Kuwait Digital Driving License ഇനി ലൈസൻസ് പോക്കറ്റിൽ കരുതണ്ട ; മൊബൈലിൽ മാത്രം മതി, കുവൈത്തിലെ ഈ പുതിയ ഡിജിറ്റൽ സേവനം ഉപയോ​ഗപ്പെടുത്തു

SAHEL NEWW 1

Kuwait Digital Driving License കുവൈറ്റ് സിറ്റി: വാഹനമോടിക്കുന്നവർക്ക് കൂടുതൽ സൗകര്യം ഒരുക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇനി ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ പതിപ്പ് നേരിട്ട് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനുള്ള പുതിയ സേവനം സഹേൽ (Sahel) ആപ്പിലൂടെ ലഭ്യമാക്കി.

സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ജനങ്ങളിലേക്ക് എത്തിക്കുന്ന ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ യോഗ്യതയുള്ള വാഹനമോടിക്കുന്നവർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസിന്റെ ഇലക്ട്രോണിക് പതിപ്പ് സുരക്ഷിതമായി മൊബൈൽ ഫോണിൽ സൂക്ഷിക്കാനും ആവശ്യമായ സമയങ്ങളിൽ എളുപ്പത്തിൽ കാണിക്കാനും കഴിയും.

ഇനി ലൈസൻസിന്റെ ഫിസിക്കൽ കാർഡ് എല്ലായ്പ്പോഴും കൈവശം വയ്ക്കേണ്ട സാഹചര്യം കുറയും. ട്രാഫിക് പരിശോധനകളിലോ മറ്റ് ഔദ്യോഗിക ആവശ്യങ്ങളിലോ സഹേൽ ആപ്പിലുള്ള ഡിജിറ്റൽ ലൈസൻസ് ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനമായിരിക്കും ഇത്.

ഡിജിറ്റൽ സർക്കാർ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ഇതിനകം തന്നെ നിരവധി രേഖകളും സേവനങ്ങളും സഹേൽ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. സർക്കാർ വകുപ്പുകളിലെ വിവിധ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ഈ ആപ്പ് പൗരന്മാർക്കും പ്രവാസികൾക്കും വ്യാപകമായി ഉപയോഗിക്കുന്ന സംവിധാനമായി മാറിയിരിക്കുകയാണ്.

ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പുപ്രകാരം, ഡ്രൈവിംഗ് ലൈസൻസിന് അർഹതയുള്ളവർ സഹേൽ ആപ്പിൽ ലോഗിൻ ചെയ്ത് പുതിയ ഡിജിറ്റൽ ലൈസൻസ് സേവനം ഉപയോഗപ്പെടുത്താം. ഡിജിറ്റൽ രേഖ സുരക്ഷിതമായി മൊബൈലിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും ആവശ്യമായപ്പോൾ ഉടൻ തന്നെ പ്രദർശിപ്പിക്കാനും സാധിക്കും.

കുവൈത്തിലെ സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. പേപ്പർ രേഖകളുടെ ഉപയോഗം കുറയ്ക്കുക, പൊതുജനങ്ങൾക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ നൽകുക, ഔദ്യോഗിക രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സർക്കാർ ഇത്തരം സേവനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നത്.

വാഹനമോടിക്കുന്ന എല്ലാവരും സഹേൽ ആപ്പിലെ പുതിയ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് സേവനം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.

കുവൈത്ത് വ്യോമാതിർത്തിയിൽ കടന്ന 2 ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും തകർത്തു; ആളപായമില്ല : കുവൈറ്റ് സായുധ സേന

Kuwait Greeshma Staff Editor — July 8, 2026 · 0 Comment

111

Kuwait intercepts ballistic missiles and drones കുവൈത്ത് സിറ്റി: ബുധനാഴ്ച പുലർച്ചെ കുവൈത്ത് വ്യോമാതിർത്തി ലംഘിച്ച രണ്ട് ശത്രു ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും കുവൈത്ത് സായുധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി പുറത്തിറക്കിയ പ്രസ്താവനയിൽ, പുലർച്ചെയോടെയാണ് മിസൈലുകളും ഡ്രോണുകളും കണ്ടെത്തിയതെന്ന് വ്യക്തമാക്കി. കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉടൻ പ്രവർത്തനസജ്ജമായി ഇവയെ തടഞ്ഞ് നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ഈ ആക്രമണത്തിൽ ആളപായമോ വസ്തുനാശമോ ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ മിസൈലുകളും ഡ്രോണുകളും ഏത് രാജ്യത്തുനിന്നാണ് എത്തിയതെന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പാക്കാൻ സായുധ സേന ഉയർന്ന ജാഗ്രതയിൽ തുടരുകയാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഏത് സുരക്ഷാ ഭീഷണിയെയും നേരിടാൻ സേന പൂർണ സജ്ജമാണെന്നും ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കെയാണ് കുവൈത്തിൽ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കുവൈത്തിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണശ്രമം; വ്യോമ പ്രതിരോധ സംവിധാനം സജീവം, ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണം

Kuwait Greeshma Staff Editor — July 8, 2026 · 0 Comment

QATAR 4545

Kuwait missile and drone attack കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് എത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം തടയുന്നതായി കുവൈത്ത് സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു.ആക്രമണശ്രമങ്ങളെ നേരിടുന്നതിനായി രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനം പൂർണ സജ്ജമായി പ്രവർത്തിക്കുന്നതായും അധികൃതർ വ്യക്തമാക്കി.

സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴക്കി. പല സ്ഥലങ്ങളിലും കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനം മിസൈലുകളും ഡ്രോണുകളും തടഞ്ഞുനശിപ്പിക്കുന്നതിനിടെയുണ്ടായതാണെന്നും അധികൃതർ വിശദീകരിച്ചു.ജനങ്ങൾ പരിഭ്രാന്തരാകാതെ ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കുവൈത്ത് സായുധ സേന അഭ്യർഥിച്ചു.

വീട്ടിൽ സിസിടിവിയുണ്ടോ? മുന്നറിയിപ്പ് സ്റ്റിക്കർ നിർബന്ധമാണോ? കുവൈത്ത് അഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം ഇങ്ങെനെ

Kuwait Greeshma Staff Editor — July 8, 2026 · 0 Comment

CCTV

Kuwait CCTV warning stickers : കുവൈത്ത് സിറ്റി: സ്വകാര്യ വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളുടെ സാന്നിധ്യം അറിയിക്കുന്ന മുന്നറിയിപ്പ് സ്റ്റിക്കർ പതിപ്പിക്കുന്നത് നിയമപരമായി നിർബന്ധമല്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷൻസും സെക്യൂരിറ്റി മീഡിയയും പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ ക്യാമറകളും നിരീക്ഷണ ഉപകരണങ്ങളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട 2015-ലെ നിയമം നമ്പർ 61 വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, പൊതുജനങ്ങൾക്ക് പ്രവേശനമുള്ള കെട്ടിടങ്ങൾ എന്നിവയ്ക്കാണ് ബാധകമെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ വീടുകളുടെ പരിധിക്കുള്ളിൽ സ്ഥാപിക്കുന്ന സിസിടിവി ക്യാമറകൾക്ക് മുന്നറിയിപ്പ് ബോർഡോ സ്റ്റിക്കറോ പ്രദർശിപ്പിക്കണമെന്ന് നിയമത്തിലോ അതിന്റെ ചട്ടങ്ങളിലോ പറയുന്നില്ല. വീടുടമകൾക്ക് താൽപര്യമുണ്ടെങ്കിൽ സ്വമേധയാ അത്തരം സ്റ്റിക്കർ സ്ഥാപിക്കാമെങ്കിലും അത് നിർബന്ധമല്ലസ്വകാര്യ വീടുകൾ ഉൾപ്പെടെ എല്ലാ കെട്ടിടങ്ങളിലും സിസിടിവി മുന്നറിയിപ്പ് സ്റ്റിക്കർ നിർബന്ധമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് മുമ്പ് അവ ഔദ്യോഗിക സ്രോതസുകളിൽ നിന്ന് ഉറപ്പുവരുത്തണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.സിസിടിവി നിയമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ 25580888 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

കുവൈത്തിൽ ഈ ഇടങ്ങളിൽ ജലവിതരണം താൽക്കാലികമായി തടസ്സപ്പെടും; മൂന്ന് പ്രദേശങ്ങളിലെ താമസക്കാർക്ക് മുന്നറിയിപ്പ്

Kuwait Greeshma Staff Editor — July 7, 2026 · 0 Comment

kuwait saved

Kuwait water supply disruption കുവൈത്ത് സിറ്റി: രാജ്യത്തെ ജലവിതരണ ശൃംഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂലൈ 8 ബുധനാഴ്ച ചില പ്രദേശങ്ങളിൽ ജലവിതരണത്തിൽ തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.റിഖ, ഫഹദ് അൽ-അഹ്മദ്, സബാഹിയ എന്നീ പ്രദേശങ്ങളിലെ താമസക്കാരെയാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അൽ-ഗൗസ് സ്ട്രീറ്റിൽ രാത്രി 8 മണിക്ക് അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്നും ഏകദേശം എട്ട് മണിക്കൂർ നീണ്ടുനിൽക്കുമെന്നും അധികൃതർ അറിയിച്ചു.ഈ സമയത്ത് ബാധിത പ്രദേശങ്ങളിൽ ജലസമ്മർദ്ദം കുറയാനോ ജലവിതരണത്തിൽ താൽക്കാലിക തടസ്സം ഉണ്ടാകാനോ സാധ്യതയുണ്ട്. ജലവിതരണ ശൃംഖലയുടെ കാര്യക്ഷമതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനായാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

അറ്റകുറ്റപ്പണികൾക്കിടെ ജലക്ഷാമമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ മന്ത്രാലയത്തിന്റെ 152 എന്ന അടിയന്തര ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

ട്രാഫിക് നിയമം ലംഘിച്ചോ? കുവൈറ്റിൽ തടവിന് പകരം ഈ ജോലികൾ ചെയ്യണം, പുതിയ ഉത്തരവ് നിലവിൽ വന്നു

Kuwait Greeshma Staff Editor — July 7, 2026 · 0 Comment

traffic

Kuwait traffic alternative penalties കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾക്ക് തടവുശിക്ഷയ്ക്ക് പകരമായി സാമൂഹിക സേവനവും ബോധവത്കരണ പരിപാടികളും ഉൾപ്പെടുന്ന ബദൽ ശിക്ഷകൾ നടപ്പാക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ കുവൈത്ത് സർക്കാർ പുറത്തിറക്കി. ആഭ്യന്തര മന്ത്രിയും ആദ്യ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് പുറത്തിറക്കിയ മന്ത്രാലയ ഉത്തരവ് നമ്പർ 895/2026 പ്രകാരമാണ് പുതിയ ഭേദഗതി.ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ-യൗം പ്രസിദ്ധീകരിച്ചതോടെ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ സംവിധാനം നടപ്പാക്കിയത്.

പുതിയ വ്യവസ്ഥ പ്രകാരം, കോടതി ആവശ്യമായ സാഹചര്യങ്ങളിൽ തടവിന് പകരം സാമൂഹിക സേവനം, ട്രാഫിക് ബോധവത്കരണ പരിപാടികളിൽ പങ്കാളിത്തം, പരിശീലന ക്ലാസുകൾ, പുനരധിവാസ പരിപാടികൾ, അപകടത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകൽ തുടങ്ങിയ ശിക്ഷകൾ വിധിക്കാം.ഈ ബദൽ ശിക്ഷകളുടെ നടപ്പാക്കൽ ജുഡീഷ്യൽ റൂളിംഗ്സ് എക്സിക്യൂഷൻ ജനറൽ ഡയറക്ടറേറ്റ് മേൽനോട്ടം വഹിക്കും. കുറ്റത്തിന്റെ സ്വഭാവവും പ്രതിയുടെ സാഹചര്യവും പരിഗണിച്ചായിരിക്കും ഏത് സ്ഥാപനത്തിൽ എന്ത് സേവനമാണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുക.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ട്രാഫിക് ബോധവത്കരണ ക്യാമ്പയിനുകളിൽ പങ്കാളിത്തം, ജനറൽ ട്രാഫിക് വകുപ്പിലെ സേവനം, തിരുത്തൽ-പുനരധിവാസ കേന്ദ്രങ്ങൾ, സിവിൽ ഡിഫൻസ് പ്രവർത്തനങ്ങൾ എന്നിവയിൽ സേവനം ചെയ്യേണ്ടിവരും.ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ആശുപത്രികളിലെ അപ്പോയിന്റ്മെന്റ് ക്രമീകരണം, ആരോഗ്യ ബോധവത്കരണ പരിപാടികൾ എന്നിവയിൽ സേവനം നൽകും. വിദ്യാഭ്യാസ മന്ത്രാലയത്തിൽ സ്കൂൾ ലൈബ്രറികൾ ക്രമീകരിക്കൽ, വിദ്യാർത്ഥികൾക്കായുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ, ശുചീകരണ ജോലികൾ എന്നിവ ഉൾപ്പെടും.

സാമൂഹിക കാര്യ മന്ത്രാലയത്തിന് കീഴിൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ, സഹായ വിതരണ പ്രവർത്തനങ്ങൾ, സാമൂഹിക വികസന കേന്ദ്രങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിലെ സേവനവും ബദൽ ശിക്ഷയായി നൽകും.ഇസ്ലാമിക കാര്യ മന്ത്രാലയത്തിൽ ഖുർആൻ പകർപ്പുകൾ ക്രമീകരിക്കൽ, പള്ളികൾ ശുചീകരിക്കൽ, മതപരമായ പ്രവർത്തനങ്ങൾക്ക് സഹായം നൽകൽ എന്നിവയും ഉൾപ്പെടുന്നു. പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിൽ റോഡ് അറ്റകുറ്റപ്പണി, റോഡുകളിലെ മാലിന്യം നീക്കം ചെയ്യൽ, നടപ്പാതകൾ പെയിന്റ് ചെയ്യൽ, ദിശാസൂചക ബോർഡുകൾ ക്രമീകരിക്കൽ തുടങ്ങിയ ജോലികളും നൽകും.

പരിസ്ഥിതി പൊതുഅതോറിറ്റിക്ക് കീഴിൽ കടൽത്തീര ശുചീകരണം, വൃക്ഷത്തൈ നടീൽ, മാലിന്യ നിർമ്മാർജനം, പരിസ്ഥിതി ബോധവത്കരണ പരിപാടികൾ എന്നിവയും ബദൽ ശിക്ഷകളിൽ ഉൾപ്പെടും. മുനിസിപ്പാലിറ്റിയുടെ കീഴിൽ ശ്മശാന പരിപാലനവും ശുചീകരണ ജോലികളും നിർവഹിക്കേണ്ടിവരും.കൂടാതെ, പൊതുപ്രയോജന സംഘടനകളിൽ ഭരണസഹായം, സന്നദ്ധ സേവനം, മനുഷ്യാവകാശ-ചാരിറ്റി പ്രവർത്തനങ്ങൾ, അടിസ്ഥാന തൊഴിൽ പരിശീലനം, വിദേശ തൊഴിലാളികൾക്കായുള്ള ബോധവത്കരണം, വിവർത്തന സേവനങ്ങൾ, പൊതുപാർക്കുകൾ ശുചീകരിക്കൽ, വൃക്ഷത്തൈ നടീൽ തുടങ്ങിയ ജോലികളും ബദൽ ശിക്ഷയുടെ ഭാഗമാക്കാം.

ട്രാഫിക് നിയമലംഘനങ്ങളിലൂടെ ഉണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാര തുക ജനറൽ ട്രാഫിക് വകുപ്പ് ബന്ധപ്പെട്ട സർക്കാർ സ്ഥാപനവുമായി ചേർന്നാണ് നിശ്ചയിക്കുക. ബദൽ ശിക്ഷ നടപ്പാക്കുന്ന സ്ഥാപനങ്ങൾ കുറ്റവാളിയുടെ പ്രവർത്തന പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ജുഡീഷ്യൽ റൂളിംഗ്സ് എക്സിക്യൂഷൻ വകുപ്പിന് സമർപ്പിക്കണം. ബദൽ ശിക്ഷയുടെ നിബന്ധനകൾ പാലിക്കാൻ കുറ്റവാളി വിസമ്മതിക്കുകയോ ലംഘിക്കുകയോ ചെയ്താൽ കേസ് വീണ്ടും കോടതിയിലേക്ക് അയക്കുകയും, ആദ്യം വിധിച്ച തടവുശിക്ഷ നടപ്പാക്കുകയും ചെയ്യുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

കുവൈത്തിൽ ഇലക്ട്രോണിക് ആപ്പുകൾ വഴിയുള്ള ടാക്സി സർവീസുകൾക്ക് കടുത്ത നിയന്ത്രണം; ക്യാമറകൾ നിർബന്ധം, ഡ്രൈവർമാർക്ക് 7 നിബന്ധനകൾ പാലിക്കണം

Kuwait Greeshma Staff Editor — July 6, 2026 · 0 Comment

KUWAIT TAXI

Kuwait taxi CCTV camera mandatory കുവൈത്ത് സിറ്റി: ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ (Apps) വഴി പ്രവർത്തിക്കുന്ന യാത്രാ ഗതാഗത കമ്പനികൾക്കും ടാക്സി സർവീസുകൾക്കും പുതിയ കർശന നിയന്ത്രണങ്ങളുമായി കുവൈത്ത് ഗതാഗത വകുപ്പ്. കമ്പനികൾ തങ്ങൾക്ക് ലൈസൻസ് ലഭിച്ചിട്ടുള്ള പ്രവർത്തനങ്ങൾ മാത്രമേ നടത്താവൂ എന്നും മറ്റ് അനധികൃത സർവീസുകൾക്കായി ആപ്പുകൾ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

സുരക്ഷ ഉറപ്പാക്കുന്നതിനായി ടാക്സി വാഹനങ്ങൾക്കുള്ളിൽ നിരീക്ഷണ ക്യാമറകൾ (CCTV) സ്ഥാപിക്കുന്നത് പുതിയ നിയമപ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്. ക്യാമറയിലെ റെക്കോർഡിംഗുകൾ കുറഞ്ഞത് 120 ദിവസത്തേക്ക് (4 മാസം) സുരക്ഷിതമായി സൂക്ഷിക്കണം. കൂടാതെ, സുരക്ഷാ അധികാരികൾ ആവശ്യപ്പെടുന്ന പക്ഷം യാത്രക്കാരുടെ വിവരങ്ങൾ കൈമാറാൻ കമ്പനികൾ ബാധ്യസ്ഥരായിരിക്കും.

കുവൈത്ത് പൗരന്മാർക്ക് ഇലക്ട്രോണിക് ആപ്പുകൾ വഴി ടാക്സി സർവീസ് നടത്തുന്നതിനായി ഏഴ് പ്രധാന വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. അതിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:

  1. നല്ല സ്വഭാവ സർട്ടിഫിക്കറ്റ്: ഡ്രൈവർമാർ നല്ല സ്വഭാവത്തിനുടമകളായിരിക്കണം. ധാർമ്മികതയ്ക്ക് നിരക്കാത്തതോ വിശ്വാസവഞ്ചനയോ ഉൾപ്പെട്ട കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരാകരുത്. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ച് പിടിക്കപ്പെട്ടവരോ, ഗുരുതരമായ റോഡപകടങ്ങൾ ഉണ്ടാക്കിയവരോ ആകരുത്. ഇത് തെളിയിക്കുന്ന ക്രിമിനൽ റെക്കോർഡ് സർട്ടിഫിക്കറ്റ് (Good Conduct Certificate) ഹാജരാക്കണം.
  2. പ്രായപരിധി: അപേക്ഷകർക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം.
  3. വാഹനത്തിന്റെ അവസ്ഥ: വാഹനം മികച്ച രീതിയിൽ എയർ കണ്ടീഷൻ ചെയ്തതും അകവും പുറവും വൃത്തിയുള്ളതുമായിരിക്കണം. ട്രാഫിക് നിയമങ്ങൾ അനുശാസിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം.
  4. വാഹനത്തിന്റെ പഴക്കം: ടാക്സി ആവശ്യത്തിനായി ഉപയോഗിക്കുന്ന വാഹനം നിർമ്മാണ തീയതി മുതൽ 3 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാകരുത്. കൂടാതെ നിർമ്മാണ തീയതി മുതൽ 7 വർഷം പൂർത്തിയാകുമ്പോൾ ആ വാഹനം സർവീസിൽ നിന്ന് നിർബന്ധമായും ഒഴിവാക്കേണ്ടതുമാണ്.

കുവൈത്തിൽ വീടിന്റെ മേൽക്കൂര തകർന്നു; നാല് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി

Kuwait Greeshma Staff Editor — July 5, 2026 · 0 Comment

Kuwait Al-Jabriya roof collapse : കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ജാബ്രിയ മേഖലയിൽ മൂന്ന് നിലകളുള്ള ഒരു വീടിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നുവീണ സംഭവത്തിൽ നാല് പേരെ അഗ്നിശമന സേന സുരക്ഷിതമായി രക്ഷപ്പെടുത്തി.ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. വിവരം ലഭിച്ചതോടെ ഹവല്ലി, സാൽമിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള രക്ഷാപ്രവർത്തക സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്ന നാല് പേരെയും സുരക്ഷിതമായി പുറത്തെടുത്ത ശേഷം കെട്ടിടം പൂർണമായും ഒഴിപ്പിക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു.അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു. മേൽക്കൂര തകർന്നതിന്റെ കാരണം കണ്ടെത്തുന്നതിനും കെട്ടിടത്തിന്റെ സുരക്ഷ പരിശോധിക്കുന്നതിനുമായി കേസ് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Kuwait Vehicle Rental Rules 2026 : കുവൈറ്റിൽ വാഹന വാടക കമ്പനികൾക്ക് പുതിയ കർശന നിയമങ്ങൾ; കരാറും ക്യാമറയും നിർബന്ധം

Kuwait Greeshma Staff Editor — July 5, 2026 · 0 Comment

kuwait 2222

Kuwait Vehicle Rental Rules 2026 : കുവൈത്ത് സിറ്റി: കാർ, മോട്ടോർസൈക്കിൾ വാടക കമ്പനികൾക്കായി കുവൈത്ത് സർക്കാർ പുതിയ കർശന നിയന്ത്രണങ്ങൾ നടപ്പാക്കി. വാഹന വാടക മേഖല കൂടുതൽ സുരക്ഷിതവും ക്രമബദ്ധവുമാക്കുകയാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറത്തിറക്കിയ 2026-ലെ മന്ത്രിതല പ്രമേയത്തിലൂടെയാണ് പുതിയ ചട്ടങ്ങൾ നിലവിൽ വന്നത്. 2020-ലെ വാഹന വാടക നിയമത്തിലാണ് ഇതുസംബന്ധിച്ച ഭേദഗതികൾ വരുത്തിയത്.

പുതിയ ചട്ടങ്ങൾ പ്രകാരം, എല്ലാ വാഹന വാടക കരാറുകളും അറബിയിലും ഇംഗ്ലീഷിലും തയ്യാറാക്കി ഇരുകക്ഷികളും ഒപ്പിടണം. കരാറിന്റെ പേപ്പർ അല്ലെങ്കിൽ ഡിജിറ്റൽ പകർപ്പ് ഉടമയും വാടകക്കാരനും സൂക്ഷിക്കേണ്ടതും അധികൃതർ ആവശ്യപ്പെട്ടാൽ ഹാജരാക്കേണ്ടതുമാണ്.വാടക കമ്പനികൾ ഓരോ വാഹന വാടകയുടെയും വിശദമായ രേഖകൾ സൂക്ഷിക്കണം. വാടകക്കാരന്റെ പേര്, ദേശീയത, വിലാസം, ഫോൺ നമ്പർ, ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ, വാടക കാലാവധി തുടങ്ങിയ വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തണം. വാടകക്കാരൻ ഒരു സ്ഥാപനമാണെങ്കിൽ അതിന്റെ നിയമപരമായ പ്രതിനിധിയുടെ വിവരങ്ങളും ഉൾപ്പെടുത്തണം.

സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, വാടകയ്ക്ക് നൽകുന്ന വാഹനങ്ങളിൽ ആന്തരിക ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കി. ക്യാമറയിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ കമ്പനികൾ സുരക്ഷിതമായി സൂക്ഷിക്കുകയും ആവശ്യമായപ്പോൾ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും വേണം. വാടക വാഹനങ്ങൾക്ക് പ്രായപരിധിയും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. മോട്ടോർസൈക്കിളുകൾക്ക് ലൈസൻസ് ലഭിക്കുമ്പോൾ മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുത്. നിർമാണ വർഷം മുതൽ പരമാവധി ആറു വർഷം വരെ മാത്രമേ വാടക സേവനത്തിന് ഉപയോഗിക്കാൻ കഴിയൂ.

സ്വകാര്യ കാറുകൾ, ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ, 14 യാത്രക്കാർ വരെ സഞ്ചരിക്കാവുന്ന മിനിബസുകൾ എന്നിവയ്ക്ക് ലൈസൻസ് നൽകുമ്പോൾ വാഹനത്തിന്റെ പ്രായം മൂന്ന് വർഷത്തിൽ താഴെയായിരിക്കണം. ഇത്തരം വാഹനങ്ങൾ പരമാവധി എട്ട് വർഷം വരെ വാടക സർവീസിൽ ഉപയോഗിക്കാം.

കുവൈറ്റിൽ യാത്രാവിലക്ക് ഉത്തരവ് ഇനി വേഗത്തിൽ; നിയമത്തിൽ ഭേദഗതി

Kuwait Greeshma Staff Editor — July 5, 2026 · 0 Comment

kuwait 7778

Kuwait Travel Ban Law 2026 കുവൈത്ത് സിറ്റി: യാത്രാവിലക്ക് (Travel Ban) ഉത്തരവുകൾ കൂടുതൽ വേഗത്തിൽ നൽകുന്നതിനായി കുവൈത്ത് സർക്കാർ സിവിൽ, കൊമേഴ്‌സ്യൽ നടപടിക്രമ നിയമത്തിൽ ഭേദഗതി വരുത്തി.2026-ലെ ഡിക്രി-നിയമം നമ്പർ 68 പ്രകാരമാണ് ഈ മാറ്റം നടപ്പിലാക്കിയത്. ഇതോടെ യാത്രാവിലക്ക് ഉത്തരവ് നൽകാനുള്ള അധികാരം ഇനി കൂടുതൽ ജഡ്ജിമാർക്ക് നൽകാൻ കഴിയും.

മുമ്പ്, ഈ ഉത്തരവുകൾ നൽകാനുള്ള അധികാരം എക്സിക്യൂഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്ടർക്കും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലെ ഡെപ്യൂട്ടി ജഡ്ജിമാർക്കും മാത്രമായിരുന്നു. എന്നാൽ പുതിയ ഭേദഗതിയോടെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലെ ജനറൽ അസംബ്ലി തിരഞ്ഞെടുക്കുന്ന മറ്റ് ജഡ്ജിമാർക്കും ഈ ചുമതല നിർവഹിക്കാനാകും.കടക്കാരെതിരെ യാത്രാവിലക്ക് ഏർപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന നിയമത്തിലെ 297-ാം വകുപ്പ് ഭേദഗതി ചെയ്തതോടെയാണ് ഈ മാറ്റം വന്നത്.

യാത്രാവിലക്ക് അപേക്ഷകൾ വർധിച്ചതും ആവശ്യത്തിന് ഡെപ്യൂട്ടി ജഡ്ജിമാർ ഇല്ലാത്തതും കാരണം അപേക്ഷകൾ പരിഗണിക്കുന്നതിൽ കാലതാമസം നേരിടുന്ന സാഹചര്യം ഉണ്ടായിരുന്നു. ചില കോടതികളിൽ ഡെപ്യൂട്ടി ജഡ്ജിമാർ ഇല്ലാത്തതിനാൽ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും ബുദ്ധിമുട്ട് നേരിട്ടിരുന്നു.ഈ പ്രശ്നം പരിഹരിക്കാനും യാത്രാവിലക്ക് അപേക്ഷകളിൽ വേഗത്തിൽ തീരുമാനം എടുക്കാനുമാണ് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.

കുവൈത്തിൽ മയക്കുമരുന്ന് വേട്ട ശക്തം; 10 പേർ അറസ്റ്റിൽ, വൻ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു

Kuwait Greeshma Staff Editor — July 4, 2026 · 0 Comment

jobs 444

Kuwait drug bust കുവൈത്ത് സിറ്റി, ജൂലൈ 3: കുവൈത്തിൽ മയക്കുമരുന്ന് കടത്തും വിൽപ്പനയും തടയുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനകളിൽ 10 പേരെ അറസ്റ്റ് ചെയ്തു. ഏഴ് വ്യത്യസ്ത കേസുകളിലായാണ് ഇവരെ പിടികൂടിയത്.പ്രതികളുടെ കൈവശം വൻതോതിൽ ലഹരിമരുന്നുകളും മാനസിക ഉത്തേജക ഗുളികകളും മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന പണവും കണ്ടെത്തിയതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറിയിച്ചു.

പിടിച്ചെടുത്തവയിൽ 20,000 ക്യാപ്റ്റഗൺ ഗുളികകൾ, 500 ഗ്രാം ഹാഷിഷ്, 84 ഗ്രാം മെത്താംഫെറ്റമിൻ, 100 സൈക്കോട്രോപിക് ഗുളികകൾ, ഏഴ് ലിറിക്ക ക്യാപ്‌സ്യൂളുകൾ, രാസദ്രാവകം നിറച്ച 28 ഗ്ലാസ് ട്യൂബുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ മയക്കുമരുന്ന് പായ്ക്ക് ചെയ്യാൻ ഉപയോഗിച്ച നാല് ഡിജിറ്റൽ തൂക്കക്കരുവികളും പാക്കിംഗ് സാമഗ്രികളും 1,940 കുവൈത്ത് ദിനാറും പിടിച്ചെടുത്തു.ഒരു കേസിൽ ക്യാപ്റ്റഗൺ ഗുളികകൾ വിൽക്കുന്നതിനിടെ പിടിയിലായ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേനയുടെ വാഹനങ്ങളിൽ സ്വന്തം വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ട് ഇയാളെ കീഴടക്കി അറസ്റ്റ് ചെയ്യുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

Kuwait PACI bribery case കൈക്കൂലി വാങ്ങി, പ്രവാസികളുടെ താമസ വിലാസം നിയമവിരുദ്ധമായി മാറ്റി; PACI ജീവനക്കാരൻ ജയിലിൽ

Kuwait Greeshma Staff Editor — July 3, 2026 · 0 Comment

PACI

Kuwait PACI bribery case കുവൈറ്റ് സിറ്റി, ജൂലൈ 2: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI)യിലെ ഒരു ജീവനക്കാരന് കൈക്കൂലി വാങ്ങി പ്രവാസികളുടെ താമസ വിലാസങ്ങൾ നിയമവിരുദ്ധമായി മാറ്റിയ കേസിൽ അഞ്ച് വർഷം കഠിനതടവും 340 കുവൈത്തി ദിനാർ പിഴയും വിധിച്ച് കുവൈറ്റ് ക്രിമിനൽ കോടതി.കേസിൽ ഇടനിലക്കാരനായ ഒരാൾക്കും മൂന്ന് പ്രവാസികൾക്കും മൂന്ന് വർഷവും നാല് മാസവും കഠിനതടവ് ശിക്ഷ ലഭിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം മൂന്ന് പ്രവാസികളെയും നാടുകടത്താനും കോടതി ഉത്തരവിട്ടു.

അതേസമയം, തെളിവുകളുടെ അഭാവത്തെ തുടർന്ന് കേസിലെ മറ്റ് 13 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. വ്യാജ രേഖകളും കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും കണ്ടുകെട്ടാനും ഉത്തരവായി.2022 മുതൽ 2025 വരെയുള്ള കാലയളവിൽ പ്രതിയായ PACI ജീവനക്കാരൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കമ്പ്യൂട്ടർ സംവിധാനത്തിൽ വ്യാജ വിവരങ്ങൾ ചേർത്ത് നിരവധി പ്രവാസികളുടെ രജിസ്റ്റർ ചെയ്ത താമസ വിലാസങ്ങൾ മാറ്റിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന് പകരമായി ഇയാൾ കൈക്കൂലി വാങ്ങിയതായും അധികൃതർ അറിയിച്ചു.

ഇടനിലക്കാരൻ കൈക്കൂലി ശേഖരിച്ച് ജീവനക്കാരന് കൈമാറിയതായും അന്വേഷണത്തിൽ വ്യക്തമായി. കൈക്കൂലി നൽകിയതോ സ്വീകരിച്ചതോ ആയ തുകയുടെ ഇരട്ടി പിഴ ഈടാക്കണമെന്ന നിയമപ്രകാരമാണ് പിഴ നിശ്ചയിച്ചതെന്ന് കോടതി വ്യക്തമാക്കി.

ഇതനുസരിച്ച് ജീവനക്കാരന് 340 കെഡി, ഇടനിലക്കാരന് 80 കെഡി, മറ്റ് പ്രതികൾക്ക് 130 കെഡി, ഒരു വനിതാ പ്രതിക്ക് 80 കെഡി വീതം പിഴയും കോടതി വിധിച്ചു.

കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ചില കോൺസുലർ സേവനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം

Kuwait Greeshma Staff Editor — July 3, 2026 · 0 Comment

Indian Embassy Kuwait കുവൈറ്റ് സിറ്റി: ഭരണപരമായ കാരണങ്ങളാൽ കുവൈത്തിലെ ഇന്ത്യൻ എംബസി പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലർ സേവനങ്ങളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂലൈ 2 മുതൽ 4 വരെ അടിയന്തര ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ മാത്രമാണ് എംബസി നേരിട്ട് സ്വീകരിക്കുക.ഈ കാലയളവിൽ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) വഴി പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് എംബസി അറിയിച്ചു.

എന്നാൽ തത്കാൽ പാസ്‌പോർട്ട്, എൻആർഐ സർട്ടിഫിക്കറ്റ്, സിവിൽ ഐഡിയുടെ കാലാവധി അവസാനിക്കാനിരിക്കുന്നവർക്ക് ഷോർട്ട് വാലിഡിറ്റി പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് (EC), ഇ-വിസ എന്നിവയ്ക്കുള്ള സേവനങ്ങൾ തുടരും.സാധാരണ പാസ്‌പോർട്ട് അപേക്ഷകൾ, അറ്റസ്റ്റേഷൻ സേവനങ്ങൾ, സാധാരണ വിസ അപേക്ഷകൾ എന്നിവ ഈ ദിവസങ്ങളിൽ ലഭ്യമാകില്ല.

അടിയന്തര കോൺസുലർ സഹായം ആവശ്യമുള്ളവർ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ എംബസിയുടെ കോൺസുലർ വിഭാഗത്തിൽ നേരിട്ട് എത്തണം. അടിയന്തര സാഹചര്യം തെളിയിക്കുന്ന രേഖകളും കൈവശം കരുതണം.

സേവനങ്ങൾ ഉടൻ സാധാരണ നിലയിലാകുമെന്നും അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എംബസിയുടെ ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും എംബസി അഭ്യർഥിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

Related Posts

Leave a Reply

Your email address will not be published. Required fields are marked *

WhatsApp