വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അടിയന്തര സാഹചര്യങ്ങളിൽ ദുബായ് നിവാസികൾക്കും സന്ദർശകർക്കും സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ച് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എമിറേറ്റ് സുരക്ഷിതമാണെന്നും എല്ലാ മേഖലകളും പൂർണ്ണ സജ്ജമാണെന്നും വ്യക്തമാക്കുന്ന ഈ ഗൈഡ്, മിനിസ്ട്രി ഓഫ് ഇന്റീരിയറിൽ നിന്ന് മൊബൈൽ ഫോണുകളിൽ അടിയന്തര അലർട്ടുകൾ ലഭിക്കുമ്പോൾ എങ്ങനെ ശാന്തമായും സുരക്ഷിതമായും പ്രതികരിക്കണമെന്ന് വിശദീകരിക്കുന്നു. നിർദ്ദേശങ്ങൾ പ്രകാരം, അലർട്ട് ലഭിക്കുമ്പോൾ പുറത്തുള്ളവർ ഒട്ടും പരിഭ്രാന്തരാകാതെ ഉടൻ തന്നെ ഏറ്റവും അടുത്തുള്ള കെട്ടിടത്തിനുള്ളിലേക്ക് മാറേണ്ടതാണ്. വാഹനം ഓടിക്കുന്നവർ സുരക്ഷിതമായി അടുത്തുള്ള ഇൻഡോർ ലൊക്കേഷനിലേക്ക് നീങ്ങണം; ഈ സമയത്ത് തുറസ്സായ സ്ഥലങ്ങൾ, ജനലുകൾ, ബാൽക്കണികൾ എന്നിവ ഒഴിവാക്കുകയും എക്സ്റ്റീരിയർ മതിലുകളിൽ നിന്നും ഗ്ലാസ് പാനലുകളിൽ നിന്നും അകലം പാലിക്കുകയും വേണം.
സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വോയ്‌സ് റെക്കോർഡുകളോ വീഡിയോകളോ സന്ദേശങ്ങളോ ഷെയർ ചെയ്യാതെ, ഔദ്യോഗിക ഗവൺമെന്റ് സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കാനും അധികൃതർ അഭ്യർത്ഥിക്കുന്നു. കെട്ടിടത്തിനുള്ളിൽ ഉള്ളവർ ജനലുകളിൽ നിന്നും ബാൽക്കണികളിൽ നിന്നും അകന്ന് കൂടുതൽ സുരക്ഷിതമായ ഉൾഭാഗങ്ങളിലേക്ക് നീങ്ങുകയും മിനിസ്ട്രി ഓഫ് ഇന്റീരിയറിൽ നിന്നുള്ള സന്ദേശത്തിനായി കാത്തിരിക്കുകയും വേണം. കെട്ടിടങ്ങളിലെ പബ്ലിക് അഡ്രസ് സിസ്റ്റം വഴിയോ സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്നതോ ആയ അനൗൺസ്‌മെന്റുകൾ ശ്രദ്ധിക്കാനും പ്രത്യേകം നിർദ്ദേശിക്കാത്ത പക്ഷം ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഗ്ലാസ് പ്രതലങ്ങളിൽ നിന്ന് അകന്നു നിൽക്കാനും നിർദ്ദേശമുണ്ട്. സാഹചര്യം അവസാനിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം മാത്രം സാധാരണ പ്രവർത്തനങ്ങൾ ശാന്തമായി പുനരാരംഭിക്കാവുന്നതാണ്.