UAE Updated Flight Schedules;യു.എ.ഇ വിമാനയാത്രക്കാർക്ക് പ്രധാന അറിയിപ്പ്: പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു, വ്യാജ ടിക്കറ്റുകൾക്കെതിരെ കർശന മുന്നറിയിപ്പ്

259006

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE Updated Flight Schedulesദുബൈ: വ്യോമപാതകളിലെ നിയന്ത്രണങ്ങളെത്തുടര്‍ന്ന് യു.എ.ഇ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍, യാത്രക്കാര്‍ക്ക് സുപ്രധാന നിര്‍ദേശങ്ങളുമായി എയര്‍ലൈനുകള്‍ രംഗത്ത്. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ലൈദുബൈ, എയര്‍ അറേബ്യ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ വ്യാജ ടിക്കറ്റ്  റീഫണ്ട് തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാനും വിമാനക്കമ്പനികള്‍ നിര്‍ദേശിച്ചു.
വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് പുതിയ എന്‍ട്രി പെര്‍മിറ്റ് ഇല്ലാതെ തന്നെ തിരികെ വരാന്‍ യു.എ.ഇ അനുമതി നല്‍കിയിട്ടുണ്ട്. വിസ പുതുക്കാന്‍ സാധിക്കാത്ത അസാധാരണ സാഹചര്യങ്ങള്‍ പരിഗണിച്ച് ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 31 വരെയാണ് ഈ താല്‍ക്കാലിക ഇളവ് അനുവദിച്ചിരിക്കുന്നത്.

എയര്‍ലൈന്‍ വിവരങ്ങളും സമയക്രമവും:

1. എമിറേറ്റ്‌സ് 
വ്യോമപാതകള്‍ ഭാഗികമായി തുറന്നതിനാല്‍ കുറഞ്ഞ സര്‍വീസുകള്‍ മാത്രമാണ് എമിറേറ്റ്‌സ് ഇപ്പോള്‍ നടത്തുന്നത്. ദുബൈ വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് അവരുടെ കണക്റ്റിങ് ഫ്‌ലൈറ്റ് ഉറപ്പാക്കിയിട്ടുണ്ടെങ്കില്‍ മാത്രമേ യാത്രാനുമതി ലഭിക്കൂ. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി ബുക്കിങ് സ്റ്റാറ്റസ് പരിശോധിക്കണം.

പ്രധാന സര്‍വീസുകള്‍: ഇന്ത്യയിലേക്ക് കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും, സഊദിയിലെ ജിദ്ദ, മദീന, റിയാദ് എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അമേരിക്ക, യു.കെ, ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്കും തെരഞ്ഞെടുത്ത സര്‍വീസുകളുണ്ട്.
റീഫണ്ട് / ബുക്കിങ്: എമിറേറ്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിവരങ്ങള്‍ അറിയാം. സമൂഹമാധ്യമങ്ങളിലൂടെ ബുക്കിങ് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ പങ്കുവെക്കരുതെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു.

2. ഇത്തിഹാദ് എയര്‍വേസ് 
മാര്‍ച്ച് 15 വരെയുള്ള പുതുക്കിയ ഫ്‌ലൈറ്റ് ഷെഡ്യൂള്‍ ഇത്തിഹാദ് പുറത്തിറക്കി. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ലഭ്യമായ വിമാനങ്ങളില്‍ യാത്രാസൗകര്യം ഒരുക്കും.
റീഫണ്ട് / ബുക്കിങ്: ഫെബ്രുവരി 28നോ അതിനു മുന്‍പോ എടുത്ത, മാര്‍ച്ച് 21 വരെയുള്ള ടിക്കറ്റുകള്‍ക്ക് മെയ് 15 വരെയുള്ള തിയ്യതികളിലേക്ക് സൗജന്യമായി മാറ്റിയെടുക്കാം.
ജാഗ്രതാ നിര്‍ദേശം: ടിക്കറ്റ് റീഫണ്ട് ചെയ്തുതരാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ അക്കൗണ്ടുകള്‍ വഴി വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുത്. പാസ്‌വേഡുകളോ ഒ.ടി.പി നമ്പറുകളോ ബാങ്ക് വിവരങ്ങളോ ഇത്തിഹാദ് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെടില്ല.

3. ഫ്‌ലൈദുബൈ 
ഫ്‌ലൈദുബൈയും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 31 വരെയുള്ള തിയ്യതികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക്, യാത്രാ തിയ്യതി മുതല്‍ 30 ദിവസത്തിനുള്ളില്‍ അതേ സ്ഥലത്തേക്ക് തന്നെ പിഴ കൂടാതെ ടിക്കറ്റ് മാറ്റിയെടുക്കാം. ദുബൈ വഴിയുള്ള കണക്റ്റിങ് ഫ്‌ലൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കൂ.

4. എയര്‍ അറേബ്യ
ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് മാര്‍ച്ച് 22 വരെ എയര്‍ അറേബ്യ സര്‍വീസ് നടത്തും. ഇതില്‍ വിയന്ന, ചിറ്റഗോങ്, ധാക്ക, കെയ്‌റോ, ഏഥന്‍സ്, അമ്മാന്‍, ബാങ്കോക്ക് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. വിമാനം റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് തുക പൂര്‍ണ്ണമായും തിരികെ നല്‍കുകയോ, സൗജന്യമായി മറ്റൊരു തിയ്യതിയിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുകയോ ചെയ്യും.

യാത്രക്കാര്‍ക്കുള്ള പൊതുനിര്‍ദേശങ്ങള്‍:
* പാസ്‌വേഡുകള്‍, ബാങ്ക് വിവരങ്ങള്‍, ബുക്കിങ് വിവരങ്ങള്‍ എന്നിവ ഓണ്‍ലൈനില്‍ അപരിചിതരുമായി പങ്കുവെക്കരുത്.
* വിവരങ്ങള്‍ക്കായി വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളെയോ സമൂഹമാധ്യമ അക്കൗണ്ടുകളെയോ മാത്രം ആശ്രയിക്കുക.
* യാത്ര പുറപ്പെടുന്നതിന് മുന്‍പ് ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുകയും കമ്പനികളില്‍ നിന്നുള്ള ഇമെയിലുകള്‍ ശ്രദ്ധിക്കുകയും ചെയ്യുക.

Uae law: ദുബൈയില്‍ എല്ലാവര്‍ക്കും റൂം ഷെയര്‍ നല്‍കാനാകില്ല; പുതിയ നിയമം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് 

Uae law: ദുബൈ: എമിറേറ്റ്‌സില്‍ താമസ കേന്ദ്രങ്ങളും മുറികളും പങ്കിടുന്നത് വ്യവസ്ഥാപിതമാക്കുന്നതിന് പുതിയ നിയമം പുറപ്പെടുവിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്.
അനുമതിയില്ലാതെയും ആവശ്യമായ സൗകര്യങ്ങളില്ലാതെയും കെട്ടിട ഉടമകളോ വാടക കരാറുകാരോ ഹൗസിങ് യൂണിറ്റുകളും താമസ മുറികളും മറ്റുള്ളവര്‍ക്കായി പങ്കിടുന്നത് തടയുന്നതാണ് നിയമം. താമസകേന്ദ്രങ്ങളുടെ നടത്തിപ്പും ഉടമസ്ഥാവകാശവും വ്യവസ്ഥാപിതമായിരിക്കണം. ഷെയറിങ് റൂമുകള്‍ നിയമാനുസൃതമാക്കുക, നിലവാരം ഉറപ്പാക്കുക, എല്ലാവര്‍ക്കും മികച്ച താമസ അന്തരീക്ഷം ഒരുക്കുക, അമിതമായി ആളുകളെ താമസിപ്പിക്കുന്നത് തടയുക തുടങ്ങിയവയാണ് നിയമത്തിന്റെ ലക്ഷ്യങ്ങള്‍.
രാജ്യത്ത് വിദേശ തൊഴിലാളികള്‍ താമസത്തിന് ഏറ്റവുമധികം ആശ്രയിക്കുന്നത് ഇത്തരം ഷെയറിങ് ഫഌറ്റുകളാണ്. ഇവയില്‍ കൂടുതലും നടത്തുന്നത് പ്രവാസികള്‍ തന്നെയാണ്. താമസ കെട്ടിടങ്ങള്‍ ലീസിനും മറ്റും വാങ്ങി ആളുകളെ താമസിപ്പിക്കുന്ന ബിസിനസ് ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
ഭൂവുടമകളുടെയും വാടകക്കാരുടെയും അവകാശങ്ങള്‍ വ്യക്തമാക്കുകയും ലീസിങ് നിയമങ്ങള്‍ നിശ്ചയിക്കുകയും അവ ലംഘിക്കുന്നവര്‍ക്ക് പിഴ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നതാണ് പുതിയ നിയമം. ന്യായമായ വാടക രീതികളെ പ്രോത്സാഹിപ്പിക്കുകയും ദുബായിയുടെ റിയല്‍ എസ്റ്റേറ്റ് വിപണിയെ സുസ്ഥിരവും ആകര്‍ഷകവുമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നതിന് കൂടിയാണ് 2026 ലെ നിയമം നമ്പര്‍ (4) ഇപ്പോള്‍ പാസാക്കിയത്.
ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മറ്റ് അധികാരികളുമായും അനുമതിയോടെ ദുബൈ മുനിസിപ്പാലിറ്റിയാണ് പെര്‍മിറ്റുകള്‍ നല്‍കുകയും പുതുക്കുകയും ചെയ്യുന്നത്. കെട്ടിട മാനദണ്ഡങ്ങള്‍, പരമാവധി താമസക്കാര്‍, താമസക്കാര്‍ക്കുള്ള സ്ഥലം, മറ്റ് സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സാങ്കേതിക ആവശ്യകതകളും നിയമാനുസൃതമായിരിക്കണം.
ഒരു വര്‍ഷത്തേക്ക് നല്‍കുന്ന പെര്‍മിറ്റ് ഓരോ വര്‍ഷവും പുതുക്കണം. രണ്ട് വര്‍ഷത്തെ പെര്‍മിറ്റിനും കെട്ടിട ഉടമകള്‍ക്ക് അപേക്ഷിക്കാം. പെര്‍മിറ്റ് കാലഹരണപ്പെടുന്നതിന് 30 ദിവസം മുമ്പെങ്കിലും പുതുക്കാന്‍ അപേക്ഷ നല്‍കേണ്ടതുണ്ട്. ഉടമയ്‌ക്കോ ലൈസന്‍സുള്ള സ്ഥാപനത്തിനോ മാത്രമേ താമസ യൂണിറ്റ് ലീസിന് നല്‍കാന്‍ കഴിയൂ. വാടകക്കാര്‍ക്കോ മറ്റ് കക്ഷികള്‍ക്കോ അതിന്റെ ഏതെങ്കിലും ഭാഗം സബ് ലീസ് ചെയ്യാന്‍ അനുവാദമില്ല.
സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാ യൂണിറ്റുകളും പാലിക്കണം. നിയമലംഘകര്‍ക്ക് 500 മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ഉയരാം. കെട്ടിടങ്ങള്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി തടയുക, യൂണിറ്റുകള്‍ ഒഴിപ്പിക്കാന്‍ ഉത്തരവിടുക, പെര്‍മിറ്റ് റദ്ദാക്കുക, വൈദ്യുതി ഉള്‍പ്പെടെയുള്ള പൊതുസേവനങ്ങള്‍ തടയുക തുടങ്ങിയ നടപടികളും ആവശ്യാനുസരണം മുനിസിപ്പാലിറ്റിക്ക് കൈക്കൊള്ളാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
ഭൂവുടമകളുടെയും വാടകക്കാരുടെയും ഉത്തരവാദിത്തങ്ങളും നിയമം വിശദീകരിക്കുന്നു. എല്ലാ യൂണിറ്റുകള്‍ക്കും മതിയായ സുരക്ഷയും അഗ്‌നിരക്ഷാ സംവിധാനങ്ങളും വൈദ്യുതി, ശുചിത്വം എന്നിവയും ഉണ്ടായിരിക്കണം.
താമസ കെട്ടിടങ്ങളുടെ ഗുണനിലവാരവും സുരക്ഷയും നിലനിര്‍ത്തിക്കൊണ്ട് ഉടമകളുടെയും വാടകക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു സന്തുലിത വ്യവസ്ഥ കൊണ്ടുവരുകയാണ് പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.

