
ദുബൈ: യുഎഇയിൽ ഒരു പുതിയ ജോലി ലഭിക്കുന്നത് വലിയൊരു നേട്ടമാണ്. എന്നാൽ ഓഫർ ലെറ്റർ കൈപ്പറ്റുമ്പോൾ പലരും ആകർഷകമായ ശമ്പളത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും തൊഴിൽ കരാറിലെ മറ്റ് പ്രധാന നിബന്ധനകൾ അവഗണിക്കുകയും ചെയ്യാറുണ്ട്. യുഎഇ തൊഴിൽ നിയമപ്രകാരം നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഭാവിയിലെ നിയമക്കുരുക്കുകൾ ഒഴിവാക്കുന്നതിനും കരാറിൽ ഒപ്പിടുന്നതിന് മുമ്പ് നിർബന്ധമായും പരിശോധിക്കേണ്ട 10 പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നവയാണ്.
1. കരാറിന്റെ തരവും കാലാവധിയും
യുഎഇയിലെ സ്വകാര്യ മേഖലയിൽ ഭൂരിഭാഗവും നിശ്ചിതകാല കരാറുകളാണ്. കരാറിന്റെ കൃത്യമായ ആരംഭ, അവസാന തീയതികൾ, ഇത് പുതുക്കുന്നതിനുള്ള നിബന്ധനകൾ എന്നിവ പരിശോധിക്കുക. നിങ്ങൾക്ക് ആദ്യം ലഭിച്ച ഓഫർ ലെറ്ററിലെ വിവരങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക തൊഴിൽ കരാറിലെ വിവരങ്ങളും ഒന്നുതന്നെയാണെന്ന് ഉറപ്പുവരുത്തുക.
2. ശമ്പള ഘടന
നിങ്ങളുടെ ആകെ ശമ്പളം ഏതൊക്കെ രീതിയിലാണ് വിഭജിച്ചിരിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കുക. യുഎഇ നിയമപ്രകാരം നിങ്ങളുടെ സേവനാവസാന ആനുകൂല്യമായ ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് അടിസ്ഥാന ശമ്പളത്തെ മാത്രം അടിസ്ഥാനമാക്കിയാണ്. ഭവന അലവൻസ്, യാത്രാ അലവൻസ് എന്നിവ ഇതിൽ ഉൾപ്പെടില്ല. അതിനാൽ ആകെ ശമ്പളം കൂടുതലാണെങ്കിലും അടിസ്ഥാന ശമ്പളം വളരെ കുറവാണെങ്കിൽ ഗ്രാറ്റുവിറ്റി തുക കുറയും.
3. പ്രൊബേഷൻ കാലയളവ്
യുഎഇ തൊഴിൽ നിയമപ്രകാരം പ്രൊബേഷൻ കാലയളവ് പരമാവധി 6 മാസം വരെയാകാം. പ്രൊബേഷൻ സമയത്ത് ജോലി അവസാനിപ്പിക്കാൻ രേഖാമൂലമുള്ള നോട്ടീസ് വേണം. തൊഴിലുടമ പിരിച്ചുവിടുകയാണെങ്കിലോ, ജീവനക്കാരൻ യുഎഇ വിട്ടുപോവുകയാണെങ്കിലോ കുറഞ്ഞത് 14 ദിവസത്തെ നോട്ടീസ് നൽകണം. എന്നാൽ യുഎഇയിൽ തന്നെ മറ്റൊരു ജോലിയിലേക്ക് മാറുകയാണെങ്കിൽ കുറഞ്ഞത് ഒരു മാസത്തെ നോട്ടീസ് നൽകേണ്ടതുണ്ട്. അല്ലാത്തപക്ഷം നഷ്ടപരിഹാരം നൽകേണ്ടി വരികയും ഒരു വർഷം വരെ വർക്ക് പെർമിറ്റ് നിരോധനം നേരിടേണ്ടി വരികയും ചെയ്യാം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
4. ജോലി സമയം
സ്വകാര്യ മേഖലയിലെ സാധാരണ ജോലി സമയം പ്രതിദിനം 8 മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂർ ആണ്. നിങ്ങളുടെ കരാറിൽ ഷിഫ്റ്റുകളെക്കുറിച്ചും സാധാരണ പ്രവൃത്തി സമയത്തെക്കുറിച്ചും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
5. ഓവർടൈം നിയമങ്ങൾ
മാനേജീരിയൽ, സൂപ്പർവൈസറി തസ്തികകളിലുള്ളവർക്ക് സാധാരണയായി ഓവർടൈം ആനുകൂല്യങ്ങൾ ഉണ്ടാകാറില്ല. മറ്റുള്ളവർക്ക് ഓവർടൈം വ്യവസ്ഥകൾ ബാധകമാണ്:
- സാധാരണ ഓവർടൈമിന് അടിസ്ഥാന ശമ്പളത്തോടൊപ്പം 25% അധിക വേതനം ലഭിക്കും.
- രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെയുള്ള സമയത്താണെങ്കിൽ ഇത് 50% ആയി ഉയരും.
- അവധി ദിവസങ്ങളിലെ ജോലിക്ക് പകരം അവധിയോ അല്ലെങ്കിൽ 50% അധിക വേതനമോ ലഭിക്കാൻ അർഹതയുണ്ട്.
6. വാർഷിക അവധി
ഒരു വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാരന് 30 ദിവസത്തെ ശമ്പളത്തോടുകൂടിയ വാർഷിക അവധിക്ക് അർഹതയുണ്ട്. ആറ് മാസം മുതൽ ഒരു വർഷം വരെ സേവനമുള്ളവർക്ക് പ്രതിമാസം 2 ദിവസത്തെ അവധി വീതം ലഭിക്കും.
7. ഗ്രാറ്റുവിറ്റി
നിയമപരമായ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ഇല്ലാതാക്കാൻ കരാറിലെ ഒരു വ്യവസ്ഥയ്ക്കും കഴിയില്ല.
ആദ്യത്തെ 5 വർഷത്തെ സേവനത്തിന്: ഓരോ വർഷത്തിനും 21 ദിവസത്തെ അടിസ്ഥാന ശമ്പളം.
5 വർഷത്തിന് ശേഷമുള്ള സേവനത്തിന്: ഓരോ വർഷത്തിനും 30 ദിവസത്തെ അടിസ്ഥാന ശമ്പളം.
ജോലി അവസാനിപ്പിച്ച് 14 ദിവസത്തിനുള്ളിൽ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള എല്ലാ കുടിശ്ശികകളും തീർപ്പാക്കാൻ തൊഴിലുടമ ബാധ്യസ്ഥനാണ്.
8. നോട്ടീസ് കാലയളവ്
കരാർ അവസാനിപ്പിക്കുന്നതിനായി ഇരുപക്ഷവും നൽകേണ്ട നോട്ടീസ് കാലയളവ് കുറഞ്ഞത് 30 ദിവസത്തിനും പരമാവധി 90 ദിവസത്തിനും ഇടയിലായിരിക്കണം. നോട്ടീസ് നൽകാതെ കരാർ അവസാനിപ്പിച്ചാൽ പകരം നൽകേണ്ട തുകയെക്കുറിച്ചുള്ള വ്യവസ്ഥകളും പരിശോധിക്കുക.
9. നോൺ-കോമ്പീറ്റ് ക്ലോസ്
കമ്പനിയിലെ ജോലി ഒഴിഞ്ഞ ശേഷം സമാന മേഖലയിലെ എതിരാളികളായ മറ്റ് കമ്പനികളിൽ ജോലി ചെയ്യുന്നതിനോ സ്വന്തമായി ബിസിനസ്സ് തുടങ്ങുന്നതിനോ ജീവനക്കാരെ വിലക്കുന്ന വ്യവസ്ഥയാണിത്. ഈ വ്യവസ്ഥ കരാറിലുണ്ടെങ്കിൽ അതിന്റെ ഭൂമിശാസ്ത്രപരമായ പരിധി, വ്യവസായ മേഖല, കാലയളവ് എന്നിവ കൃത്യമായി നിർവചിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
10. കരാർ ഏകപക്ഷീയമായി മാറ്റാൻ കഴിയില്ല
ജീവനക്കാരന്റെ വ്യക്തമായ രേഖാമൂലമുള്ള സമ്മതമില്ലാതെ ശമ്പളം കുറയ്ക്കാനോ, തസ്തിക മാറ്റാനോ തൊഴിലുടമയ്ക്ക് നിയമപരമായി അവകാശമില്ല. അങ്ങനെ ചെയ്യുന്ന മാറ്റങ്ങൾ അസാധുവാണ്.
യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 8(1) പ്രകാരം തൊഴിൽ കരാറിന്റെ ഒപ്പിട്ട ഒരു പകർപ്പ് ജീവനക്കാരന് നൽകാൻ തൊഴിലുടമ നിയമപരമായി ബാധ്യസ്ഥനാണ്. കരാറിന്റെ ഒറിജിനൽ കോപ്പി എപ്പോഴും നിങ്ങളുടെ കൈവശം സൂക്ഷിക്കുക.
ഗൾഫ് സംഘർഷം: യുഎഇ-കുവൈത്ത് വിമാന സർവീസുകൾ താറുമാറായി; എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നിർദേശം
UAE July 19, 2026

ദുബൈ: ഇറാൻ-അമേരിക്ക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിലെ സുരക്ഷാ സാഹചര്യം വഷളായതോടെ യുഎഇയിൽ നിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ എമിറേറ്റ്സ്, എയർ അറേബ്യ എന്നിവ റദ്ദാക്കി. ഇത്തിഹാദ് എയർവേയ്സിന്റെ ചില സർവീസുകളുടെ അന്തിമ സ്ഥിതിയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുടെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.
എമിറേറ്റ്സ് സർവീസുകൾ റദ്ദാക്കി
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്നാണ് എമിറേറ്റ്സ് നിരവധി സർവീസുകൾ റദ്ദാക്കിയത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ശനിയാഴ്ച (ജൂലൈ 18) ഉച്ചയ്ക്ക് 2.55-ന് ദുബൈയിൽ നിന്ന് പുറപ്പെടേണ്ട EK857 വിമാനവും വൈകിട്ട് 5.15-ന് കുവൈത്തിൽ നിന്ന് ദുബൈയിലേക്കുള്ള EK858 വിമാനവും റദ്ദാക്കി.
ഇന്നത്തെ (ജൂലൈ 19) ദുബൈ-കുവൈത്ത് സർവീസുകളായ EK853, EK855, EK857, EK859 എന്നിവയും തിരിച്ചുള്ള EK854, EK856, EK858, EK860 സർവീസുകളും റദ്ദാക്കിയതായി കമ്പനി അറിയിച്ചു. പ്രവർത്തനപരമായ കാരണങ്ങളാലാണ് സർവീസുകൾ റദ്ദാക്കിയതെന്നും ബുക്കിംഗ് ഓഫിസുമായി ബന്ധപ്പെടാൻ യാത്രക്കാരോട് നിർദേശിച്ചു
ഇത്തിഹാദ് സർവീസുകൾ ‘അപ്‌ഡേറ്റിനായി കാത്തിരിക്കുന്നു‘
അബൂദബിയിൽ നിന്ന് ഇന്ന് രാവിലെ 8.15-ന് കുവൈത്തിലേക്ക് പുറപ്പെടേണ്ട EY653 വിമാനവും, കുവൈത്തിൽ നിന്ന് രാവിലെ 10.15-ന് അബൂദബിയിലേക്ക് തിരിച്ചെത്തേണ്ട EY654 വിമാനവും “Awaiting Update” എന്ന നിലയിലാണ്. ഇതുവരെ റദ്ദാക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യാത്രക്കാർ യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് ഇത്തിഹാദ് അറിയിച്ചു.
എയർ അറേബ്യയും സർവീസുകൾ നിർത്തി
ഷാർജ-കുവൈത്ത്, അബൂദബി-കുവൈത്ത് റൂട്ടുകളിലെ എയർ അറേബ്യയുടെ നിരവധി സർവീസുകളും ജൂലൈ 18, 19 തീയതികളിൽ റദ്ദാക്കി. ബാധിക്കപ്പെട്ട യാത്രക്കാർ ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ചശേഷം മാത്രമേ വിമാനത്താവളത്തിലേക്ക് പോകാവൂ എന്ന് കമ്പനി അറിയിച്ചു.
കുവൈത്ത് എയർവേയ്സ് സർവീസുകൾ പുനഃക്രമീകരിച്ചു
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടേക്ക് ഓഫ്, ലാൻഡിംഗ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് ഭൂരിഭാഗം വാണിജ്യ സർവീസുകളും പുനഃക്രമീകരിച്ചതായി കുവൈത്ത് എയർവേയ്സ് അറിയിച്ചു. യാത്രക്കാർക്ക് എസ്‌എംഎസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ വിവരങ്ങൾ കൈമാറുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ആക്രമണത്തെ തുടർന്ന് വ്യാപക തടസം
ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് വിമാന സർവീസുകളെ ബാധിച്ചത്. സൈനിക കേന്ദ്രങ്ങൾക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടായ ആക്രമണത്തിൽ എണ്ണമേഖലയുമായി ബന്ധപ്പെട്ട പ്രധാന സ്ഥാപനം കേടുപാടുകൾ സംഭവിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു.
വൈദ്യുതി ഉൽപാദന-ജല ശുദ്ധീകരണ നിലയിലും ആക്രമണമുണ്ടായി തീപിടിത്തം റിപ്പോർട്ട് ചെയ്തു. കുവൈത്ത് സായുധ സേന നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകർത്തതായി അറിയിച്ചു. സാധാരണക്കാർ മരിച്ചതായി റിപ്പോർട്ടില്ലെങ്കിലും മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങൾ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം വിതച്ചതായി അധികൃതർ അറിയിച്ചു.