
UAE Flights Ticket Prices;ദുബൈ: ബലിപെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് വരാനോ പുറത്തേക്ക് യാത്ര ചെയ്യാനോ പദ്ധതിയിടുന്നുണ്ടോ? എങ്കില്‍ യാത്രാ തിയ്യതി അടുക്കുംമുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതാണ് ഉചിതമെന്ന് ട്രാവല്‍ ഏജന്‍സികള്‍ നിര്‍ദേശിച്ചു. ഉയര്‍ന്ന ഡിമാന്‍ഡ്, കുറഞ്ഞ വിമാന സര്‍വീസുകള്‍, വര്‍ധിച്ചുവരുന്ന ഇന്ധനച്ചെലവ് എന്നിവ കാരണം വരും ആഴ്ചകളില്‍ വിമാന നിരക്ക് ഉയര്‍ന്ന നിലയിലായിരിക്കുമെന്നും യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി.
മേയ് 27 മുതല്‍ 29 വരെ യു.എ.ഇയില്‍ ബലിപെരുന്നാള്‍ അവധി ലഭിക്കുമെന്നതിനാല്‍ വലിയൊരു വിഭാഗം ഈ സമയത്തെ യാത്രക്കായി കാത്തിരിക്കുകയാണ്. എന്നാല്‍ ഈ വര്‍ഷം ആദ്യമുണ്ടായിരുന്നതിനേക്കാള്‍ വലിയ നിരക്കാണ് ഇപ്പോള്‍ ഈടാക്കുന്നത്.
തിരുവനന്തപുരത്തേക്ക് 84,000 രൂപ വരെ
ദുബൈയില്‍ നിന്ന് മേയ് 26 നും 31 നും ഇടയിലുള്ള പ്രധാന റൂട്ടുകളിലെല്ലാം നിരക്ക് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. മുംബൈയിലേക്ക് 2,000 ദിര്‍ഹം, ബംഗളൂരുവിലേക്ക് 2,360 ദിര്‍ഹം, ന്യൂഡല്‍ഹിയിലേക്ക് 2,110 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്.
കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കും കുതിച്ചുയര്‍ന്നു. കൊച്ചിയിലേക്ക് 2,940 ദിര്‍ഹവും (ഏകദേശം 75,000 രൂപ) തിരുവനന്തപുരത്തേക്ക് 3,300 ദിര്‍ഹവുമാണ് (ഏകദേശം 84,000 രൂപ) നിരക്ക്. മംഗളൂരുവിലേക്കുള്ള നിരക്ക് 4,080 ദിര്‍ഹം വരെയെത്തി.
അതേസമയം, ജി.സി.സി രാജ്യങ്ങള്‍ക്കുള്ളിലെ നിരക്കുകള്‍ താരതമ്യേന കുറവാണ്. റിയാദിലേക്ക് 875 ദിര്‍ഹമും മനാമ, മസ്കത്ത് എന്നിവിടങ്ങളിലേക്ക് 1,100 ദിര്‍ഹമുമാണ് ശരാശരി നിരക്ക്.
ദീര്‍ഘദൂര റൂട്ടുകളിലും വലിയ വര്‍ധനയുണ്ട്. ലണ്ടനിലേക്ക് 3,840 ദിര്‍ഹം, എഡിന്‍ബര്‍ഗിലേക്ക് 4,040 ദിര്‍ഹം, സൂറിച്ചിലേക്ക് 3,760 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്കുകള്‍. മിലാനിലേക്ക് 2,390 ദിര്‍ഹമും ഇസ്താംബൂളിലേക്ക് 2,610 ദിര്‍ഹമും ഏതന്‍സിലേക്ക് 3,730 ദിര്‍ഹമുമാണ് നിരക്ക്. ന്യൂയോര്‍ക്കിലേക്കുള്ള നിരക്ക് 4,760 ദിര്ഹമോട് അടുക്കുകയാണ്.
ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഉയര്‍ന്ന നിരക്കിനേക്കാള്‍ കൂടുതലാണ് ഇപ്പോഴത്തെ നിരക്കുകളെന്ന് ട്രാവല്‍ ഏജന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു.
യാത്രക്കാര്‍ ഏറെ, സര്‍വീസ് കുറവ്
യാത്രക്കാര്‍ ഏറെയുണ്ടെങ്കിലും അതിനനുസരിച്ചുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലെന്നും ഇന്‍ഡിഗോ നേരത്തെ പ്രതിദിനം 40 സര്‍വീസുകള്‍ നടത്തിയിരുന്നിടത്ത് ഇപ്പോള്‍ 11 എണ്ണമേയുള്ളൂവെന്നും മുസാഫിര്‍ ഡോട്ട് കോം സി.ഒ.ഒ റഹീഷ് ബാബു പറഞ്ഞു. നിരക്കുകള്‍ 2,000 ദിര്‍ഹത്തിന് മുകളിലാണ്. നിരക്ക് വര്‍ധന കാരണം ചിലര്‍ ബംഗളൂരു, മുംബൈ വഴിയുള്ള കണക്ഷന് വിമാനങ്ങളെയും ആശ്രയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നേരത്തെ ബുക്ക് ചെയ്യുകയല്ലാതെ മറ്റു വഴികളില്ലെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ടിരുന്നെങ്കിലും മേഖലയിലെ സംഘര്‍ഷം വീണ്ടും വര്‍ധിച്ചുവെന്ന് സ്മാര്‍ട്ട് ട്രാവല്‍സ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സഫീര്‍ മഹ്മൂദ് പറഞ്ഞു. എങ്കിലും യു.എ.ഇ വിമാനക്കമ്പനികള്‍ ഉള്‍പ്പെടെ മികച്ച രീതിയില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ധന പ്രതിസന്ധിയും നിരക്ക് വര്‍ധനയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷാവസ്ഥ എണ്ണ വിപണിയില്‍ ചാഞ്ചാട്ടമുണ്ടാക്കുകയും വ്യോമയാന ഇന്ധന വില കുതിച്ചുയരാന്‍ കാരണമാവുകയും ചെയ്തു.
പെരുന്നാള്‍ തിരക്കും കുറഞ്ഞ വിമാന സര്‍വീസുകളും കാരണം വരും മാസങ്ങളിലും ഉയര്‍ന്ന നിരക്ക് തുടരാനാണ് സാധ്യതയെന്നാണ് ട്രാവല്‍ ഏജന്റുമാരുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ അധിക തുക നല്‍കുന്നത് ഒഴിവാക്കാന്‍ നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അറിഞ്ഞോ??ഇനി വാട്സ്ആപ്പ് കളറാകും! 20 ചാറ്റുകൾ വരെ പിൻ ചെയ്യാം
Tech April 22, 2026

വാട്സ്ആപ്പിന്റെ കാലങ്ങളായുള്ള ‘ഫ്രീ’ മോഡലിൽ മാറ്റം വരുത്തി പുതിയ സബ്സ്ക്രിപ്ഷൻ രീതി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റ. കൂടുതൽ വ്യക്തിഗതമായ മാറ്റങ്ങൾ ആഗ്രഹിക്കുന്ന പവർ യൂസേഴ്സിനെ ലക്ഷ്യം വെച്ചാണ് ‘വാട്സ്ആപ്പ് പ്ലസ്’ അവതരിപ്പിക്കുന്നത്. ഇതിലൂടെ കസ്റ്റം ആപ്പ് ഐക്കണുകൾ, പ്രത്യേക റിങ്ടോണുകൾ തുടങ്ങിയവ ഉപഭോക്താക്കൾക്ക് ലഭിക്കും. വാട്സ്ആപ്പ് പ്ലസ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചതായി കമ്പനി വക്താവ് ടെക് ക്രഞ്ചിനോട് സ്ഥിരീകരിച്ചു. ഐഫോൺ ഉപഭോക്താക്കൾക്ക് വൈകാതെ തന്നെ ഈ സേവനം ലഭ്യമാകും.
നിലവിൽ മൂന്ന് ചാറ്റുകൾ മാത്രമേ പിൻ ചെയ്യാൻ സാധിക്കൂ എങ്കിൽ, പ്രീമിയം ഉപഭോക്താക്കൾക്ക് 20 ചാറ്റുകൾ വരെ പിൻ ചെയ്ത് വെക്കാം.18 വ്യത്യസ്ത നിറങ്ങളിൽ വാട്സ്ആപ്പിന്റെ ഇന്റർഫേസ് മാറ്റാൻ സാധിക്കും. റോയൽ പർപ്പിൾ, വൈബ്രന്റ് ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ തുടങ്ങിയ നിറങ്ങൾ ഇതിലുണ്ട്. ഫോണിലെ വാട്സ്ആപ്പ് ഐക്കൺ മാറ്റാൻ 14 പുതിയ ഓപ്ഷനുകൾ ലഭിക്കും. കോസ്മിക് നെബുല, ക്ലേ ലുക്ക് തുടങ്ങിയ ഡിസൈനുകൾ ഇതിൽ ഉൾപ്പെടുന്നു.
സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് മാത്രമായി ചില പ്രത്യേക ആനിമേറ്റഡ് സ്റ്റിക്കറുകൾ ലഭ്യമാകും. ഇവ ഉപയോഗിക്കുമ്പോൾ സ്ക്രീനിൽ ഫുൾ-സ്ക്രീൻ ഇഫക്റ്റുകൾ കാണാൻ സാധിക്കും. ഓരോ ചാറ്റ് ലിസ്റ്റുകൾക്കും മൊത്തമായി കസ്റ്റം തീമുകളും റിങ്ടോണുകളും സെറ്റ് ചെയ്യാൻ സാധിക്കും. പ്രീമിയം ഉപഭോക്താക്കൾക്കായി മാത്രമായി 10 പുതിയ റിങ്ടോണുകൾ ആപ്പ് നൽകും.
നിലവിൽ ബിസിനസ്സ് അക്കൗണ്ടുകൾക്ക് മാത്രമായി ‘വാട്സ്ആപ്പ് പ്രീമിയം’ ഉണ്ടായിരുന്നു. എന്നാൽ പുതിയ ‘വാട്സ്ആപ്പ് പ്ലസ്’ സാധാരണ ഉപഭോക്താക്കൾക്കും വേണ്ടിയുള്ളതാണ്. വാട്സ്ആപ്പ് പ്ലസിന്റെ ഔദ്യോഗിക വില മെറ്റ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഇതൊരു കുറഞ്ഞ നിരക്കിലുള്ള പ്ലാൻ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ സബ്സ്ക്രിപ്ഷൻ തുക എത്രയായിരിക്കുമെന്ന കാര്യത്തിലും വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിലുള്ള ഫ്രീ വേർഷൻ മാറ്റമില്ലാതെ തുടരും. എന്നാൽ ചാറ്റുകൾ കൂടുതൽ ക്രമീകരിക്കാനും ആപ്പിന്റെ ലുക്ക് മാറ്റാനും ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ഈ സബ്സ്ക്രിപ്ഷൻ. ടെലിഗ്രാം നേരത്തെ തന്നെ ഇത്തരത്തിൽ ഒരു പ്രീമിയം മോഡൽ അവതരിപ്പിച്ചിരുന്നു. അതിന് സമാനമായ നീക്കമാണ് മെറ്റയും നടത്തുന്നത്. പ്രീമിയം ഫീച്ചറുകൾ വരുമ്പോഴും സന്ദേശങ്ങൾക്കുള്ള ‘എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ’ സുരക്ഷയിൽ മാറ്റമുണ്ടാകില്ലെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.