
ഫുജൈറ∙ യുഎഇയിലെ അതികഠിനമായ വേനലിലും വറ്റാത്ത സ്വാഭാവിക വെള്ളച്ചാട്ടവും ശുദ്ധജല തടാകങ്ങളുമുള്ള സുന്ദരഭൂമിയായ വാദി വുറയ്യ ഒടുവിൽ പൊതുജനങ്ങൾക്ക് മുന്നിൽ വാതിൽ തുറന്നു.
ഹാജർ മലനിരകളിൽ ഒളിച്ചിരിക്കുന്ന ഈ അപൂർവ ജൈവമണ്ഡലം ഫുജൈറ നഗരത്തിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെ, 220 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്. ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും പഠനങ്ങൾക്കായും ഇവിടുത്തെ സുഭാഷികമായ പരിസ്ഥിതി പുനഃസ്ഥാപിക്കുന്നതിനുമായി വർഷങ്ങളോളം പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയിരുന്ന ഈ പ്രകൃതിസങ്കേതം നിയന്ത്രണങ്ങളോടെ സന്ദർശിക്കാൻ ഇപ്പോൾ അവസരമുണ്ട്.
APPLY NOW FOR THE LATEST VACANCIES
∙ പ്രവേശനം നിയന്ത്രണങ്ങളോടെ മാത്രം
2026 ജനുവരി മുതൽ വാദി വുറയ്യ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടുണ്ടെന്ന് ഫുജൈറ പരിസ്ഥിതി അതോറിറ്റി ഡയറക്ടർ ജനറൽ അസീലാ അബ്ദുല്ല അൽ മുഅല്ല പറഞ്ഞു. എന്നാൽ, ആളുകൾക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതിയില്ല. പരിസ്ഥിതി നാശം ഒഴിവാക്കാൻ ഫുജൈറ ഹോളിഡേയ്സ് വഴിയുള്ള ഗൈഡഡ് ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുന്നവർക്ക് നിയന്ത്രിത ഗ്രൂപ്പുകളായി മാത്രമേ ഇവിടം കാണാൻ സാധിക്കൂ. ഒരാൾക്ക് 300 ദിർഹം മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്. ശനിയാഴ്ചകളിലാണ് സന്ദർശനത്തിന് അവസരം.
വർഷം മുഴുവൻ വറ്റാത്ത വെള്ളച്ചാട്ടം
യുഎഇയിലെ ഏക സ്വാഭാവിക വെള്ളച്ചാട്ടമെന്ന അപൂർവത വാദി വുറയ്യയ്ക്ക സ്വന്തമാണ്. 60-ലേറെ സ്വാഭാവിക ഉറവകളിൽ നിന്നൊഴുകുന്ന ശുദ്ധജലം ആറ് കിലോമീറ്ററോളം സഞ്ചരിച്ച് 13 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നു. പതിനായിരം വർഷത്തിലേറെയായി ഈ വെള്ളച്ചാട്ടം തുടർച്ചയായി ഒഴുകുന്നുണ്ടെന്നാണ് ജിയോളജിസ്റ്റുകളുടെ നിഗമനം. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ ശേഷിയുള്ള ‘ഗറായ്’ ഇനം അപൂർവ മത്സ്യങ്ങളും ഇവിടെയുണ്ട്. ഫുജൈറ മലനിരകളിൽ കാണപ്പെടുന്ന അപൂർവ ഓഫിയോലൈറ്റ് പാറകളുടെയും ശുദ്ധജല ഉറവകളുടെയും സവിശേഷമായ പ്രതിപ്രവർത്തനമാണ് ഈ ജലസമ്പത്ത് വറ്റാതെ നിലനിൽക്കാൻ കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ADVERTISEMENT
∙ 2013-ൽ അടച്ചിട്ടത് എന്തുകൊണ്ട്?
മേഖലയിലെ ജീവജാലങ്ങളെയും സസ്യങ്ങളെയും സംരക്ഷിക്കുന്നതിനായി 2013-ലാണ് വിനോദസഞ്ചാരികൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയത്. ഗവേഷകർക്കും വിദ്യാർഥികൾക്കും മാത്രമായിരുന്നു പ്രവേശനം. വർഷങ്ങൾ നീണ്ട കരുതൽ മൂലം ഇവിടുത്തെ പ്രകൃതി പഴയ രീതിയിൽ വീണ്ടെടുക്കപ്പെട്ടതായി പഠനങ്ങൾ വ്യക്തമാക്കുന്നു. വാദി വുറയ്യയിൽ വ്യാപകമായി വളരുന്ന ‘വറഅ’ എന്ന പ്രാദേശിക സസ്യത്തിന്റെ പേരിൽ നിന്നാണ് പ്രദേശത്തിന് ഈ പേര് ലഭിച്ചത്. വേനൽക്കാലത്ത് കുടിലുകൾ നിർമിക്കാൻ പണ്ട് ഈ ചെടിയുടെ ഇലകൾ ഉപയോഗിച്ചിരുന്നു.
∙ പ്രകൃതിയുടെ അപൂർവ കലവറ
1,099 ജീവി-സസ്യ വർഗങ്ങളാണ് ഈ സുരക്ഷിത മേഖലയിലുള്ളത്: 216 ഇനം സസ്യങ്ങൾ (യുഎഇയിൽ ഇവിടെ മാത്രം കാണപ്പെടുന്ന ഓർക്കിഡ് ഇനമായ ‘എപ്പിപാക്റ്റിസ് വെരാട്രിഫോളിയ’ ഉൾപ്പെടെ) 114 ഇനം പക്ഷികൾ, 20 ഇനം സസ്തനികൾ (അറേബ്യൻ താർ, ബ്ലാന്റ്ഫോർഡ് കുറുക്കൻ, കാരക്കൽ തുടങ്ങിയ അപൂർവ ജീവികൾ), 30 ഇനം ഉരഗങ്ങളും ഉഭയജീവികളും.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടുന്ന യുഎഇയിലെ മൂന്നാമത്തെ കേന്ദ്രവും മികച്ച പ്രകൃതിദത്ത മൂല്യത്തിന്റെ പേരിൽ അംഗീകരിക്കപ്പെടുന്ന ആദ്യ കേന്ദ്രവുമാണ് വാദി വുറയ്യ. പ്രകൃതിഭംഗിയും അപൂർവ ജൈവസമ്പത്തും നേരിട്ടറിയാൻ ഇവിടം സന്ദർശിക്കുന്നത് സഞ്ചാരികൾക്ക് ഒരു വേറിട്ട അനുഭവമായിരിക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇ യാത്ര ഇനി മിന്നൽ വേഗത്തിൽ; ഇത്തിഹാദ് റെയിലിന്റെ സ്റ്റേഷനുകൾ, ടിക്കറ്റ് നിരക്കുകൾ, യാത്രക്കാർ അറിയേണ്ടതെല്ലാം

Etihad Rail അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട സർവീസ് ആരംഭിച്ചിട്ട് ഏകദേശം ഒരു മാസമാകുന്നു. മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നത്. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. പുതിയ സ്റ്റേഷനുകൾ തുറക്കുന്ന തീയതികൾ പ്രഖ്യാപിച്ചതോടെ യു.എ.ഇയിലെ റെയിൽ ശൃംഖലയുടെ ഭാവി പദ്ധതികൾ വ്യക്തമായിരിക്കുകയാണ്. സെപ്റ്റംബർ 30-നാണ് പദ്ധതിയിലെ അടുത്ത പ്രധാന ഘട്ടം പൂർത്തിയാകുന്നത്. അന്ന് മുതൽ ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപമുള്ള സ്റ്റേഷനിലേക്കും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനിലേക്കും സർവീസുകൾ വ്യാപിപ്പിക്കും
ശേഷിക്കുന്ന സ്റ്റേഷനുകൾ എന്ന് തുറക്കും?
പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾ 2026 അവസാനത്തിലും 2027 ആദ്യത്തിലുമായി താഴെ പറയുന്ന തീയതികളിൽ പൂർത്തിയാകും:
നവംബർ 30: അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള മദീനത് സായിദ്, ലീവ സ്റ്റേഷനുകൾ നിശ്ചയിച്ചതിലും നേരത്തെ തുറക്കും.
ഡിസംബർ 30: പടിഞ്ഞാറൻ മേഖലയിലേക്ക് ശൃംഖല വികസിപ്പിച്ചുകൊണ്ട് അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും.
2027 മാർച്ച് 30: ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ തുറക്കുന്നതോടെ ആദ്യഘട്ട പാസഞ്ചർ ശൃംഖല പൂർണ്ണമാകും.
ടിക്കറ്റ് നിരക്കുകൾ എത്ര?
നിലവിൽ സർവീസ് നടത്തുന്ന അബുദാബി–ഫുജൈറ റൂട്ടിൽ 50 ശതമാനം ഇളവാണ് യാത്രക്കാർക്ക് ലഭിക്കുന്നത്:
കംഫർട്ട് ക്ലാസ്: 55 ദിർഹം മുതൽ (സാധാരണ നിരക്ക്: 109 ദിർഹം)
പ്രീമിയം ക്ലാസ്: 120 ദിർഹം മുതൽ (സാധാരണ നിരക്ക്: 239 ദിർഹം)
ഇതിൽ തന്നെ ‘സേവർ’ (ഏറ്റവും കുറഞ്ഞ നിരക്ക്), ‘വാല്യൂ’ (സീറ്റ് സെലക്ഷൻ സൗകര്യം ഉൾപ്പെടെ), ‘ഫ്ലെക്സ്’ (ടിക്കറ്റ് മാറ്റങ്ങൾക്കും റീഫണ്ടിനും സൗകര്യമുള്ളത്) എന്നിങ്ങനെ മൂന്ന് തരം ടിക്കറ്റുകൾ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഇളവുകളുണ്ട്. മറ്റ് റൂട്ടുകളിലെ നിരക്കുകൾ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിക്കും. മരുഭൂമിയും പർവതനിരകളും കടൽത്തീരവും കണ്ടുള്ള ഫുജൈറയിലേക്കുള്ള യാത്രയാണ് ഏറ്റവും മനോഹരമായ അനുഭവമായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. “തുറസ്സായ മരുഭൂമിയിലൂടെ തുടങ്ങി ഹാജർ പർവതനിരകളിലെ തുരങ്കങ്ങളിലൂടെ കടന്ന് ഒമാൻ ഉൾക്കടലിന്റെ മനോഹരമായ കാഴ്ചകളിലേക്ക് അവസാനിക്കുന്ന ഈ യാത്ര ലോകത്തിലെ തന്നെ അപൂർവ്വമായ ഒന്നാണ്” എന്ന് ഇത്തിഹാദ് റെയിലിന്റെ ആദ്യ എമിറാത്തി ക്യാപ്റ്റനായ ഇബ്രാഹിം അൽ ഹമ്മാദി പറയുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം പ്രാദേശിക ബസ്, ടാക്സി സർവീസുകളുമായി ട്രെയിൻ സ്റ്റേഷനുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഷനിൽ നിന്ന് കോർണിഷ് റോഡിലെ അഡ്നോക് ആസ്ഥാനം, അഡ്നെക് സെന്റർ, റീം മാൾ എന്നിവിടങ്ങളിലേക്ക് ഷട്ടിൽ ബസുകളുണ്ട്. കൂടാതെ MR1, MR2 എന്നീ രണ്ട് പുതിയ ബസ് റൂട്ടുകളും സർവീസ് നടത്തുന്നുണ്ട്. ദുബായിൽ മെട്രോ, ബസ്, ടാക്സി എന്നിവയുമായി റെയിൽ സ്റ്റേഷൻ നേരിട്ട് ബന്ധിപ്പിക്കും. കൂടാതെ, ദുബായ് ആർ.ടി.എയുമായി ചേർന്ന് യാത്രക്കാർക്ക് നിലവിലുള്ള ‘നോൾ’ കാർഡുകൾ ഉപയോഗിച്ച് തന്നെ ഇത്തിഹാദ് റെയിലിലും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്