ദുബൈ: വിമാനയാത്രയ്ക്കിടെ ജീവൻ അപകടത്തിലായ വിമാന ജീവനക്കാരനെ രക്ഷപ്പെടുത്തി ഇന്ത്യൻ ഡോക്ടർമാർ. എത്യോപ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സ് വിമാനത്തിലായിരുന്നു സംഭവം. ചെന്നൈയിലെ എംജിഎം ഹെൽത്ത്കെയർ ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. ഗോപിനാഥൻ എം, ഡോ. സുദർശൻ ബാലാജി എന്നിവരാണ് യുവാവിന് രക്ഷകരായത്. ഒരു മെഡിക്കൽ ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും.
ജീവനും മരണത്തിനുമിടയിലെ നിമിഷങ്ങൾ
വിമാനം പറന്നുയർന്ന് 40 മിനിറ്റിനുള്ളിലാണ് ക്യാബിൻ ക്രൂ അംഗത്തിന് അക്യൂട്ട് അനാഫൈലക്സിസ് ഉണ്ടായതായി എംജിഎം ഹെൽത്ത്കെയർ അറിയിച്ചു. ഇത് ശ്വാസനാളത്തെ തടസ്സപ്പെടുത്തുകയും മിനിറ്റുകൾക്കുള്ളിൽ ഓക്സിജന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്ന വേഗത്തിലുള്ളതും അപകടകരവുമായൊരു അലർജി പ്രതികരണമാണ്. ക്രൂ അംഗത്തിന് ഈ സമയം ശ്വസിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന്റെ ഓക്സിജൻ സാച്ചുറേഷൻ 80 ശതമാനമായി കുറഞ്ഞുവെന്നും ഇത് അപകടം നിറഞ്ഞ നിമിഷമായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു. വിമാനത്തിൽ അത്യാവശ്യ മരുന്നുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, വിമാനം ഉടൻ താഴെയിറക്കാനും സാധിക്കുമായിരുന്നില്ല.
അടിയന്തിര സാഹചര്യം മനസ്സിലാക്കിയ ഡോക്ടർമാർ ഉടൻ തന്നെ ചികിത്സ തുടങ്ങി. ലഭ്യമായ സ്റ്റിറോയിഡുകൾ, ബ്രോങ്കോഡിലേറ്ററുകൾ, ആന്റിഹിസ്റ്റമിനുകൾ എന്നിവ ഇവർ യുവാവിന് നൽകി. തുടർച്ചയായി ഓക്സിജൻ നൽകുകയും ചെയ്തു. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് യുവാവിന്റെ ശ്വാസംമുട്ടൽ മാറിയത്.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് വരെ, ഏകദേശം നാല് മണിക്കൂറോളം ഡോക്ടർമാർ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചു. ജീവനക്കാരൻ ഉണർന്നിരിക്കുകയാണെന്നും സംസാരിക്കുന്നുണ്ടെന്നും ഡോക്ടർമാർ ഉറപ്പാക്കി. ആശുപത്രി മതിലുകൾക്കപ്പുറത്തും തങ്ങളുടെ വൈദ്യശാസ്ത്രപരമായ പ്രതിബദ്ധതയാണ് തങ്ങളുടെ ഡോക്ടർമാർ തെളിയിച്ചതെന്ന് എംജിഎം ഹെൽത്ത്കെയർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.