
ദുബൈ: രാജ്യാന്തര വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതോടെ ദുബൈ വിപണിയിൽ സ്വർണ്ണവിലയിൽ വൻ ഇടിവ്. ഒറ്റരാത്രികൊണ്ട് ഗ്രാമിന് 7.25 ദിർഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. വാരാന്ത്യ ഷോപ്പിംഗിനും വിവാഹ ആവശ്യങ്ങൾക്കുമായി സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും വിലക്കുറവ് വലിയ ആശ്വാസം നൽകും.
പുതുക്കിയ നിരക്കുകൾ (ഗ്രാമിന്)
24 കാരറ്റ്: 556.50 ദിർഹം (വ്യാഴാഴ്ച 563.75 ദിർഹം ആയിരുന്നു).
22 കാരറ്റ്: 515.25 ദിർഹം (വ്യാഴാഴ്ച 522.00 ദിർഹം ആയിരുന്നു).
രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,610.62 ഡോളറിലേക്ക് താഴ്ന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്.
ഇടിവിന് പിന്നിലെ കാരണങ്ങൾ
യുഎസ് ഡോളർ ശക്തിപ്പെട്ടതും യുഎസ് ട്രഷറി ബോണ്ടുകളുടെ ആദായം വർദ്ധിച്ചതുമാണ് സ്വർണ്ണത്തിന് തിരിച്ചടിയായത്. പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യത മങ്ങിയതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിൽ നിന്ന് പിന്മാറുന്നതാണ് വിപണിയിലെ ഇപ്പോഴത്തെ പ്രവണത.
കൂടാതെ, ക്രൂഡ് ഓയിൽ വില ബാരലിന് 106 ഡോളറിന് മുകളിൽ തുടരുന്നതും ആഗോള പണപ്പെരുപ്പ ആശങ്കകളും ബുള്ളിയൻ വിപണിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഇറാനുമായുള്ള സംഘർഷം മൂലം ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
ഇന്ത്യയിലെ വില നിലവാരം
യുഎഇക്ക് പിന്നാലെ ഇന്ത്യയിലും സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി.
24K: 10 ഗ്രാമിന് 1,60,090 രൂപയായി കുറഞ്ഞു (നേരത്തെ ഇത് 1,62,330 രൂപയായിരുന്നു).
22K: 10 ഗ്രാമിന് 1,46,750 രൂപയായി കുറഞ്ഞു (നേരത്തെ ഇത് 1,48,800 രൂപയായിരുന്നു).
വേനൽക്കാല അവധിക്കായി നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് ദുബൈയിലെ ഈ വിലക്കുറവ് മികച്ച അവസരമാണ് ഒരുക്കുന്നത്. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് വിലയിൽ മാറ്റമുണ്ടാകാമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
അവധിക്കാല യാത്രക്കായി യുഎഇ നിവാസികൾ തിരഞ്ഞെടുക്കുന്നത് ഈ രാജ്യങ്ങൾ;ഷെങ്കൻ വിസയുടെ ടെൻഷൻ വേണ്ട
UAE May 16, 2026

ദുബൈ: ബലിപെരുന്നാൾ അവധിക്കാലം അടുത്തിരിക്കെ, ഷെങ്കൻ വിസ അപ്പോയിന്റ്‌മെന്റുകൾ ലഭിക്കാനുള്ള കാലതാമസവും ബുദ്ധിമുട്ടും യുഎഇ നിവാസികളെ പുതിയ യാത്രാ കേന്ദ്രങ്ങളിലേക്ക് ചിന്തിപ്പിക്കുന്നു. എംബസികൾ നേരിട്ട് സന്ദർശിക്കാതെ തന്നെ ഓൺലൈനായി വേഗത്തിൽ വിസയും യാത്രാ അനുമതികളും ലഭിക്കുന്ന രാജ്യങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാർ ഏറുന്നതെന്ന് യാത്രാ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം രാജ്യങ്ങൾ വിസ നടപടിക്രമങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയതോടെ നീണ്ട കാത്തിരിപ്പും പാസ്‌പോർട്ട് സമർപ്പിക്കുമ്പോഴുണ്ടാകുന്ന സമ്മർദ്ദവും ഒഴിവാക്കാൻ യാത്രക്കാർക്ക് സാധിക്കുന്നുണ്ട്.
പല യൂറോപ്യൻ രാജ്യങ്ങളെയും അപേക്ഷിച്ച് അസർബൈജാൻ, ഉസ്ബെക്കിസ്ഥാൻ, കെനിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിസ നടപടികൾ വളരെ സുഗമമാണ്. അസർബൈജാന്റെ ഔദ്യോഗിക ‘ASAN’ വിസ പോർട്ടൽ വഴി അപേക്ഷിച്ചാൽ സാധാരണയായി മൂന്ന് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വിസ ലഭിക്കുമെന്നത് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്.
സമാനമായ രീതിയിൽ ഉസ്ബെക്കിസ്ഥാനും മധ്യേഷ്യൻ യാത്ര ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ ഇ-വിസ പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ കെനിയ നിലവിൽ ഇലക്ട്രോണിക് യാത്രാ അംഗീകാര (eTA) സംവിധാനമാണ് പിന്തുടരുന്നത്. യുകെയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ അധിക തുക നൽകി മുൻഗണനാ സേവനങ്ങൾ (Priority Services) ഉപയോഗപ്പെടുത്തുന്നതിലൂടെ അപ്പോയിന്റ്‌മെന്റിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിസാ തീരുമാനങ്ങൾ അറിയാൻ സാധിക്കും.
ഏഷ്യൻ രാജ്യങ്ങളോടുള്ള താൽപ്പര്യവും യുഎഇ നിവാസികൾക്കിടയിൽ വർദ്ധിച്ചുവരികയാണ്. തായ്‌ലൻഡ്, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ വിസ നടപടികൾ താരതമ്യേന ലളിതമാണെന്നത് വിനോദസഞ്ചാരികൾക്ക് വലിയ ആശ്വാസമാണ്. വിയറ്റ്നാം, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് യാത്രയ്ക്ക് മുൻപ് തന്നെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
ബാലി പോലുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ ഇന്തോനേഷ്യ നൽകുന്ന ഇലക്ട്രോണിക് വിസ ഓൺ അറൈവൽ (e-VoA) സംവിധാനം വലിയ സഹായമാണ്. കൂടാതെ ചൈനയിലേക്കുള്ള വിസകൾ എക്സ്പ്രസ് സർവീസിലൂടെ ഏകദേശം നാല് ദിവസത്തിനുള്ളിൽ ലഭ്യമാകുന്നുണ്ടെങ്കിലും അപ്പോയിന്റ്‌മെന്റ് ലഭ്യത കൂടി പരിഗണിക്കുമ്പോൾ ഒരാഴ്ചയോളം സമയം ഇതിനായി മാറ്റിവെക്കേണ്ടി വരും.
തിരക്കേറിയ അവധിക്കാലമായതിനാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപ് പാസ്‌പോർട്ട് സാധുത, യുഎഇ താമസ വിസയുടെ കാലാവധി, ഹോട്ടൽ ബുക്കിംഗ് രേഖകൾ, റിട്ടേൺ ടിക്കറ്റ് എന്നിവ കൃത്യമാണെന്ന് യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് ട്രാവൽ ഏജന്റുമാർ നിർദ്ദേശിക്കുന്നു. ദേശീയത അനുസരിച്ച് വിസ നിയമങ്ങളിൽ മാറ്റം വരാമെന്നതിനാൽ ഔദ്യോഗിക പോർട്ടലുകൾ വഴി കൃത്യമായ വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രമേ യാത്രകൾ ഉറപ്പിക്കാവൂ എന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
യുഎഇയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മരണം;19 പേർക്ക് പരിക്ക്
UAE May 14, 2026

ദുബൈ: അൽ യലായിസ് സ്ട്രീറ്റിൽ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ഒരു തൊഴിലാളി മരിച്ചു. 19 പേർക്ക് പരുക്കേറ്റതായും ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണെന്നും ദുബൈ പൊലിസ് അറിയിച്ചു. ഇന്ന് ഉച്ചയോടെ എമിറേറ്റ്‌സ് റോഡിലേക്കുള്ള ദിശയിൽ ശൈഖ് സായിദ് ബിൻ ഹംദാൻ പാലത്തിന് സമീപമായിരുന്നു അപകടം.
സാങ്കേതിക തകരാർ മൂലം ബസ് റോഡിന് നടുവിൽ പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമായത്. പുറകിൽ വന്ന ട്രക്ക് സുരക്ഷിതമായ അകലം പാലിക്കാത്തതിനാലും ഡ്രൈവറുടെ അശ്രദ്ധ മൂലവുമാണ് ബസിലേക്ക് ഇടിച്ചുകയറിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
പരുക്കേറ്റവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഗതാഗത തടസ്സം ഒഴിവാക്കാൻ പൊലിസ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
കർശന മുന്നറിയിപ്പുമായി പൊലിസ്
റോഡിന്റെ മധ്യത്തിൽ വാഹനങ്ങൾ നിർത്തുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ദുബൈ പൊലിസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി.
“വാഹനങ്ങൾ തകരാറിലായാൽ റോഡിൽ നിന്ന് സുരക്ഷിതമായി മാറ്റാൻ കഴിയുന്നില്ലെങ്കിൽ ഉടൻ പൊലിസിനെ വിവരമറിയിക്കണം. ഹസാർഡ് ലൈറ്റുകൾ തെളിക്കാനും മുന്നറിയിപ്പ് ത്രികോണങ്ങൾ സ്ഥാപിക്കാനും ഡ്രൈവർമാർ ശ്രദ്ധിക്കണം.” ബ്രിഗേഡിയർ ബിൻ സുവൈദാൻ വ്യക്തമാക്കി.
പിഴയും നടപടികളും
റോഡിലെ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പൊലിസ് ഓർമ്മിപ്പിച്ചു. റോഡിന് നടുവിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ചുമത്തും.
യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനങ്ങളുടെ സാങ്കേതികക്ഷമത ഉറപ്പാക്കണമെന്നും, ടെയിൽഗേറ്റിംഗ് (മുന്നിലുള്ള വാഹനത്തോട് കൃത്യമായ അകലം പാലിക്കാതിരിക്കൽ) പോലുള്ള നിയമലംഘനങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന 849 അപകടങ്ങൾക്കും കാരണം ഇത്തരം അശ്രദ്ധകളാണെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു
പ്രവാസികള്‍ക്ക് കോളടിച്ചു, സൗജന്യ ഇന്റര്‍നെറ്റ് മുതല്‍ കുടിക്കാന്‍ തണുത്ത വെള്ളം വരെയായി താമസ സൗകര്യം
ദുബായ്: പ്രവാസി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കണമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. വേനല്‍ച്ചൂട് കടുക്കുന്നതിന് മുന്നോടിയായിട്ടാണ് രാജ്യത്തെ തൊഴിലാളികളുടെ താമസസൗകര്യം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം. തൊഴിലാളികള്‍ക്ക് അന്തസ്സുള്ള താമസസൗകര്യം ഒരുക്കുക എന്നത് തൊഴിലുടമയുടെ ഔദാര്യമല്ല, മറിച്ച് നിയമപരമായ ബാദ്ധ്യതയാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.
നിര്‍ദേശം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടിക്കും മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട താമസ സൗകര്യം, സൗജന്യ ഇന്റര്‍നെറ്റ്, കുടിക്കാന്‍ തണുത്ത വെള്ളം എന്നിവ ഒരുക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പ്രധാനമായും പറയുന്നത്. ‘അന്തസ്സുള്ള താമസം, സുസ്ഥിര തൊഴില്‍ സാഹചര്യം’ എന്ന പ്രമേയത്തില്‍ രാജ്യവ്യാപക ബോധവല്‍ക്കരണ ക്യാംപെയിനും തുടക്കമിട്ടു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രത്യേക സൂപ്പര്‍വൈസര്‍മാരെ നിയമിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
വസ്ത്രങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കാന്‍ ലോക്കറുകള്‍, വാര്‍ത്താവിനിമയത്തിനായി ഇന്റര്‍നെറ്റ് സൗകര്യം എന്നിവയും നിര്‍ബന്ധം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ രാജ്യത്തിന്റെ ലേബര്‍ വെല്‍ഫെയര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരായാണ് കണക്കാക്കുകയെന്നും ഇവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലേബര്‍ ക്യാമ്പുകളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.