യുഎഇയിൽ പുതിയ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ;പൊതുജനം ശ്രദ്ധിക്കുക

uae weather alert unstable conditions
Qatar Weather

യു എ ഇയില്‍ ഇന്ന് മുതല്‍ താപനിലയില്‍ കൂടുതല്‍ കുറവുണ്ടാകുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ( എന്‍ സി എം ) അറിയിച്ചു. കിഴക്കന്‍ മേഖലകളില്‍ ഉച്ചകഴിഞ്ഞ് സംവഹന മേഘങ്ങള്‍ രൂപപ്പെടുന്നതിനാല്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും എന്നും എന്‍ സി എം അറിയിച്ചു

APPLY NOW FOR THE LATEST VACANCIES

രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിക്കുന്നതിനാല്‍ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞോ മഞ്ഞോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. തെക്ക് – കിഴക്ക് മുതല്‍ വടക്ക്-പടിഞ്ഞാറ് വരെയുള്ള ദിശകളില്‍ നിന്ന് മിതമായ കാറ്റ് വീശുമെന്നും ചില സമയങ്ങളില്‍ കാറ്റിന്റെ വേഗത കൂടിയേക്കാമെന്നും പ്രവചിക്കപ്പെടുന്നു

അതേസമയം, അറബിക്കടലിലും ഒമാന്‍ കടലിലും കടല്‍ ശാന്തമായിരിക്കും. ഉള്‍പ്രദേശങ്ങളില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയും, തീരപ്രദേശങ്ങളിലും ദ്വീപുകളിലും 36 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, മലനിരകളില്‍ 33 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കുമെന്ന് എന്‍ സി എം അറിയിച്ചു.

കാറ്റിന്റെ വേഗത ഉള്‍പ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെയും മലനിരകളില്‍ 40 കിലോമീറ്റര്‍ വരെയും എത്താന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അതേസമയം, കിഴക്കന്‍ മേഖലകളില്‍ രൂപപ്പെടുന്ന മേഘങ്ങള്‍ കാരണം മിക്ക ദിവസങ്ങളിലും ഉച്ചയ്ക്കുശേഷം മഴയ്ക്ക് സാധ്യതയുണ്ട്.

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വീശിയടിക്കുന്ന കാറ്റ് പൊടിപടലങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അറബിക്കടലില്‍ തിരമാലകള്‍ ശാന്തമായിരിക്കും. ചില അവസരങ്ങളില്‍ മിതമായ നിലയില്‍ തിരമാലകള്‍ ഉയര്‍ന്നേക്കാം. ഒമാന്‍ കടലില്‍ ശാന്തമായ നിലയിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച തെക്കന്‍ മേഖലകളില്‍ മേഘരൂപീകരണത്തിനും മഴയ്ക്കും സാധ്യതയുണ്ട്.

ഒപ്പം വടക്കന്‍ തീരപ്രദേശങ്ങളില്‍ താപനിലയില്‍ കൂടുതല്‍ കുറവുണ്ടാകാനും സാധ്യത കാണുന്നു. രാത്രിയിലും പുലര്‍ച്ചെയുമുള്ള ഉയര്‍ന്ന ആര്‍ദ്രത തുടരുമെന്നും ചില തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞോ പുകമഞ്ഞോ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിക്കുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇ യാത്ര ഇനി മിന്നൽ വേഗത്തിൽ; ഇത്തിഹാദ് റെയിലിന്റെ സ്റ്റേഷനുകൾ, ടിക്കറ്റ് നിരക്കുകൾ, യാത്രക്കാർ അറിയേണ്ടതെല്ലാം

UAE July 26, 2026

ETHIHAD 1

Etihad Rail അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട സർവീസ് ആരംഭിച്ചിട്ട് ഏകദേശം ഒരു മാസമാകുന്നു. മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നത്. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. പുതിയ സ്റ്റേഷനുകൾ തുറക്കുന്ന തീയതികൾ പ്രഖ്യാപിച്ചതോടെ യു.എ.ഇയിലെ റെയിൽ ശൃംഖലയുടെ ഭാവി പദ്ധതികൾ വ്യക്തമായിരിക്കുകയാണ്. സെപ്റ്റംബർ 30-നാണ് പദ്ധതിയിലെ അടുത്ത പ്രധാന ഘട്ടം പൂർത്തിയാകുന്നത്. അന്ന് മുതൽ ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപമുള്ള സ്റ്റേഷനിലേക്കും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനിലേക്കും സർവീസുകൾ വ്യാപിപ്പിക്കും.

ശേഷിക്കുന്ന സ്റ്റേഷനുകൾ എന്ന് തുറക്കും?

പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾ 2026 അവസാനത്തിലും 2027 ആദ്യത്തിലുമായി താഴെ പറയുന്ന തീയതികളിൽ പൂർത്തിയാകും:

നവംബർ 30: അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള മദീനത് സായിദ്, ലീവ സ്റ്റേഷനുകൾ നിശ്ചയിച്ചതിലും നേരത്തെ തുറക്കും.

