
ടെഹ്റാൻ∙ നാലു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും പശ്ചിമേഷ്യയിൽ വെടിയൊച്ച. ഇറാനിൽ ശക്തമായ ആക്രമണം യുഎസ് അഴിച്ചുവിട്ടു. ഖെഷ്മ്, കിഷ്, ബന്ദർ അബ്ബാസ്, ആബാദാൻ, ബുഷെഹ്ര് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്.
ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ അമേരിക്കൻ സേന തടുത്തിട്ടിരുന്നു. ഇന്റർസെപ്ഷൻ സമയത്ത് യുഎസ് ഉദ്യോഗസ്ഥർ കോർഡിനേറ്റുകൾ തത്സമയം കൃത്യമായി നിർണയിക്കുന്ന ദൃശ്യങ്ങൾ താൻ കണ്ടതായി ട്രംപ് വ്യക്തമാക്കി. ഇറാഖിൽ ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള യുഎസ്-സൗദി ആക്രമണങ്ങൾ ഇറാഖ് സർക്കാരുമായി ഏകോപിച്ചാണ് നടത്തിയത്. ഈ സായുധ ഗ്രൂപ്പുകൾ ലോകത്തെ കാർന്നുതിന്നുന്ന കാൻസർ ആണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാനുമായി ബന്ധപ്പെട്ട സായുധ ഗ്രൂപ്പുകൾക്ക് കൂടുതൽ മുന്നറിയിപ്പുകൾ നൽകാൻ ഭരണകൂടം ആലോചിക്കുന്നുണ്ടെന്നും സൂചിപ്പിച്ചു.
APPLY NOW FOR THE LATEST VACANCIES
ജോർദാനിൽ തമ്പടിച്ച യുഎസ് സേനക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിനു പിന്നാലെ വടക്കുപടിഞ്ഞാറൻ ഇറാനിലെ പിരാൻഷഹർ മേഖലയിൽ അമേരിക്ക ബോംബാക്രമണം നടത്തി. ഇറാഖ് അതിർത്തിക്കടുത്തുള്ള പശ്ചിമ അസർബൈജാൻ പ്രവിശ്യയിലെ കുർദിഷ് ഭൂരിപക്ഷ നഗരമായ പിരാൻഷഹറിൽ യുഎസ് വ്യോമാക്രമണങ്ങൾ നടത്തിയതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ജനവാസമില്ലാത്ത പ്രദേശത്താണ് പ്രൊജക്റ്റൈൽ പതിച്ചതെന്നും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും പശ്ചിമ അസർബൈജാൻ പ്രവിശ്യയിലെ ക്രൈസിസ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ഹാമിദ് സഫാരി വ്യക്തമാക്കി. ജോർദാനിലെ വ്യോമതാവളത്തിനും യുഎസ് സെൻട്രൽ കമാൻഡ് സെന്ററിനും നേരെ മിസൈലുകൾ വിക്ഷേപിച്ചതായി റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഇറാനിൽ അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഇറാനിൽ നിന്ന് വിക്ഷേപിച്ച അഞ്ച് ബാലിസ്റ്റിക് മിസൈലുകൾ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു തകർത്തതായും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജോർദാൻ സൈന്യവും അറിയിച്ചു.
അമേരിക്കയും സൗദി അറേബ്യയും കിഴക്കൻ ഇറാഖിൽ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ സൗദി എണ്ണ കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം നടത്താൻ ഈ കേന്ദ്രങ്ങൾ ഉപയോഗിച്ചതായി സൗദി അറേബ്യയും അമേരിക്കയും ആരോപിച്ചെങ്കിലും, ഈ ആക്രമണങ്ങളുമായി ബന്ധമില്ലെന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാഖിൽ ബാഗ്ദാദ്, ദിയാല, കിർക്കുക്ക്, ബസ്റ എന്നിവയുൾപ്പെടെ ഏഴ് പ്രവിശ്യകളിലായി തങ്ങളുടെ 20 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് അറിയിച്ചു. കിഴക്കൻ ഇറാഖിലുടനീളമുള്ള ലോജിസ്റ്റിക്സ്, ആയുധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് സംയുക്ത ഓപ്പറേഷൻ നടത്തിയത്.
ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾ 72 മണിക്കൂറിനിടെ 30 ലധികം ഡ്രോൺ ആക്രമണങ്ങൾ നടത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്നും, യുഎസ് സൈനികർക്കും സൗദി ഊർജ സൗകര്യങ്ങൾക്കുമെതിരെ ആക്രമണം നടത്താൻ റെവല്യൂഷണറി ഗാർഡ് ആണ് നിർദേശം നൽകിയതെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
സംയുക്ത വ്യോമാക്രമണത്തിൽ നാല് ഇറാൻ റെവല്യൂഷണറി ഗാർഡ് അംഗങ്ങളും യെമനിൽ നിന്നുള്ള ഹൂത്തി മിലീഷ്യ നേതാവും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. വടക്കൻ ഇറാഖിലെ ദിയാല പ്രവിശ്യയിൽ ഉണ്ടായ ബോംബാക്രമണത്തിൽ അലി അസ്ഗർ അസ്താനെ, അബുൽഫസൽ മുത്തഖി, മുർത്തസ അക്ബരി, അമീർ അബ്ബാസ് ദർഹാംഫൊറൂഷ് എന്നീ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മധ്യ ഇറാനിലെ കാഷാനിൽ നിന്നുള്ളവരാണ് ഇവർ. സാങ്കേതിക വിദഗ്ധരും റെവല്യൂഷണറി ഗാർഡ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏകദേശം 20 ഇറാൻ ഉപദേഷ്ടാക്കൾ കൊല്ലപ്പെട്ടതായി ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തു. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്താനുള്ള ഇവരുടെ കഴിവ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇറാൻ ഉപദേഷ്ടാക്കളുടെ സാന്നിധ്യമുള്ള കേന്ദ്രങ്ങൾ മനഃപൂർവ്വം തിരഞ്ഞെടുക്കുകയായിരുന്നു. ആക്രമണത്തിൽ തങ്ങളുടെ പ്രവർത്തകനായ മുഹമ്മദ് ഖാലിദ് അൽഅയാശി കൊല്ലപ്പെട്ടതായി യെമനിലെ ഹൂത്തി ഗ്രൂപ്പും അറിയിച്ചു. കൊല്ലപ്പെട്ട റെവല്യൂഷണറി ഗാർഡ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ വിമാന മാർഗം ടെഹ്റാനിലേക്ക് കൊണ്ടുപോയി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇ നിവാസികൾ യാത്ര ഉപേക്ഷിക്കുന്നു; പ്രവാസികളടക്കം നാട്ടിലേയ്ക്ക് പോകുന്നതിൽ നിന്ന് പിന്തിരിയാൻ കാരണം
UAE July 30, 2026

അബുദാബി: യുദ്ധപശ്ചാത്തലത്തിലും പശ്ചിമേഷ്യയിൽ വിമാനസർവീസുകൾ പൂർവസ്ഥിതിയിലെത്തിയിരിക്കുകയാണ്. എന്നിരുന്നാലും അനേകം യുഎഇ നിവാസികൾ യാത്രകൾ മാറ്റിവയ്ക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഉയർന്ന വിമാനടിക്കറ്റ് നിരക്ക്, പ്രാദേശിക സംഘർഷങ്ങളിലെ അസ്ഥിരത, സാമ്പത്തിക സമ്മർദ്ദങ്ങൾ എന്നിവയാണ് ഇതിന് കാരണം. അവധിക്കാല ബുക്കിംഗുകളുടെ ഡിമാൻഡിൽ ഇടിവ് വന്നതായാണ് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നത്.
അടിയന്തരമായുള്ള കുടുംബ സന്ദർശനങ്ങൾക്കും വിസ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും മാത്രമാണ് കൂടുതൽപ്പേരും അവസാന നിമിഷത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്നും ഏജൻസികൾ ചൂണ്ടിക്കാട്ടി. അവധിക്കാല ബുക്കിംഗുകൾക്ക് നിരക്ക് വർദ്ധനവുണ്ടായി. നാലുപേരടങ്ങുന്ന കുടുംബത്തിന് 8000 ദിർഹം മുതൽ 10,000 ദിർഹം വരെയാണ് ടിക്കറ്റിന് നൽകേണ്ടി വരുന്നത്.
ജൂൺ അവസാനവാരത്തോടെ ടിക്കറ്റ് ഡിമാൻഡ് വീണ്ടും ഉയർന്നെങ്കിലും സംഘർഷം കനത്തതോടെ ഇടിയുകയായിരുന്നു. വിമാനയാത്രകളേക്കാൾ കൂടുതൽപ്പേരും റോഡുമാർഗമാണ് തിരഞ്ഞെടുക്കുന്നതെന്നും ഏജൻസികൾ പറയുന്നു. വിമാന ടിക്കറ്റ് നിരക്കുകൾ ഉടൻ കുറയാൻ സാദ്ധ്യതയില്ല. പശ്ചിമേഷ്യ വഴിയുള്ള യാത്രക്കാർ ജാഗ്രത പാലിക്കുകയാണെന്നും പല അന്താരാഷ്ട്ര വിമാനക്കമ്പനികളും പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തുകയാണെന്നും ഏജൻസികൾ വ്യക്തമാക്കി.
ഉയർന്ന എണ്ണവിലയും പ്രവർത്തനച്ചെലവും കാരണമാണ് വിമാനക്കമ്പനികൾ യാത്രാനിരക്കുകൾ കുറയ്ക്കാത്തത്. ഓഗസ്റ്റ് അവസാനത്തിൽ സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് മടക്കയാത്രകൾ വർദ്ധിക്കുമെന്നതും വിമാനക്കമ്പനികൾക്ക് ലാഭം നൽകുന്നു. ഇക്കാരണത്താലും നിരക്കുകൾ ഉയർന്ന നിലയിൽ തന്നെയായിരിക്കും. സെപ്റ്റംബർ മൂന്നാം വാരത്തോടെ മാത്രമേ വിലയിൽ കുറവ് ഉണ്ടാകൂവെന്നും ഏജൻസികൾ വ്യക്തമാക്കുന്നു.