
നാലിടങ്ങളിൽ പാക് പ്രകോപനം; ഉറിയിലും വെടിനിർത്തൽ കരാർ ലംഘനം, പലയിടങ്ങളിലും പാക് ഷെല്ലുകൾ വീണതായി വിവരം
ഉറിയിലും വെടിനിർത്തൽ കരാർ ലംഘനം നടന്നതായി റിപ്പോർട്ട്. എൻ എച്ച് പി സിയുടെ ഓഫീസിന് സമീപവും പാക് ഷെല്ലുകൾ വീണതായി വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ജമ്മു കശ്മീരിലെ കുപ്‌വാര, ബാരാമുള്ള, ഉറി, അഖ്‌നൂർ പ്രദേശങ്ങൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽ പാകിസ്ഥാൻ ആർമി പോസ്റ്റുകൾ ചെറിയ ആയുധങ്ങളും പീരങ്കികളും ഉപയോഗിച്ച് പ്രകോപനമില്ലാതെ വെടിയുതിർത്തു. നാലിടങ്ങളിൽ പാക് പ്രകോപനമുണ്ടായെന്നും വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും കേന്ദ്രം. അതേ സമയം ശക്തമായി തിരിച്ചടിച്ചെന്ന് സേനയും അറിയിച്ചു.
അതേ സമയം, ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലെത്തി. പഞ്ചാബ് അതിർത്തിയോട് ചേർന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയത്. എന്നാൽ റഡാർ സംവിധാനങ്ങൾ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് ഉടൻ കുതിച്ചെത്തിയതോടെ പാക് വിമാനങ്ങൾ അതിർത്തി കടക്കാതെ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇന്ത്യയുമായി സമ്പർക്കം നടത്തുകയാണെന്ന് പാകിസ്ഥാൻ്റെ ഉപപ്രധാനമന്ത്രി ഇഷാഖ് ധർ ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാക് വിദേശകാര്യ മന്ത്രി കൂടിയാണ് ഇദ്ദേഹം. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കൾ തമ്മിൽ സമ്പർക്കത്തിലെന്നാണ് പ്രതികരണം. എന്നാൽ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാത്രി വൈകിയാണ് പാക് ഉപപ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. അതേസമയം ജമ്മു കശ്‌മീരിലെ അതിർത്തി മേഖലയിൽ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണം തുടരുകയാണ്. കശ്മീരിലെ കുപ്‌വാര, ഗുരേസ് സെക്ടറുകളിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
Comments (0)