വിമാന യാത്രാനിരക്കുകള്‍ വീണ്ടും കുതിച്ചുയരും; ആഭ്യന്തര റൂട്ടുകളില്‍ നിന്ന് 250ഓളം പ്രതിദിന സര്‍വിസുകള്‍ പിന്‍വലിച്ച് എയർലൈനുകൾ

FLIGHT

ദുബൈ: ഇന്ധനവില വര്‍ദ്ധനവും യാത്രാക്കാരുടെ എണ്ണത്തിലുണ്ടായ കുറവും കണക്കിലെടുത്ത് ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ആഭ്യന്തര റൂട്ടുകളില്‍ നിന്ന് പ്രതിദിനം 250ഓളം സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു. വരും മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണം പൊതുവെ കുറയുന്ന ‘ലീന്‍ സീസണ്‍’ ആരംഭിക്കുന്നതും പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് വിമാന ഇന്ധന വിലയിലുണ്ടായ വന്‍ വര്‍ദ്ധനവുമാണ് വിമാനക്കമ്പനികളെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. സര്‍വീസുകള്‍ കുറയുന്നതോടെ രാജ്യത്തെ ആഭ്യന്തര വിമാന നിരക്കുകള്‍ ഇനിയും കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇന്ത്യന്‍ വ്യോമയാന വിപണിയുടെ 90 ശതമാനവും കൈയാളുന്ന എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ കമ്പനികളാണ് സംയുക്തമായി ജൂണ്‍ മുതല്‍ സര്‍വീസുകള്‍ കുറയ്ക്കുന്നത്.

സര്‍വീസ് വെട്ടിച്ചുരുക്കല്‍ ഇങ്ങനെ

* എയര്‍ ഇന്ത്യ: ജൂണ്‍, ജൂലൈ മാസങ്ങളിലെ ആഭ്യന്തര സര്‍വീസുകളില്‍ 22 ശതമാനത്തിന്റെ കുറവാണ് വരുത്തുന്നത്. നിലവില്‍ ആഴ്ചയില്‍ 3,600 സര്‍വീസുകള്‍ (പ്രതിദിനം 500 എണ്ണം) നടത്തുന്ന കമ്പനി, ഇതോടെ ദിവസേന 110 സര്‍വീസുകള്‍ വരെ നിര്‍ത്തലാക്കും. ഇന്ധനവില ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ താല്‍ക്കാലിക ക്രമീകരണമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

* ഇന്‍ഡിഗോ: പ്രതിദിനം 2,200 സര്‍വീസുകള്‍ നടത്തുന്ന ഇന്‍ഡിഗോ തങ്ങളുടെ ആഭ്യന്തര ശേഷിയില്‍ 5 ശതമാനത്തിന്റെ കുറവ് വരുത്തും. ഇത് ദിവസേന ഏകദേശം 110 സര്‍വീസുകളെ ബാധിക്കും. വേനലവധിക്കാലം കഴിയുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ സാധാരണ ഉണ്ടാകാറുള്ള കുറവ് തന്നെയാണ് ഇതിന് പ്രധാന കാരണമെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

* എയര്‍ ഇന്ത്യ എക്‌സ്പ്രസ്: തങ്ങളുടെ പ്രതിദിന ആഭ്യന്തര സര്‍വീസുകളില്‍ (ഏകദേശം 340 സര്‍വീസുകള്‍) 10 ശതമാനത്തോളം കുറവ് വരുത്താന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും തീരുമാനിച്ചിട്ടുണ്ട്.

ടിക്കറ്റ് നിരക്ക് 50 ശതമാനം വരെ വര്‍ദ്ധിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആഭ്യന്തര വിമാന ഇന്ധന വിലയില്‍ 25 ശതമാനവും അന്താരാഷ്ട്ര സര്‍വീസുകളുടെ ഇന്ധനവിലയില്‍ നൂറ് ശതമാനത്തോളവും വര്‍ദ്ധനവാണുണ്ടായത്. പ്രവര്‍ത്തനച്ചെലവ് ക്രമാതീതമായി ഉയര്‍ന്നതോടെ വിമാനക്കമ്പനികള്‍ നേരത്തെ തന്നെ ടിക്കറ്റ് നിരക്കില്‍ 40 മുതല്‍ 50 ശതമാനം വരെ വര്‍ദ്ധനവ് വരുത്തിയിരുന്നു. ഇതിന് പുറമെ 400 മുതല്‍ 450 രൂപ വരെ ഇന്ധന സര്‍ചാര്‍ജായും ഈടാക്കുന്നുണ്ട്. ഇതിനിടയിലാണ് സര്‍വീസുകളുടെ എണ്ണവും കുറയുന്നത് എന്നതിനാല്‍ വരും ദിവസങ്ങളില്‍ യാത്രാനിരക്കുകള്‍ ഇനിയും ഉയരും.

പശ്ചിമേഷ്യന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നു

അതേസമയം, ഗള്‍ഫ് മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ പുനഃസ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. കുവൈത്ത് ഒഴികെയുള്ള മിക്ക രാജ്യങ്ങളിലേക്കും സര്‍വീസുകള്‍ സാധാരണ നിലയിലായിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ആഴ്ചയില്‍ 280 സര്‍വീസുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിന്ന്, നിലവില്‍ ഇന്ത്യയ്ക്കും പശ്ചിമേഷ്യയ്ക്കും ഇടയില്‍ ആഴ്ചയില്‍ 500 സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ 11 വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസുകള്‍ ഘട്ടഘട്ടമായി പുനഃസ്ഥാപിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *