
അബുദാബി∙ യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ നറുക്കെടുപ്പിലൂടെ ഏകദേശം 78 കോടിയോളം ഇന്ത്യൻ രൂപ(30 ദശലക്ഷം ദിർഹം)യുടെ വൻ സമ്മാനം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. അബുദാബിയിൽ താമസിക്കുന്ന സുനിൽ കുമാർ സദാശിവൻ(52) ആണ് ഈ മഹാഭാഗ്യവാൻ. ഇദ്ദേഹം മലയാളിയാണെന്നാണ് സൂചന. എന്നാൽ കൂടുതൽ വിവരങ്ങൾ അധികൃതർ പിന്നീട് പുറത്തുവിടും. കഴിഞ്ഞ ബുധനാഴ്ച (ജൂലൈ 1) നടന്ന നറുക്കെടുപ്പിലെ ഏഴ് അക്കങ്ങളും സുനിൽ കുമാറിന്റെ ടിക്കറ്റുമായി ഒത്തുപോവുകയായിരുന്നു. വെറും അഞ്ച് ആഴ്ചകൾക്കിടയിൽ ഇത്രയും വലിയ തുക ഗ്രാൻഡ് പ്രൈസായി നേടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം.
ആദ്യമായി ടിക്കറ്റ് പരിശോധിച്ചപ്പോൾ അക്കങ്ങൾ മാറിപ്പോയതാണോ എന്ന് തനിക്ക് സംശയമുണ്ടായിരുന്നതായി സുനിൽ കുമാർ പറഞ്ഞു. എന്നാൽ വീണ്ടും സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ഭാഗ്യം തന്നെ തേടിയെത്തിയ കാര്യം പൂർണമായി ബോധ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനും മാസങ്ങൾക്കുള്ളിൽ രണ്ട് പേർക്ക് 30 ദശലക്ഷം ദിർഹവും ഒരാൾക്ക് 50 ദശലക്ഷം ദിർഹവും സമ്മാനമായി നൽകിയ യുഎഇ ലോട്ടറിക്ക് പ്രവാസികൾക്കിടയിൽ വലിയ ജനപ്രീതിയാണ് ഉള്ളത്.
ഓരോ നറുക്കെടുപ്പിലും കോടികളുടെ സമ്മാനം
എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും രാത്രി ഒൻപതരയ്ക്കാണ് യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പ് നടക്കുന്നത്. ഓരോ നറുക്കെടുപ്പിലും 30 ദശലക്ഷം ദിർഹത്തിന്റെ ഒന്നാം സമ്മാനവും 50 ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനവുമാണ് ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്. ഇതിനുപുറമെ മൂന്ന് പേർക്ക് വീതം 50000 ദിർഹം വീതം ലഭിക്കുന്ന ലക്കി ചാൻസ് സമ്മാനങ്ങളും ഇതിലൂടെ നൽകുന്നുണ്ട്.
വെറും അൻപത് ദിർഹത്തിന്റെ ഒറ്റ ടിക്കറ്റിലൂടെ ജീവിതം തന്നെ മാറിമറിയാനുള്ള അവസരമാണ് സുനിൽ കുമാറിനെപ്പോലെ പലർക്കും ഈ ലോട്ടറി സമ്മാനിക്കുന്നത്. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ പൂർണമായ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് ഈ ലോട്ടറി പ്രവർത്തിക്കുന്നത്. ലോട്ടറിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്.
പ്രവാസികൾക്ക് സൂപ്പർ അപ്ഡേറ്റ് ;ഇനി ഒറ്റ ക്ലിക്കിലൂടെ എല്ലാ പിഴകളും അടയ്ക്കാം, പുതിയ സംവിധാനം നിലവിൽ വന്നു
ദുബായ്: ദുബായിലെ പ്രവാസികൾക്കായി പുതിയൊരു ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു. ദുബായിൽ പല വകുപ്പുകളിൽ നിന്നുള്ള പിഴകൾ ഇനി ഒറ്റ പ്ലാറ്റ്ഫോമിലൂടെ അടയ്ക്കാം. ഇത് വഴി പ്രവാസികൾക്ക് വലിയ രീതിയിൽ സമയലാഭവും ആശ്വാസവും ലഭിക്കുന്നു. നേരത്തെ ഓരോ പിഴയും അതത് പ്ലാറ്റ്ഫോമിലൂടെ അടയ്ക്കണമായിരുന്നു.
എന്നാൽ ഇനി ദുബായ് സർക്കാരിന്റെ ഒഫീഷ്യൽ സ്മാർട്ട് ആപ്ലിക്കേഷനായ ‘DubaiNow’ൽ ഉൾപ്പെടുത്തിയ ‘Pay All Fines’ എന്ന ഫീച്ചറിലൂടെ ട്രാഫിക്, പാർക്കിംഗ്, സാലിക് ഫൈനുകൾ എന്നിവ എല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ അടയ്ക്കാം. ഒപ്പം ദുബായിലെ പല വകുപ്പുകളിൽ നിന്നുള്ള പിഴകൾ കണ്ടെത്താനും ഇത് വഴി സാധിക്കും
നിലവിൽ ഡിജിറ്റൽ ദുബായ് നൗ ആപ്പിൽ 50 ലധികം സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള മുന്നൂറിലധികം സേവനങ്ങൾ ലഭ്യമാണ്. ഇതിലേക്ക് പ്രവാസികൾക്ക് ഏറ്റവും സഹായമാകുന്ന പുതിയൊരു സേവനം കൂടി ചേർത്തത്തോടെ ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും ഒരേപോലെ ഇനി പ്ലാറ്റ്‌ഫോം ഉപയോഗിക്കാം.
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ദുബായ് പോലീസ്, മുൻസിപ്പാലിറ്റികൾ എന്നിവ ചേർന്നാണ് വാഹനങ്ങൾക്കും യാത്രക്കാർക്കും പിഴകൾ ചുമത്താറുള്ളത്. ട്രാഫിക് നിയമലംഘനത്തിന് ഒരു വെബ്‌സൈറ്റും, പാർക്കിംഗിന് മറ്റൊരു ആപ്പും, സാലിക്കിന്റെ പണം എല്ലാം നോക്കി പിഴകൾ കണ്ടുപിടിക്കുക എന്നത് പ്രവാസികൾക്ക് വലിയൊരു തലവേദനയായിരുന്നു.
എന്നാൽ ഈ പുതിയ സംവിധാനം വന്നതോടെ ഇനി എല്ലാം വളരെ എളുപ്പമാകും. കൂടാതെ ദുബായ് നൗ ആപ്പിലെ പുതിയ ഫീച്ചറിലൂടെ എമിറേറ്റ്സ് ഐഡി മാത്രം ഉപയോഗിച്ച് എല്ലാ പിഴകളുടെയും ലിസ്റ്റ് കാണാൻ സാധിക്കും. അതിൽ ആകെയുള്ള പിഴകളുടെ എണ്ണം, ഏതിനാണ് പിഴ ചുമത്തിയിട്ടുള്ളത്, ആകെ അടയ്ക്കാനുള്ള തുക എന്നിവയെല്ലാം കൃത്യമായി സ്ക്രീനിൽ കാണാൻ സാധിക്കും.
- DubaiNow’ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം
- പേര്, ജനനത്തീയതി, എമിറേറ്റ്സ് ഐഡി നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ നൽകി സൈൻ ഇൻ ചെയ്യാം. അല്ലെങ്കിൽ യുഎഇ പാസ് ഉള്ളവർക്ക് വളരെ എളുപ്പത്തിൽ ഒരൊറ്റ ക്ലിക്കിലൂടെയും ലോഗിൻ ചെയ്യാം.
- ‘Pay All Fines’ തിരഞ്ഞെടുക്കാം ശേഷം എമിറേറ്റ്സ് ഐഡിയുമായി ലിങ്ക് ചെയ്തിട്ടുള്ള ട്രാഫിക് പിഴകൾ, പാർക്കിംഗ് ലംഘനങ്ങൾ, സാലിക് പിഴകൾ എന്നിവ കാണാൻ സാധിക്കും.
- ശേഷം പേയ്‌മെന്റ് ഓപ്ഷൻ വഴി ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിച്ച് ഒരൊറ്റ ട്രാൻസാക്ഷനിലൂടെ എല്ലാ പിഴയും അടച്ചുതീർക്കാം.
അതേസമയം ചിലപ്പോൾ ഫൈനുകൾ കൃത്യസമയത്ത് അടയ്ക്കാത്തത് കൊണ്ട് പ്രവാസികൾക്ക് വൻ തുക പിഴയായി വീണ്ടും വരാറുണ്ട്. അതിനാൽ ഇനി മുതൽ ദുബായ് നൗ ആപ്പ് വഴി കൃത്യസമയത്ത് ഫൈനുകൾ ചെക്ക് ചെയ്ത് അടയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം.