
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
തെഹ്റാന്: ഇസ്റാഈലും യു.എസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം രൂക്ഷമായി തുടരുകയാണ്. വാണിജ്യ കപ്പല്‍ ഗതാഗതത്തില്‍ അതിനിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് അടക്കുക എന്ന നിര്‍ണായക നീക്കവും ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. മാത്രമല്ല കടലിടുക്ക് വഴി കടന്നു പോകാന്‍ ശ്രമിച്ചാല്‍ ഏതൊരു കപ്പലിനേയും അക്രമിക്കുമെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇറാന്. വിലക്ക് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റവലൂഷണറി ഗാര്‍ഡ് കമാന്‍ഡറുടെ ഉപദേശകനാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
‘കടലിടുക്ക് അടച്ചിരിക്കുന്നു. ആരെങ്കിലും കടന്നുപോകാന്‍ ശ്രമിച്ചാല്‍, റെവല്യൂഷണറി ഗാര്‍ഡിലെയും സാധാരണ നാവികസേനയിലെയും ധീരന്മാര് ആ കപ്പലുകള്‍ക്ക് തീയിടും,” IRGC യുടെ കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ ഇബ്രാഹിം ജബാരി തിങ്കളാഴ്ച പറഞ്ഞു.
കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായി. യുഎസ് സഖ്യരാജ്യത്തിന്റെ അതെന നോവ എന്ന എണ്ണ ടാങ്കറിന് ആക്രമണത്തെ തുടര്‍ന്ന് തീപിടിച്ചു. യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും മേഖലയില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്നും ഇറാന് വ്യക്തമാക്കിയിട്ടുണ്ട്.
”ഞങ്ങള്‍ എണ്ണ പൈപ്പ്ലൈനുകളും ആക്രമിക്കും, ഒരു തുള്ളി എണ്ണ പോലും മേഖല വിട്ടുപോകാന്‍ അനുവദിക്കില്ല. വരും ദിവസങ്ങളില്‍ എണ്ണവില 200 ഡോളറിലെത്തും,” ജബ്ബാരി ഐആര്‍ജിസിയുടെ ടെലിഗ്രാം ചാനലിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
”ആയിരക്കണക്കിന് ബില്യണ്‍ ഡോളറിന്റെ കടബാധ്യതയുള്ള അമേരിക്കക്കാര്‍ ഈ മേഖലയിലെ എണ്ണയെ ആശ്രയിച്ചിരിക്കുന്നു, പക്ഷേ ഒരു തുള്ളി എണ്ണ പോലും തങ്ങളില്‍ എത്തില്ലെന്ന് അവര്‍ അറിയണം,” അദ്ദേഹം പറഞ്ഞതായി അര്‍ദ്ധ-ഔദ്യോഗിക തസ്നിം വാര്‍ത്താ ഏജന്‍സിയും ഉദ്ധരിച്ചു.
ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന് കപ്പലുകള്‍ക്ക് രണ്ട് ദിവസം മുമ്പേ തന്നെ ഐ.ആര്.ജി.സി റേഡിയോ സന്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതോടെ പല പ്രമുഖ ഷിപ്പിങ് കമ്പനികളും ഹോര്‍മുസിലൂടെയുള്ള യാത്ര നിര്‍ത്തി. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കാന്‍ കപ്പലുകള്‍ക്ക് യു.എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരവധി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ കാത്തിരിക്കുകയാണെന്ന് ട്രാക്കിങ് വെബ്സൈറ്റുകള്‍ കാണിക്കുന്നു.
ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും സ്തംഭിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ചരക്കു നീക്കം പ്രതിസന്ധിയിലാകുമെന്നും ആഗോള വിപണികളെ തന്നെ ബാധിക്കുകയും എണ്ണവില കുത്തനെ കൂടാന്‍ കാരണമാകുകയും ചെയ്യുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഹോര്‍മുസ് കടലിടുക്ക്
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് പേര്‍ഷ്യന്‍ കടലിടുക്കിലേക്കുള്ള കവാടമാണ് ഹോര്‍മുസ് എന്നറിയപ്പെടുന്നത്. വടക്ക ഇറാനും തെക്ക് യു.എ.ഇയുമാണ് അതിര്‍ത്തി പങ്കിടുന്നത്. 160 കിലോമീറ്റര്‍ നീളവും 33 കിലോമീറ്റര്‍ വീതിയുമുള്ള ഈ കടലിടുക്കിന് 3.2 കിലോമീറ്റര്‍ വീതിയുള്ള കപ്പല്‍ ചാലിലൂടെ മാത്രമേ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കഴിയുകയുള്ളൂ. ഏഷ്യയിലേക്കുള്ള 83 ശതമാനം എല്‍.എന്‍.ജിയും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ആ കടലിടുക്ക് വഴിയുള്ള അസംസ്കൃത എണ്ണയുടെ 69 ശതമാനവും ചൈന, ഇന്ത്യ, ജപ്പാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കാണ് എത്തിയത്.
uae gold rate:യുദ്ധഭീതി: യു.എ.ഇയില്‍ മിസൈൽ പോലെ കുതിച്ച് സ്വര്‍ണവില;വില വിവരങ്ങൾ ഇങ്ങനെ
uae gold rate;ദുബൈ: പശ്ചിമേഷ്യയില്‍ അമേരിക്കയും ഇസ്റാഈലും ഇറാനുമായി തുടരുന്ന സൈനിക സംഘര്‍ഷം സ്വര്‍ണവിപണിയില്‍ വന്‍ ചലനമുണ്ടാക്കുന്നു. ശനിയാഴ്ച യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ന് വിപണി തുറന്നപ്പോള്‍ ദുബൈയില്‍ സ്വര്‍ണവില ഗ്രാമിന് 9 ദിര്‍ഹത്തിലധികം വര്‍ദ്ധിച്ചു. ആഗോളതലത്തിലെ രാഷ്ട്രീയസാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകുന്നതാണ് വില വര്‍ദ്ധനവിന് കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 5,353.8 ഡോളറിലെത്തി (1.43 ശതമാനം വര്‍ദ്ധനവ്). വെള്ളി വില ഔണ്‍സിന് 344.13 ദിര്‍ഹത്തിലാണ് വ്യാപാരം നടക്കുന്നത്.
നിലവിലെ വില പരിശോധിച്ചാൽ
* 24 കാരറ്റ് (ഗ്രാം) 645.25 ദിര്‍ഹം
* 22 കാരറ്റ് (ഗ്രാം) 597.50 ദിര്‍ഹം
* 18 കാരറ്റ് (ഗ്രാം) 491.00 ദിര്‍ഹം
വാരാന്ത്യത്തില്‍ 24 കാരറ്റിന് 636.0 ദിര്‍ഹം ആയിരുന്നു
വിദഗ്ധരുടെ വിലയിരുത്തല്‍
ലോകത്തെ അനിശ്ചിതത്വങ്ങള്‍ അളക്കാനുള്ള കൃത്യമായ മാനദണ്ഡമാണ് സ്വര്‍ണമെന്ന് സ്വതന്ത്ര നിരീക്ഷകനായ റോസ് നോര്‍മന്‍ പറഞ്ഞു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുമ്പോള്‍ സ്വര്‍ണവില പുതിയ റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ സാഹചര്യം അവ്യക്തമായി തുടരുന്നിടത്തോളം സ്വര്‍ണത്തിന് വലിയ പിന്തുണ ലഭിക്കുമെന്ന് എക്സ്എസ് ഡോട്ട് കോമിലെ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് റാനിയ ഗുലെ പറഞ്ഞു. യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഊര്‍ജ്ജ വിലയിലുണ്ടാകുന്ന വര്‍ദ്ധനവ് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനങ്ങളെ ബാധിച്ചേക്കാമെന്നും ഇത് സ്വര്‍ണവിലയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും അവര്‍ നിരീക്ഷിച്ചു.
സഊദി അറേബ്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലെ വിപണികളിലും സമാനമായ വര്‍ദ്ധനവ് ദൃശ്യമാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനും വെള്ളിക്കും വരും ദിവസങ്ങളിലും വില വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.