
തെഹ്‌റാൻ: പടിഞ്ഞാറൻ ഇറാനിലുണ്ടായ അതിശക്തമായ ബോംബ് ആക്രമണത്തിൽ 43 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇറാഖ് അതിർത്തിയോട് ചേർന്നുള്ള മെഹ്‌റാൻ നഗരത്തിലെ ബോർഡർ റെജിമെന്റ് ആസ്ഥാനത്താണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും അതിർത്തി രക്ഷാസേനാംഗങ്ങളാണ്. സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ അമേരിക്കയുടെയും ഇസ്റാഈലിന്റെയും ഏജന്റുമാരാണെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു.
അതുപോലെ ഓപ്പറേഷൻ എപിക് ഫ്യൂറി: ചബഹാർ തുറമുഖത്ത് ഇറാനിയൻ യുദ്ധകപ്പൽ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ്

തലസ്ഥാനത്ത് ഭീതി വിതച്ച് ഇസ്റാഈൽ വ്യോമാക്രമണം
അതിർത്തിയിലെ ആക്രമണത്തിന് പിന്നാലെ ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്റാഈൽ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് നീക്കമെന്ന് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്‌സ് അറിയിച്ചിരുന്നു. തെഹ്‌റാനിലെ സൈനിക ലക്ഷ്യങ്ങൾ തകർക്കുന്നതിനായി നിരന്തരമായ വ്യോമപാത സജ്ജമാക്കുമെന്ന് അദ്ദേഹം എക്സിലൂടെയാണ് വ്യക്തമാക്കിയത്.
ഇറാനിൽ ഇസ്റാഈലും അമേരിക്കയും നടത്തുന്ന ആക്രമണത്തിൽ വിമാനത്താവള പരിസരം ഉൾപ്പെടെ നഗരത്തിലെ 7 പ്രധാന കേന്ദ്രങ്ങളിൽ മിസൈൽ വർഷമുണ്ടായി. നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകൾക്കും മാളുകൾക്കും സമീപം സ്ഫോടനങ്ങൾ ഉണ്ടായതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ അവശ്യസാധനങ്ങളും ഭക്ഷണവും ശേഖരിക്കാനായി കടകളിൽ തിരക്ക് കൂട്ടുകയാണ്.
രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഭരണപരമായ ചുമതലകൾ നിർവഹിക്കുന്നതിനായി ഇറാൻ താൽക്കാലിക നേതൃത്വ കൗൺസിൽ രൂപീകരിച്ചിരുന്നു. പ്രമുഖ മതനേതാവും ഗാർഡിയൻ കൗൺസിൽ അംഗവുമായ അലി റിസ അറഫിയെ കൗൺസിലിലേക്ക് നിയമിച്ചു. രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ അറഫി നിർണ്ണായക പങ്ക് വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ.