
Eid Al Adha 2026:ഷാർജ: 2026 ലെ ഈദ് അൽ അദ്ഹ സാധ്യത തീയതികൾ ഷാർജ സ്പേസ് ആൻഡ് അസ്ട്രോണമി ഹബ് പുറത്തുവിട്ടു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് 2026 മെയ് മാസാവസാനത്തോടെ ഈദ് അൽ അദ്ഹ ഉണ്ടാകുമെന്നാണ് പ്രവചനം. നേരത്തെ തന്നെ ഇത് സംബന്ധിച്ച് ചില റിപ്പോർട്ടുകൾ വന്നിരുന്നു.എന്നാൽ ഇപ്പോഴാണ് സാധ്യത തീയതികൾ പുറത്തുവിട്ടത്. 2026 മെയ് 26 ചൊവ്വാഴ്ച അറഫാ ദിനവും 2026 മെയ് 27 ബുധനാഴ്ച ഈദ് അൽ അദ്ഹയും 2026 മെയ് 18, തിങ്കളാഴ്ച ദുൽ ഹിജ്ജ ഒന്നാം തീയതിയുമായിരിക്കും എന്നാണ് കണക്കുകൾ പറയുന്നത്. കൂടാതെ യുഎഇ സമയം 2026 മെയ് 17 ഞായറാഴ്ച പുലർച്ചെ മാസപ്പിറവി നടക്കുമെന്ന് കേന്ദ്രം അറിയിച്ചു
ഹിജ്റ വർഷം 1447 ലെ ദുൽ ഖഅദ മാസം 29-ാം തീയതിയുമായി ഒത്തുപോകുന്നതിനാൽ അന്ന് സൂര്യാസ്തമയ സമയത്ത് ചക്രവാളത്തിൽ ചന്ദ്രക്കലയ്ക്ക് ഏകദേശം 18 മണിക്കൂർ 39 മിനിറ്റ് ദൈർഘ്യമുണ്ടാകും. തെളിഞ്ഞ ആകാശമാണെങ്കിൽ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ മാസപ്പിറവി ദർശിക്കാൻ സാധിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഷാർജ സ്പേസ് ആൻഡ് ആസ്ട്രോണമി ഹബ്ബിന്റെ ഡയറക്ടർ പ്രൊഫ ഹാമിദ് എം കെ അൽ നഈമി പറയുന്നത് അനുസരിച്ച് ഇതിനോടകം തന്നെ യുഎഇ ഫത്വ കൗൺസിലിന് ഈ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് കാര്യങ്ങൾ വിലയിരുത്തിയ ശേഷം ഔദ്യോഗികമായി ഈദ് അൽ അദ്ഹ തീയതി പ്രഖ്യാപിക്കും.
കൂടാതെ നിലവിൽ പുറത്തുവന്ന തീയതി റിപ്പോർട്ടുകൾ പൂർണ്ണമായും ജ്യോതിശാസ്ത്രപരമായ സാധ്യതകൾ മാത്രമാണെന്നും ഔദ്യോഗിക അറിയിപ്പിനായി എല്ലാ പ്രവാസികളും കാത്തിരിക്കണമെന്നും അധികൃതർ അറിയിച്ചു. സാധാരണയായി അറഫാ ദിനവും ഈദ് അൽ അദ്ഹ ആദ്യ മൂന്ന് ദിവസങ്ങളുമാണ് യുഎഇയിൽ പൊതു അവധിയായി ലഭിക്കാറുള്ളത്.
എന്നാൽ ഇത്തവണത്തെ തീയതികൾ നോക്കുമ്പോൾ മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ അവധി ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇതിനോടൊപ്പം ശനി, ഞായർ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ ആറ് ദിവസം വരെ നീളുന്ന വലിയൊരു അവധിക്കാലം പ്രവാസികൾക്ക് ലഭിച്ചേക്കാമെന്നും പറയുന്നു.
നീണ്ട അവധി ലഭിക്കുകയാണെങ്കിൽ ഇത് നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും കുടുംബത്തോടൊപ്പം യുഎഇയിൽ തന്നെ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും ആശ്വാസമായി മാറും. എന്നാൽ പ്ലാൻ ചെയ്യുന്നതിന് മുന്നേ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കണം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ജോലി പോകുമോ എന്ന ആശങ്കയിലാണോ? യുഎഇയിലെ കമ്പനികൾ ആരെ പിരിച്ചുവിടണമെന്ന് തീരുമാനിക്കുന്നത് ഇങ്ങനെ!
UAE April 22, 2026

ദുബൈ: സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ ബിസിനസ് നിലനിർത്താൻ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുന്ന യുഎഇയിലെ കമ്പനി സ്ഥാപകരുടെ അവസ്ഥയാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. പിരിച്ചുവിടൽ പോലുള്ള പ്രക്രിയകളിൽ ആരെ നിലനിർത്തണം, ആരെ ഒഴിവാക്കണം എന്നത് തങ്ങളുടെ കരിയറിലെ ഏറ്റവും പ്രയാസകരമായ തീരുമാനമാണെന്ന് പല സിഇഒമാരും ചൂണ്ടിക്കാട്ടുന്നു.
യുക്തിയും വികാരവും തമ്മിലുള്ള പോരാട്ടം
ഓരോ പിരിച്ചുവിടലിനും പിന്നിൽ കേവലം ലാഭനഷ്ടങ്ങളുടെ കണക്കുകൾ മാത്രമല്ല ഉള്ളതെന്ന് ടിഷ് ടാഷ് ഗ്രൂപ്പിന്റെ സ്ഥാപകയും സിഇഒയുമായ നതാഷ ഹാതെറാൾ പറയുന്നു. “ഇതിനെ സമീപിക്കാൻ എളുപ്പവഴികളില്ല. ബിസിനസിന്റെ നിലനിൽപ്പ് ഉറപ്പാക്കുക എന്നത് വലിയൊരു ഉത്തരവാദിത്തമാണ്, എന്നാൽ അതിനിടയിലും ഓരോ ജീവനക്കാരന്റെയും ജീവിതത്തെയാണ് നിങ്ങൾ ബാധിക്കുന്നത് എന്ന ചിന്ത മാനുഷികമായ വലിയ ഭാരമാണ്,” അവർ വ്യക്തമാക്കി. ആരും തനിക്ക് വെറുമൊരു ‘സംഖ്യ’ അല്ലെന്നും ഓരോ വ്യക്തിക്കും തങ്ങളുടേതായ മൂല്യമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതിജീവനത്തിലേക്കുള്ള മാറ്റം
വർഷങ്ങളോളം വിപുലീകരണത്തിനും വളർച്ചയ്ക്കും മുൻഗണന നൽകിയിരുന്ന കമ്പനികൾ ഇപ്പോൾ സുസ്ഥിരതയ്ക്കും അതിജീവനത്തിനുമാണ് പ്രാധാന്യം നൽകുന്നത്. യുഎഇ ആസ്ഥാനമായുള്ള സാമ്പത്തിക വിദഗ്ധൻ അൻവർ റുഫായിയുടെ അഭിപ്രായത്തിൽ, മിക്ക കമ്പനികൾക്കും ആറു മാസത്തെ പണമൊഴുക്ക് (cash flow) ഉറപ്പാക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ വലിയ വെല്ലുവിളിയാണ്. അതിനാൽ തന്നെ ദീർഘകാല ലക്ഷ്യങ്ങൾ മാറ്റിനിർത്തി ഹ്രസ്വകാല നിലനിൽപ്പിന് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കമ്പനികൾ നിർബന്ധിതരാകുന്നു.
നേതൃത്വത്തിന്റെ പങ്ക്
പിരിച്ചുവിടൽ തീരുമാനങ്ങളുടെ മാനസികാഘാതം ജീവനക്കാരിലും വലിയ സ്വാധീനം ചെലുത്തുമെന്ന് കോർപ്പറേറ്റ് വെൽനസ് വിദഗ്ദ്ധൻ മോഹനാദ് അൽ തായർ നിരീക്ഷിക്കുന്നു.
വിശ്വാസം നിലനിർത്തുക: വ്യക്തമായ ആശയവിനിമയത്തിലൂടെ മാത്രമേ സ്ഥാപനത്തിനുള്ളിലെ വിശ്വാസ്യത നിലനിർത്താൻ കഴിയൂ.
പുനർനിർമ്മാണം: പ്രതിസന്ധികൾക്ക് ശേഷം ബിസിനസ് പുനർനിർമ്മിക്കുമ്പോൾ അത് പഴയ രീതിയിലേക്ക് മടങ്ങലല്ല, മറിച്ച് കൂടുതൽ പ്രതിരോധശേഷിയുള്ള ഒരു രൂപത്തിലേക്ക് മാറലാണെന്ന് നതാഷ ഹാതെറാൾ അഭിപ്രായപ്പെടുന്നു.
നിലവിലെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ബിസിനസ്സ് ഉടമകൾക്ക് വ്യക്തതയും സ്ഥിരതയും കൈവരിക്കുക എന്നത് മാത്രമാണ് അടുത്ത ചുവട് മുന്നോട്ട് വെക്കാനുള്ള പോംവഴിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Big ticket lucky draw;ഒറ്റയാൾ പോരാട്ടത്തിന് വമ്പൻ ജാക്ക്പോട്ട്!!പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കിട്ടി ആ വമ്പൻ ഭാഗ്യം: ഖത്തറിലെ മലയാളിക്ക് ‘ബിഗ് ബംപർ’
UAE April 22, 2026

Big ticket lucky draw;അബുദാബി ∙ ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ രണ്ടാമത്തെ പ്രതിവാര ഇ-ഡ്രോയിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ നാലുപേർ ചേർന്ന് ഒരു ലക്ഷം ദിർഹം (ഏകദേശം 25 ലക്ഷത്തിലേറെ രൂപ) സമ്മാനം നേടി. ഇന്ത്യ, ബംഗ്ലാദേശ്, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തവണത്തെ ഭാഗ്യശാലികൾ. ഓരോരുത്തർക്കും 25,000 ദിർഹം വീതമാണ് ലഭിച്ചത്.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്, ഖത്തിറിലെ 63കാരനായ മലയാളിക്ക് ഭാഗ്യഫലം
സമ്മാനം നേടിയവരിൽ പ്രമുഖൻ ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി വിജയകുമാർ ചൊട്ടയിൽ പത്മനാഭനാണ്. 63 വയസ്സുകാരനായ ഇദ്ദേഹം കഴിഞ്ഞ 38 വർഷമായി ഖത്തറിലെ ഒരു റീട്ടെയിൽ ഗ്രൂപ്പിൽ ജോലി ചെയ്തു വരികയാണ്. 17 വർഷമായി മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കുന്ന വിജയകുമാർ ഇത്തവണ ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് ടിക്കറ്റ് എടുത്തത്. സമ്മാനവിവരം അറിയിക്കാൻ സംഘാടകർ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് ഇമെയിൽ വഴി വിവരം അറിഞ്ഞപ്പോൾ വലിയ സന്തോഷമായെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക തന്റെ സമ്പാദ്യത്തിലേക്ക് മാറ്റാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
∙ സുഹൃത്തുക്കളുമായി ചേർന്ന് മനു നേടിയ വിജയം
മറ്റൊരു ഭാഗ്യശാലി ദുബായിൽ ലോജിസ്റ്റിക്സ് കോഓർഡിനേറ്ററായി ജോലി ചെയ്യുന്ന 36-കാരനായ മനു അഗസ്റ്റിനാണ്. കോട്ടയം സ്വദേശിയായ മനു കഴിഞ്ഞ 13 വർഷമായി യുഎഇയിലുണ്ട്. പത്ത് സുഹൃത്തുക്കളുമായി ചേർന്നാണ് മനു ബിഗ് ടിക്കറ്റ് എടുക്കുന്നത്. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ശീലമാണ് മനുവിനെ ഭാഗ്യത്തിലേക്കെത്തിച്ചത്. ഈ വിജയം വരാനിരിക്കുന്ന വലിയ നറുക്കെടുപ്പുകൾക്കായി വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മനു പറഞ്ഞു. ലഭിച്ച തുക സുഹൃത്തുക്കളുമായി പങ്കിടും.
മറ്റ് വിജയികളും പ്രതീക്ഷകളും
ബംഗ്ലാദേശിൽ നിന്നുള്ള കെട്ടിട നിർമാണ കോഓർഡിനേറ്റർ മുഹമ്മദ് മുഞ്ചുർ മൊർഷെദ്(36) ആണ് മറ്റൊരു വിജയി. 18 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇദ്ദേഹം ഭാഗ്യം പങ്കിട്ടത്. കഴിഞ്ഞ 12 വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്ന സിറിയൻ സ്വദേശി വഫ ഖലൂഫിനും ഇത്തവണ ഭാഗ്യം കനിഞ്ഞു. ശരിയായ സമയത്താണ് ഈ തുക തന്നെ തേടിയെത്തിയതെന്ന് വഫ പറഞ്ഞു. അൽ ഐനിലെ മൊറാഫിഖ് സിറ്റിയിൽ ബിഗ് ടിക്കറ്റ് പുതിയ ഔട്ട്ലെറ്റ് തുടങ്ങിയ വാർത്തയ്ക്കൊപ്പമാണ് ഈ വിജയഗാഥകൾ പുറത്തു വന്നത്.
∙ മില്യനയർമാരുടെ മാസം
ബിഗ് ടിക്കറ്റ് ഏപ്രിൽ മാസത്തെ ‘മില്യണയർമാരുടെ മാസ’മായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് കോടീശ്വരന്മാരെയാണ് ഈ മാസം ബിഗ് ടിക്കറ്റ് സമ്മാനിക്കുന്നത്. മെയ് 3-ന് നടക്കുന്ന നറുക്കെടുപ്പിൽ ഒരാൾക്ക് 2.5 കോടി ദിർഹവും (ഏകദേശം 56 കോടിയിലേറെ രൂപ), മറ്റ് അഞ്ചുപേർക്ക് 10 ലക്ഷം ദിർഹം വീതവും ലഭിക്കും. കൂടാതെ ഏപ്രിൽ മാസത്തിൽ ഇനിയും രണ്ട് പ്രതിവാര നറുക്കെടുപ്പുകൾ കൂടി ബാക്കിയുണ്ട്.