ഡിസംബർ 30: പടിഞ്ഞാറൻ മേഖലയിലേക്ക് ശൃംഖല വികസിപ്പിച്ചുകൊണ്ട് അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും.

2027 മാർച്ച് 30: ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ തുറക്കുന്നതോടെ ആദ്യഘട്ട പാസഞ്ചർ ശൃംഖല പൂർണ്ണമാകും.

ടിക്കറ്റ് നിരക്കുകൾ എത്ര?

നിലവിൽ സർവീസ് നടത്തുന്ന അബുദാബി–ഫുജൈറ റൂട്ടിൽ 50 ശതമാനം ഇളവാണ് യാത്രക്കാർക്ക് ലഭിക്കുന്നത്:

കംഫർട്ട് ക്ലാസ്: 55 ദിർഹം മുതൽ (സാധാരണ നിരക്ക്: 109 ദിർഹം)

പ്രീമിയം ക്ലാസ്: 120 ദിർഹം മുതൽ (സാധാരണ നിരക്ക്: 239 ദിർഹം)

ഇതിൽ തന്നെ ‘സേവർ’ (ഏറ്റവും കുറഞ്ഞ നിരക്ക്), ‘വാല്യൂ’ (സീറ്റ് സെലക്ഷൻ സൗകര്യം ഉൾപ്പെടെ), ‘ഫ്ലെക്സ്’ (ടിക്കറ്റ് മാറ്റങ്ങൾക്കും റീഫണ്ടിനും സൗകര്യമുള്ളത്) എന്നിങ്ങനെ മൂന്ന് തരം ടിക്കറ്റുകൾ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഇളവുകളുണ്ട്. മറ്റ് റൂട്ടുകളിലെ നിരക്കുകൾ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിക്കും. മരുഭൂമിയും പർവതനിരകളും കടൽത്തീരവും കണ്ടുള്ള ഫുജൈറയിലേക്കുള്ള യാത്രയാണ് ഏറ്റവും മനോഹരമായ അനുഭവമായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. “തുറസ്സായ മരുഭൂമിയിലൂടെ തുടങ്ങി ഹാജർ പർവതനിരകളിലെ തുരങ്കങ്ങളിലൂടെ കടന്ന് ഒമാൻ ഉൾക്കടലിന്റെ മനോഹരമായ കാഴ്ചകളിലേക്ക് അവസാനിക്കുന്ന ഈ യാത്ര ലോകത്തിലെ തന്നെ അപൂർവ്വമായ ഒന്നാണ്” എന്ന് ഇത്തിഹാദ് റെയിലിന്റെ ആദ്യ എമിറാത്തി ക്യാപ്റ്റനായ ഇബ്രാഹിം അൽ ഹമ്മാദി പറയുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം പ്രാദേശിക ബസ്, ടാക്സി സർവീസുകളുമായി ട്രെയിൻ സ്റ്റേഷനുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഷനിൽ നിന്ന് കോർണിഷ് റോഡിലെ അഡ്നോക് ആസ്ഥാനം, അഡ്നെക് സെന്റർ, റീം മാൾ എന്നിവിടങ്ങളിലേക്ക് ഷട്ടിൽ ബസുകളുണ്ട്. കൂടാതെ MR1, MR2 എന്നീ രണ്ട് പുതിയ ബസ് റൂട്ടുകളും സർവീസ് നടത്തുന്നുണ്ട്. ദുബായിൽ മെട്രോ, ബസ്, ടാക്സി എന്നിവയുമായി റെയിൽ സ്റ്റേഷൻ നേരിട്ട് ബന്ധിപ്പിക്കും. കൂടാതെ, ദുബായ് ആർ.ടി.എയുമായി ചേർന്ന് യാത്രക്കാർക്ക് നിലവിലുള്ള ‘നോൾ’ കാർഡുകൾ ഉപയോഗിച്ച് തന്നെ ഇത്തിഹാദ് റെയിലിലും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

പൂർണ്ണമായ റൂട്ട് എങ്ങനെയായിരിക്കും?

പൂർണ്ണമായി പ്രവർത്തനസജ്ജമാകുമ്പോൾ 900 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ ശൃംഖല, യുഎഇയിലെ 7 എമിറേറ്റുകളിലുമുള്ള 11 നഗരങ്ങളെയും പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കും. സൗദി അതിർത്തിക്ക് സമീപമുള്ള അൽ സില മുതൽ കിഴക്കൻ തീരത്തെ ഫുജൈറ വരെയായിരിക്കും ഇതിന്റെ ദൈർഘ്യം.

പാസഞ്ചർ സ്റ്റേഷനുകൾ: അൽ സില, അൽ ധന്ന, അൽ മിർഫ, മദീനത് സായിദ്, മെസൈറ, മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ ഫയ, ദുബായ്, യൂണിവേഴ്സിറ്റി സിറ്റി, ഷാർജ, അൽ ദൈദ്, ഫുജൈറ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *