വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർ (NRI/OCI) നാട്ടിലുള്ള തങ്ങളുടെ മാതാപിതാക്കൾക്കോ കുടുംബത്തിനോ പണം അയക്കുന്നത് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ കൃത്യമായ രേഖകൾ സൂക്ഷിച്ചില്ലെങ്കിൽ ഇത്തരം സാധാരണ പണമിടപാടുകൾ പോലും വലിയ നിയമക്കുരുക്കുകളിൽ ചെന്ന് ചാടിച്ചേക്കാം. ഒരു പ്രവാസി ഇന്ത്യാക്കാരൻ തന്റെ മാതാപിതാക്കൾക്ക് 11 ലക്ഷം രൂപ അയച്ചതിനെത്തുടർന്ന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കുകയും, നീണ്ട 6 വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് ആ നോട്ടീസ് റദ്ദാക്കാൻ സാധിച്ചതുമെന്ന ഒരു വാർത്ത ടാക്സ് അഡ്വൈസറി പ്ലാറ്റ്‌ഫോമായ ‘ടാക്സ് ബഡ്ഡി’ അടുത്തിടെ പങ്കുവെക്കുകയുണ്ടായി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സ്വന്തം കുടുംബത്തിലേക്ക് അയക്കുന്ന പണത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ലെങ്കിലും, പണത്തിന്റെ സ്രോതസ്സ് തെളിയിക്കാൻ സാധിക്കാതെ വരുമ്പോഴാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ എൻആർഐകളും ഒസിഐകളും അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങൾ താഴെ വിശദീകരിക്കുന്നു.എൻആർഐ, ഒസിഐ വ്യത്യാസം എന്താണ്?
പണമിടപാടുകളിലേക്ക് കടക്കും മുൻപ് സ്വന്തം റെസിഡൻഷ്യൽ പദവി കൃത്യമായി മനസ്സിലാക്കണം. കാരണം ബാങ്കിംഗ്, നിക്ഷേപ നിയമങ്ങൾ ഇതിനനുസരിച്ചാണ് മാറുന്നത്.
എൻആർഐ(Non-Resident Indian): ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 183 ദിവസമെങ്കിലും ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഇന്ത്യൻ പൗരനാണിത്.
ഒസിഐ(Overseas Citizen of India): ഇന്ത്യൻ പാരമ്പര്യമുള്ള വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ ജീവിക്കാനും ജോലി ചെയ്യാനും നൽകുന്ന ആജീവനാന്ത വിസ ആനുകൂല്യമാണിത്. മുൻപുണ്ടായിരുന്ന പിഐഒ സ്കീം ഇപ്പോൾ ഒസിഐയിൽ ലയിപ്പിച്ചിരിക്കുകയാണ്.
ബന്ധുക്കൾക്ക് നൽകുന്ന പണത്തിന് നികുതിയുണ്ടോ?
ഇന്ത്യയിലെ ആദായനികുതി നിയമപ്രകാരം ഒരു എൻആർഐ തന്റെ അടുത്ത ബന്ധുക്കൾക്ക് (അച്ഛൻ, അമ്മ, ഭാര്യ/ഭർത്താവ്, മക്കൾ, സഹോദരങ്ങൾ) അയക്കുന്ന പണത്തെ ‘സമ്മാനം’ ആയിട്ടാണ് കണക്കാക്കുന്നത്. ഇതിന് യാതൊരു വിധത്തിലുള്ള നികുതിയും നൽകേണ്ടതില്ല. ഇതിന് കൃത്യമായ ഒരു ഉയർന്ന പരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ ബന്ധുക്കൾ അല്ലാത്ത സുഹൃത്തുക്കൾക്കോ മറ്റോ ആണ് പണം അയക്കുന്നതെങ്കിൽ നിയമം മാറും. ഒരു സാമ്പത്തിക വർഷം ബന്ധുക്കളല്ലാത്തവരിൽ നിന്ന് ലഭിക്കുന്ന സമ്മാനത്തുക 50,000 രൂപയിൽ കൂടുതലായാൽ, ആ തുക മുഴുവനായും പണം കൈപ്പറ്റുന്ന ആളുടെ വരുമാനമായി കണക്കാക്കി നികുതി ഈടാക്കുന്നതാണ്.പണം അയക്കുന്നതിന് പരിധിയുണ്ടോ?
അംഗീകൃത ബാങ്കിംഗ് ചാനലുകൾ വഴി ഇന്ത്യയിലേക്ക് വ്യക്തിപരമായ ആവശ്യങ്ങൾക്ക് പണം അയക്കുന്നതിന് റിസർവ് ബാങ്ക് പ്രത്യേക ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. കുടുംബത്തിന്റെ ചിലവുകൾ, വിദ്യാഭ്യാസം, ചികിത്സ, സമ്പാദ്യം, നിക്ഷേപങ്ങൾ എന്നിവയ്ക്കായി പ്രവാസികൾക്ക് പണം അയക്കാം. എന്നാൽ പണം അയക്കുന്ന വിദേശ രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങൾ പ്രകാരം ഉയർന്ന തുകകൾ അയക്കുമ്പോൾ അവിടെ വെളിപ്പെടുത്തലുകൾ നടത്തേണ്ടി വന്നേക്കാം.’ഫെമ’ നിയമങ്ങളും അക്കൗണ്ടുകളും ശ്രദ്ധിക്കുക
ഇന്ത്യയിലേക്കുള്ള എല്ലാ വിദേശ പണമിടപാടുകളും ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA) പ്രകാരമാണ് നടക്കുന്നത്. അതിനാൽ പണം അയക്കുമ്പോൾ കൃത്യമായ ‘പർപ്പസ് കോഡ്’ രേഖപ്പെടുത്തണം. അതായത് പണം എന്ത് ആവശ്യത്തിനാണ് (കുടുംബ ചിലവ്, എൻആർഇ നിക്ഷേപം, വസ്തു വാങ്ങൽ) അയക്കുന്നത് എന്ന് ബാങ്കിനെ അറിയിക്കണം. കോഡ് തെറ്റിയാൽ ബാങ്കുകൾ പണം തടഞ്ഞുവെക്കാൻ സാധ്യതയുണ്ട്. പ്രവാസികൾ പ്രധാനമായും മൂന്ന് തരം അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നത്.
NRE അക്കൗണ്ട്: വിദേശത്തെ സമ്പാദ്യം നിക്ഷേപിക്കാൻ. ഇതിലെ പലിശയ്ക്ക് ഇന്ത്യയിൽ നികുതിയില്ല.
NRO അക്കൗണ്ട്: ഇന്ത്യയിലെ വരുമാനം (വാടക, പെൻഷൻ) നിക്ഷേപിക്കാൻ. ഇതിലെ പലിശയ്ക്ക് നികുതി നൽകണം.
FCNR അക്കൗണ്ട്: വിദേശ കറൻസിയിൽ തന്നെ നിക്ഷേപം സൂക്ഷിക്കാൻ ഇത് സഹായിക്കുന്നു.രേഖകൾ സൂക്ഷിക്കുക; ക്യാഷ് ഇടപാടുകൾ ഒഴിവാക്കുക
ആദായനികുതി നിയമത്തിലെ സെക്ഷൻ 269ST പ്രകാരം 2 ലക്ഷം രൂപയോ അതിൽ കൂടുതലോ തുക നേരിട്ട് ക്യാഷ് ആയി വാങ്ങുന്നത് വലിയ പിഴ ഈടാക്കാവുന്ന കുറ്റമാണ്. അതിനാൽ വലിയ തുകകൾ എപ്പോഴും ബാങ്ക് വഴി മാത്രം കൈമാറുക. പണം അയച്ച ബാങ്ക് രേഖകൾ, വിദേശത്തെ നിങ്ങളുടെ വരുമാന സർട്ടിഫിക്കറ്റ്, പണം സ്വീകരിച്ച ആളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ എന്നിവ എപ്പോഴും സൂക്ഷിച്ചു വെക്കുക. ഭാവിയിൽ നികുതി നോട്ടീസ് വന്നാൽ സ്വയം പ്രതിരോധിക്കാൻ ഈ രേഖകൾ മാത്രമാണ് സഹായിക്കുക.
യുഎഇയിൽ ഐഫോൺ വിലയിൽ വൻ വർദ്ധനവ്; ഐഫോൺ 17 പ്രോയ്ക്ക് ഒറ്റയടിക്ക് ഇത്രയും തുക കൂടി
ദുബൈ: ആപ്പിളിന്റെ വരാനിരിക്കുന്ന പുത്തൻ മോഡലായ ഐഫോൺ 18 സീരീസിന് വിപണിയിൽ വില കൂടുതലായിരിക്കുമെന്ന റിപ്പോർട്ടുകൾ യുഎഇയിലെ സ്മാർട്ട്‌ഫോൺ വിപണിയെ വൻതോതിൽ സ്വാധീനിക്കുന്നു. ഫോണിന്റെ ഔദ്യോഗിക ലോഞ്ചിന് മാസങ്ങൾ ബാക്കിനിൽക്കെ, യുഎഇയിലെ പ്രാദേശിക വിപണിയിൽ നിലവിലെ മുൻനിര മോഡലുകളായ ഐഫോൺ 17, ഐഫോൺ 16 എന്നിവയ്ക്ക് ആവശ്യക്കാർ ഏറുകയും വില കുത്തനെ ഉയരുകയും ചെയ്യുന്നതായാണ് വിവരം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പുതിയ ഫോൺ എത്തുന്നതിന് മുൻപ് തന്നെ പഴയ മോഡലുകൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾ തിരക്ക് കൂട്ടുന്നതായി യുഎഇയിലെ മൊബൈൽ ഫോൺ വ്യാപാരികൾ വ്യക്തമാക്കുന്നു. ഡിമാൻഡ് ഉയർന്നതോടെ ചില ഐഫോൺ 17 മോഡലുകൾക്ക് വിപണിയിൽ 200 ദിർഹം മുതൽ 300 ദിർഹം വരെ വില വർദ്ധിച്ചിട്ടുണ്ട്.
“കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ ഏകദേശം 4,700 ദിർഹത്തിന് വിറ്റിരുന്ന ഐഫോൺ 17 പ്രോയ്ക്ക് ഇപ്പോൾ 4,900 ദിർഹത്തിനടുത്താണ് വില. ഡിമാൻഡ് ഇതേപടി തുടരുകയാണെങ്കിൽ ഇതിന്റെ വില 5,100 ദിർഹം വരെ കടക്കാൻ സാധ്യതയുണ്ട്,” ദെയ്റയിലെ ‘ഫോൺലൈൻ’ മൊബൈൽസ് പ്രതിനിധി മൊയ്ദീൻ മുസ്തഫ പറഞ്ഞു. സെക്കൻഡ് ഹാൻഡ് ഐഫോൺ 17 പ്രോ മോഡലുകൾക്ക് നിലവിൽ 4,200 ദിർഹത്തിനടുത്താണ് വിലയെങ്കിലും, വരും ദിവസങ്ങളിൽ ഇതിനും വില കൂടിയേക്കാം. 256 ജിബി ശേഷിയുള്ള ഐഫോൺ 16 പ്രോ മാക്സിന് നിലവിൽ 4,000 ദിർഹമുണ്ടെന്നും വ്യാപാരികൾ കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഐഫോൺ 17 പ്രോ മാക്സ് മോഡലിനാണ് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. ഐഫോൺ 18-നെ കുറിച്ചുള്ള സൂചനകൾ പുറത്തുവന്നതോടെ വിപണിയിൽ ഐഫോൺ 17 പ്രോ മാക്സിന് ചെറിയ തോതിൽ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതായി ദെയ്റയിലെ ഗർഗാഷ് മാർക്കറ്റിലെ വ്യാപാരിയായ സമദ് ഹസ്സൻ വ്യക്തമാക്കി. ഉയർന്ന സ്റ്റോറേജ് വേരിയന്റുകളായ 1TB മോഡലുകൾക്കാണ് ഏറ്റവും കൂടുതൽ വില വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ഇതിൽ തന്നെ ‘സിൽവർ’ നിറത്തിലുള്ള ഫോണുകൾക്കാണ് ആവശ്യക്കാർ ഏറെയെന്നും അദ്ദേഹം പറഞ്ഞു.