Dubai duty free lucky draw: അമ്പോ!!! 8 കോടിക്ക് മുകളിൽ അടിച്ചു!!ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഭാഗ്യനേട്ടം

Dubai duty free lucky draw: ദുബായ്: യുഎഇയിലെ വൻ തുക സമ്മാനമായി ലഭിക്കുന്ന നറുക്കെടുപ്പുകളിൽ ഏറെയും ഇന്ത്യക്കാർക്ക് തന്നെയാണ് ലഭിക്കാറുള്ളത്. ഇത്തവണയും ആ പതിവ് തെറ്റിയില്ല, ഓൺലൈനായി ടിക്കറ്റ് വാങ്ങിയതിലൂടെ യുഎഇയിലെ ഇന്ത്യൻ പ്രവാസിയായ മഹേന്ദിഹസൻജ് ജമാനിക്ക് ലഭിച്ചത് ജീവിതം മാറ്റിമറിക്കുന്ന ഭാഗ്യമാണ്. ഒന്നും രണ്ടും ലക്ഷം രൂപയുടെ സാധാരണ ഭാഗ്യമല്ല ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും മാറ്റി മറിക്കാൻ കെൽപ്പുള്ള സമ്മാനമാണ് അദ്ദേഹത്തെ തേടി എത്തിയത്.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളർ (ഏകദേശം 8.3 കോടി ഇന്ത്യൻ രൂപ) സമ്മാനമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. 538-ാം സീരീസിലെ 1324 എന്ന നമ്പർ ടിക്കറ്റാണ് ജമാനിയെ ഭാഗ്യവാനാക്കിയത്. ഫെബ്രുവരി 26-നാണ് ഈ ടിക്കറ്റ് അദ്ദേഹം ഓൺലൈൻ വഴി വാങ്ങിയത്. രണ്ടാഴ്‌ചയ്ക്ക് ഇപ്പുറം ഇത്രയും വലിയൊരു ഭാഗ്യം തന്നെ തേടിയെത്തുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്നാണ് അധികൃതരും പറയുന്നത്.

ഈ വലിയ ഭാഗ്യവാർത്തയെക്കുറിച്ച് ജമാനി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, വിവരം അറിയുമ്പോൾ അദ്ദേഹം അത്യധികം സന്തോഷിക്കുമെന്നാണ് സംഘാടകർ തന്നെ കരുതുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ മില്ലേനിയം മില്യണയർ പ്രമോഷൻ 1999-ൽ ആരംഭിച്ചത് മുതൽ ഒരു മില്യൺ ഡോളർ സമ്മാനം നേടുന്ന 273-ാമത്തെ ഇന്ത്യൻ പൗരനാണ് ജമാനി.

ഈ നറുക്കെടുപ്പിൽ ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വാങ്ങുന്നത് ഇന്ത്യക്കാരാണെന്ന് സംഘാടകർ സാക്ഷ്യപ്പെടുത്തുന്നു. വർഷങ്ങളായി നിരവധി കോടിപതികളെ സൃഷ്‌ടിച്ച ഈ നറുക്കെടുപ്പിൽ ഇന്ത്യക്കാർക്ക് ശക്തമായ ഒരു വിജയ ചരിത്രം തന്നെയുണ്ട്, അവരുടെ പങ്കാളിത്തം ഇപ്പോഴും ശക്തമായി തുടരുന്നു. യുഎഇയിലെ പ്രബല വിഭാഗമായ പ്രവാസി ഇന്ത്യക്കാർക്ക് അടുത്തകാലത്തായി ലഭിച്ച വലിയ സമ്മാന തുകകളിൽ ഒന്നാണിത്.ആഡംബര വാഹനങ്ങളുടെ നറുക്കെടുപ്പും നടന്നു

മില്ലേനിയം മില്യണയർ നറുക്കെടുപ്പിന് പുറമെ ദുബായ് ഡ്യൂട്ടി ഫ്രീ ആഡംബര വാഹനങ്ങൾ ഉൾപ്പെടുത്തിയുള്ള ഫൈനസ്‌റ്റ് സർപ്രൈസ് നറുക്കെടുപ്പും നടത്തി. യുകെയിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരയായ ജൂലിപാട്രിക് ജെന്നിംഗ്‌സ് മെഴ്‌സിഡസ് ബെൻസ് എസ്500 സ്വന്തമാക്കി. ഫെബ്രുവരി 6-ന് കോൺകോഴ്‌സ് എ-യിൽ നിന്ന് വാങ്ങിയ 0611 എന്ന ടിക്കറ്റാണ് 1950-ാം സീരീസിൽ ജൂലിപാട്രിക്കിന് വിജയം നേടിക്കൊടുത്തത്.

കൂടാതെ, റാസൽഖൈമയിൽ നിന്നുള്ള 31 വയസ്സുകാരനായ എമിറാത്തി സാഖർ അൽനാഖ്ബിക്ക് ബിഎംഡബ്ല്യു എഫ് 900 ജിഎസ് അഡ്വഞ്ചർ മോട്ടോർബൈക്ക് (സേജ് ഗ്രീൻ മെറ്റാലിക്) ലഭിച്ചു. 660-ാം സീരീസിലെ ഈ സർപ്രൈസ് നറുക്കെടുപ്പിൽ 0816 എന്ന ടിക്കറ്റാണ് അൽനാഖ്ബിയെ വിജയിയാക്കിയത്. മാർച്ച് 7-ന് ഓൺലൈനായി ടിക്കറ്റ് വാങ്ങിയ ഇദ്ദേഹം, കഴിഞ്ഞ രണ്ട് വർഷത്തിലധികമായി മില്ലേനിയം മില്യണയർ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തി കൂടിയാണ്.

റാമൂളിലെ ദുബായ് ഡ്യൂട്ടി ഫ്രീ ഹെഡ് ഓഫീസിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ മാനേജിംഗ് ഡയറക്‌ടർ രമേഷ് ചിദംബിയുടെ നേതൃത്വത്തിൽ മുതിർന്ന എക്‌സിക്യൂട്ടീവുകളായ ഡോ. ബെർണാഡ് ക്രീഡ് (സീനിയർ വൈസ് പ്രസിഡന്റ്, ഫിനാൻസ്), സിനിയഡ് എൽ സിബായ് (സീനിയർ വൈസ് പ്രസിഡന്റ്, മാർക്കറ്റിംഗ്), മൈക്കിൾ ഷിമിറ്റ് (സീനിയർ വൈസ് പ്രസിഡന്റ്, റീട്ടെയ്‌ൽ) എന്നിവർ ചേർന്നാണ് നറുക്കെടുപ്പ് നടത്തിയത്.

stuck outside uae due to emergency ;അപ്രതീക്ഷിത സാഹചര്യം മൂലം യുഎഇക്ക് പുറത്ത് കുടുങ്ങിയോ? ജോലി പോകുമോ? നിയമം പറയുന്നത് ഇങ്ങനെ

stuck outside uae due to emergency :മധ്യപൂർവ്വേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ നാട്ടിലോ വിദേശത്തോ കുടുങ്ങിപ്പോയ യുഎഇ പ്രവാസികൾക്ക് തങ്ങളുടെ ജോലിയെയും ശമ്പളത്തെയും കുറിച്ച് വലിയ ആശങ്കയാണുള്ളത്. എന്നാൽ, ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളിൽ ജീവനക്കാരെ സംരക്ഷിക്കുന്ന ശക്തമായ നിയമവ്യവസ്ഥകൾ യുഎഇയിലുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വിദേശത്ത് കുടുങ്ങിയാൽ ശമ്പളം ലഭിക്കുമോ?

യാത്രയുടെ സ്വഭാവമനുസരിച്ചാണ് ശമ്പളത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുക:

ഔദ്യോഗിക യാത്ര (Business Trip): കമ്പനിയുടെ ആവശ്യത്തിനാണ് നിങ്ങൾ യാത്ര ചെയ്തതെങ്കിൽ, തിരികെ വരാൻ കഴിയാത്ത സാഹചര്യത്തിലും ശമ്പളം നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. കൂടാതെ താമസച്ചെലവും അധിക യാത്രാച്ചെലവും കമ്പനി വഹിക്കണം.

വ്യക്തിഗത യാത്ര (Personal/Vacation): അവധിക്കോ മറ്റോ പോയി കുടുങ്ങിയതാണെങ്കിൽ സാഹചര്യം അൽപം സങ്കീർണ്ണമാണ്. എങ്കിലും, ഏകപക്ഷീയമായി ശമ്പളം നിർത്താൻ തൊഴിലുടമയ്ക്ക് കഴിയില്ല. ജോലി കരാറിന് വിരുദ്ധമായ കിഴിവുകൾ പാടില്ലെന്ന് നിയമം വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ റിമോട്ട് വർക്കിനെക്കുറിച്ചോ (Work from home) അവധി നീട്ടുന്നതിനെക്കുറിച്ചോ കമ്പനിയുമായി ചർച്ച ചെയ്യുന്നതാണ് ഉചിതം

ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കഴിയുമോ?

ഇല്ല എന്നാണ് നിയമവിദഗ്ധർ നൽകുന്ന മറുപടി. വ്യോമാതിർത്തി അടച്ചതോ വിമാനങ്ങൾ റദ്ദാക്കിയതോ പോലുള്ള തന്റെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാൽ ഒരാൾക്ക് ജോലിക്ക് ഹാജരാകാൻ കഴിയുന്നില്ലെങ്കിൽ, അത് ശിക്ഷാനടപടിയായി പിരിച്ചുവിടാനുള്ള കാരണമായി കാണാൻ കഴിയില്ല.

യുഎഇ ലേബർ നിയമത്തിലെ ആർട്ടിക്കിൾ 44 പ്രകാരം, ന്യായമായ കാരണങ്ങളില്ലാതെ ജോലിക്ക് ഹാജരാകാതിരുന്നാൽ മാത്രമേ പിരിച്ചുവിടാൻ കഴിയൂ. എന്നാൽ യുദ്ധസാഹചര്യമോ വിമാന റദ്ദാക്കലോ ‘ന്യായമായ കാരണമായി’ കണക്കാക്കപ്പെടും.

സിവിൽ കോഡിലെ ആർട്ടിക്കിൾ 273 പ്രകാരം, അപ്രതീക്ഷിത സംഭവങ്ങൾ കരാർ പാലിക്കുന്നത് അസാധ്യമാക്കുന്നിടത്ത് ഇളവുകൾക്ക് അർഹതയുണ്ട്.

തൊഴിലുടമയുടെ ഉത്തരവാദിത്തം

തൊഴിലുടമകൾ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കണമെന്ന് യുഎഇ നിയമം അനുശാസിക്കുന്നു. സുരക്ഷിതമല്ലാത്ത വഴികളിലൂടെ മടങ്ങിവരാൻ ജീവനക്കാരെ നിർബന്ധിക്കുന്നത് നിയമവിരുദ്ധമാണ്. കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയവർക്ക് വിസ നീട്ടി നൽകിയ മാതൃകയിൽ, നിലവിലെ സാഹചര്യത്തിലും മാനുഷികമായ സമീപനം സ്വീകരിക്കാൻ തൊഴിലുടമകൾക്ക് നിർദ്ദേശമുണ്ട്

തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള തുറന്ന ചർച്ചകളിലൂടെ ഇത്തരം പ്രതിസന്ധികൾ പരിഹരിക്കാവുന്നതാണ്. നിലവിലെ സാഹചര്യം ജീവനക്കാരന്റെ പിഴവല്ലെന്ന് വ്യക്തമായതിനാൽ നിയമപരമായ പരിരക്ഷ അവർക്ക് ലഭിക്കും,” നിയമവിദ​ഗ്ധനായ മൈക്കൽ കോർട്ട്ബാവി വ്യക്തമാക്കുന്നു.

ചുരുക്കത്തിൽ, വിമാനങ്ങൾ പുനരാരംഭിക്കുന്നത് വരെ ക്ഷമയോടെ കാത്തിരിക്കാനും ഔദ്യോഗിക ചാനലുകൾ വഴി തൊഴിലുടമയെ വിവരങ്ങൾ അറിയിച്ചു കൊണ്ടിരിക്കാനുമാണ് വിദഗ്ധർനിർദ്ദേശിക്കുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *