Posted By Ansa Staff Editor Posted On

യുഎഇയിൽ ഓട്ടിസം ബാധിച്ച കുട്ടിയെ പരിചരിക്കുന്നത് മടുത്തു, കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മുത്തശ്ശി

എട്ട് വയസുള്ള ഓട്ടിസം ബാധിച്ച പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട് മുത്തശ്ശി. പെൺകുട്ടിയെ മുത്തശ്ശി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ വസ്ത്രം മാറാൻ സഹായിച്ചതിന് തൊട്ടുപിന്നാലെ മുത്തശ്ശി കുട്ടിയുടെ വസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അഫ്ഗാൻ സ്വദേശിയായ പെൺകുട്ടിയുടെ പള്ളിയിലെ ഇമാമായ പിതാവ്, സംഭവം നടന്ന സമയത്ത് താൻ വീട്ടിൽ നിന്ന് പുറത്തുപോയിരുന്നതായി പോലീസിനോട് പറഞ്ഞു. തിരിച്ചെത്തിയപ്പോൾ മകൾ അനങ്ങാതെ കിടക്കുന്നത് കണ്ടു. ആംബുലൻസ് വിളിച്ചെങ്കിലും പെൺകുട്ടി മരിച്ചതായി പാരാമെഡിക്കുകൾ സ്ഥിരീകരിച്ചു.

കഴുത്തിൽ ശ്വാസം മുട്ടിച്ചതിന്റെ വ്യക്തമായ പാടുകൾ കണ്ടിരുന്നു. കുട്ടിയെ എങ്ങനെ പരിപാലിക്കണമെന്ന് മുന്‍പ് അവർ തമ്മിൽ വഴക്കുണ്ടായിരുന്നു. ദുബായ് പോലീസ് പട്രോളിങ് സംഘങ്ങളെയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥരെയും ഫോറൻസിക് വിദഗ്ധരെയും സ്ഥലത്തേക്ക് അയച്ചു. ചോദ്യം ചെയ്യലിനുശേഷം മുത്തശ്ശി കുറ്റം സമ്മതിച്ചു. കുട്ടിയുടെ അസുഖം തനിക്ക് മടുത്തിരുന്നതായി മുത്തശ്ശി പറഞ്ഞു. പെൺകുട്ടിയെ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ കുടുംബം പദ്ധതിയിട്ടിരുന്നു. കൂടുതൽ നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസ് വിചാരണയ്ക്കായി അധികൃതർ അന്വേഷണം തുടരുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *