
ദുബൈ: ബലിപെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ തൊഴിലാളികൾക്കായി വിപുലമായ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). ‘നമ്മുടെ തൊഴിലാളികളുടെ സന്തോഷമാണ് നമ്മുടെ ഈദിന്റെ സന്തോഷം’ എന്ന മനോഹരമായ മുദ്രാവാക്യത്തോടെയാണ് മന്ത്രാലയം രാജ്യവ്യാപക കാമ്പെയ്ൻ സംഘടിപ്പിക്കുന്നത്. യുഎഇയിലുടനീളമുള്ള 30 ഓളം കേന്ദ്രങ്ങളിലാണ് വിവിധ പരിപാടികൾ അരങ്ങേറുക.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വിവിധ സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഈദ് ആഘോഷങ്ങൾ ഏകോപിപ്പിക്കുന്നത്. തങ്ങളുടെ ലേബർ അക്കോമഡേഷനുകളിലെ തൊഴിലാളികളെ ഈ പരിപാടികളുടെ ഭാഗമാക്കാൻ ആഗ്രഹിക്കുന്ന സ്വകാര്യ കമ്പനികൾക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (http://mohre.gov.ae) സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. കമ്പനികളുടെ സമയക്രമത്തിനും സ്ഥലത്തിനും അനുയോജ്യമായ വിവിധ വിനോദ-ആഘോഷ പ്രവർത്തനങ്ങൾ ഇതിലൂടെ തിരഞ്ഞെടുക്കാൻ സാധിക്കും.
യുഎഇ ആഭ്യന്തര മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICP), ദുബൈ ആർടിഎ (RTA), യുഎഇയിലെ വിവിധ പൊലിസ് ആസ്ഥാനങ്ങൾ, മുനിസിപ്പാലിറ്റികൾ, ദുബൈയിലെ തൊഴിൽ കാര്യങ്ങൾക്കായുള്ള സ്ഥിരം സമിതി, നാഷണൽ ആംബുലൻസ്, ബുർജീൽ ഹോൾഡിംഗ്സ് തുടങ്ങി നിരവധി പ്രമുഖ സർക്കാർ-സ്വകാര്യ സംവിധാനങ്ങളാണ് കാമ്പെയ്നിൽ മന്ത്രാലയത്തിനൊപ്പം പങ്കാളികളാകുന്നത്.
രാജ്യത്തിന്റെ നിർമ്മാണത്തിലും വളർച്ചയിലും പ്രധാന പങ്കുവഹിക്കുന്ന തൊഴിലാളി സമൂഹത്തിന് മാനസിക ഉല്ലാസവും പെരുന്നാൾ സന്തോഷവും പകരുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ ഭരണകൂടം ഈ വലിയ പദ്ധതി നടപ്പിലാക്കുന്നത്.
അമ്മ ആദ്യം ഉപേക്ഷിച്ചു…;രണ്ടുതവണ തനിച്ചാക്കപ്പെട്ട 15-കാരി;രണ്ടു വർഷമായി അബോധാവസ്ഥയിൽ; യുഎഇയെ കണ്ണീരിലാഴ്ത്തി 15-കാരി ഫാത്തിമ വിടപറഞ്ഞു
UAE May 22, 2026

അജ്മാൻ: യുഎഇയിലെ അതിജീവനത്തിന്റെ ഹൃദയഭേദകമായ കഥയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഫിലിപ്പീൻസ് പെൺകുട്ടി ഫാത്തിമ (15) അന്തരിച്ചു. അട്ടോഇമ്മ്യൂൺ രോഗബാധയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി അബോധാവസ്ഥയിലായിരുന്ന ഫാത്തിമ, അജ്മാനിലെ വീട്ടിൽ വെന്റിലേറ്റർ സഹായത്തോടെ കഴിയവെ ചൊവ്വാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
ഒരു വയസ്സുള്ളപ്പോൾ അമ്മയാൽ ഉപേക്ഷിക്കപ്പെട്ട ഫാത്തിമയുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. പിന്നീട് പരിചരിച്ച ദമ്പതികളും ഉപേക്ഷിച്ചതോടെ, 2018-ൽ പാകിസ്ഥാൻ സ്വദേശിയായ സയ്യിദ് അലി മോസാമും അദ്ദേഹത്തിന്റെ ഫിലിപ്പിനോ ഭാര്യ മുസാമയും ഫാത്തിമയെ ഏറ്റെടുക്കുകയായിരുന്നു. അന്നുമുതൽ സ്വന്തം മകളെപ്പോലെയാണ് ഈ ദമ്പതികൾ ഫാത്തിമയെ പരിചരിച്ചിരുന്നത്.
2024 ഏപ്രിലിലാണ് ഫാത്തിമയ്ക്ക് ‘സബ്ക്യുട്ടേനിയസ് ലൂപ്പസ് എറിത്തമറ്റോസസ്’ എന്ന ഗുരുതരമായ രോഗം കണ്ടെത്തുന്നത്. ഇത് തലച്ചോറിലെ എഡീമയിലേക്കും പ്ലേറ്റ്‌ലെറ്റുകളുടെ കുറവിലേക്കും നയിച്ചു. തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കണ്ണുകൾ മാത്രം ചലിപ്പിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നു ഈ പെൺകുട്ടി.
എമിറേറ്റ്സ് ഐഡിയോ താമസ വിസയോ ഇല്ലാത്തതിനാൽ നിയമപരമായി ദത്തെടുക്കാനോ, സ്‌കൂളിൽ അയക്കാനോ, ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനോ വളർത്തു മാതാപിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല. രേഖകളുടെ അഭാവം മൂലം ജീവകാരുണ്യ സംഘടനകളുടെ സഹായവും ലഭിച്ചില്ല. വൻ തുക വന്ന ചികിത്സാച്ചെലവുകൾ മോസാം സ്വന്തം പോക്കറ്റിൽ നിന്നാണ് കണ്ടെത്തിയത്. ഇതേത്തുടർന്ന് കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലാവുകയും വാടകക്കേസിൽ അകപ്പെടുകയും ചെയ്തിരുന്നു.
ആരോഗ്യവതിയായിരുന്നപ്പോൾ യുഎഇയെയും ഇവിടുത്തെ ഭരണാധികാരികളെയും ഏറെ സ്നേഹിച്ചിരുന്ന ഫാത്തിമ വ്‌ളോഗുകളിലൂടെ മറ്റ് കുട്ടികൾക്ക് പ്രതീക്ഷയുടെ സന്ദേശങ്ങൾ പങ്കുവെച്ചിരുന്നു. ഫാത്തിമയുടെ മരണവാർത്തയറിഞ്ഞ്, വർഷങ്ങളായി അകന്നുനിന്നിരുന്ന മാതാവും അജ്മാനിലെ വീട്ടിലെത്തിയിട്ടുണ്ട്.
ഫാത്തിമയുടെ മരണം സ്വാഭാവിക മരണമാണെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം യുഎഇയിൽ തന്നെ മറവു ചെയ്യുമെന്ന് വളർത്തു പിതാവ് സയ്യിദ് അലി മോസാം അറിയിച്ചു.
പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു
UAE May 22, 2026

അബൂദബി: തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി പെരിയംമഠം ലെയിൻ ‘അൽസഹ്‌റ’യിൽ ഇസ്മാഈൽ യൂസുഫ് മുസാദിഖ് (76) അബൂദബിയിൽ നിര്യാതനായി. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുമ്പ് മൂന്ന് പതിറ്റാണ്ടിലധികം അബൂദബിയിൽ പ്രവാസിയായിരുന്നു.
ഭാര്യ മരണപ്പെട്ടതിനെ തുടർന്ന് ഒന്നര വർഷം മുൻപാണ് വീണ്ടും അബൂദബിയിൽ എത്തിയത്. തുടർന്ന് മക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു. കോവിഡ് മാനദണ്ഡങ്ങളും നിയമനടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബനിയാസ് ഖബർസ്ഥാനിൽ ഖബറടക്കി. പരേതയായ സുൽഫ ബീവിയാണ് ഭാര്യ. മുഹ്റാസ്, മുഹ്സിൻ എന്നിവർ മക്കളും മഞ്ജു, രേഷ്മ എന്നിവർ മരുമക്കളുമാണ്.