെ ഡ്രൈവർമാർ ചെയ്യുന്ന പ്രധാന കാര്യം