Posted By Ansa Staff Editor Posted On

രാജ്യത്ത് അതീവ ജാഗ്രത: 10 വിമാനത്താവളങ്ങൾ അടച്ചു: യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങളുമായി എയർലൈനുകൾ

കശ്മീര്‍ താഴ്​വരയിലും ശ്രീനഗറിലും കനത്തസുരക്ഷ. രാജ്യാന്തര അതിര്‍ത്തിയില്‍ ബിഎസ്എഫ് ഹൈ അലര്‍ട്ടില്‍. ഈ സ്ഥലങ്ങളിലേക്ക് വിമാന യാത്രകൾ ബുക്ക് ചെയ്തിരിക്കുന്നവർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണെമെന്ന് വിവിധ വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം. ‘ഓപ്പറേഷൻ‌ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം ഇന്നലെ അർധരാത്രിക്കു ശേഷമാണ് സേന നടത്തിയത്. ഇതിനു ശേഷം സുരക്ഷാ ആശങ്കകൾ വർധിച്ചതോടെ, ലേയിലെ വടക്ക് ഭാഗത്ത് നിന്നു പടിഞ്ഞാറൻ ഭാഗത്ത് പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഗുജറാത്തിലെ ഭുജിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകൾ ആഭ്യന്തര വിമാനക്കമ്പനികൾ റദ്ദാക്കി.

ജമ്മു കശ്മീർ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി അടച്ചത്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ശ്രീനഗർ വിമാനത്താവളത്തെ പാക് സേന ലക്ഷ്യം വച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രം അറിയിച്ചു. പാക്കിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഭീകരരരുടെ കേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണം.

ഇൻഡിഗോ

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് ഇൻഡിഗോ എയർലൈൻസ് യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ അറിയിച്ചത്. ‘മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന വ്യോമാതിർത്തി സാഹചര്യങ്ങൾ കാരണം ശ്രീനഗർ, ജമ്മു, അമൃത് സർ, ലേ, ചണ്ഡിഗഡ്, ധരംശാല എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളെയും ഇവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്. വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിന് മുൻപായി നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന വിമാനത്തിൻ്റെ സ്റ്റാറ്റസ് എന്താണെന്ന് കൃത്യമായി പരിശോധിക്കുക.’ – എന്നാണ് ഇൻഡിഗോ എയർലൈൻസിൻ്റെ നിർദ്ദേശം.

വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് goindigo.in എന്ന വെബ്സൈറ്റിൽ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. കൂടാതെ, നിലവിൽ വ്യോമാതിർത്തി പ്രശ്നത്തിൻ്റെ പശ്ചാത്തലത്തിൽ ബികാനീർ, ജോധ്പൂർ, ഗ്വാളിയോർ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളെയും അത് ബാധിച്ചേക്കാം. ഇവിടങ്ങളിൽ നിന്ന് യാത്ര ആരംഭിക്കാൻ ഇരിക്കുന്നവർ വിമാനത്താവളത്തിലേക്കു തിരിക്കുന്നതിന് മുൻപ് ഇൻഡിഗോയുടെ വെബ്സൈറ്റ് സന്ദർശിച്ച് വിമാനത്തിൻ്റെ സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്.

എയർ ഇന്ത്യ

നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നീ സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും മേയ് 7 ന് ഉച്ചയ്ക്ക് 12 മണി വരെ എയർ ഇന്ത്യ റദ്ദാക്കി. അമൃത്സറിലേക്കുള്ള രണ്ട് രാജ്യാന്തര വിമാനങ്ങൾ ഡൽഹിയിലേക്കു തിരിച്ചു വിട്ടു. എയർ ഇന്ത്യയുടെ www.airindia.com എന്ന വെബ്സൈറ്റ് പേജ് പരിശോധിച്ചാൽ ഫ്ലൈറ്റ് സ്റ്റാറ്റസ് സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

ആകാശ എയർ

മേഖലയിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ശ്രീനഗർ വിമാനത്താവളം അടച്ചിരിക്കുകയാണ്. ശ്രീനഗറിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയതായി ആകാശ എയർ അറിയിച്ചു. ആകാശ എയറിൽ യാത്ര ചെയ്യേണ്ട യാത്രക്കാർ വിമാനത്താവളത്തിലേക്കു തിരിക്കുന്നതിനു മുൻപ് കമ്പനിയുടെ www.akasaair.com വെബ്സൈറ്റ് പേജ് പരിശോധിക്കുക.

എയർ ഇന്ത്യ എക്സ്പ്രസ്

നിലവിലെ നിയന്ത്രണങ്ങളെ തുടർന്ന് വിമാനങ്ങൾ റദ്ദു ചെയ്തിട്ടുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഒന്നിലധികം വിമാനസർവ്വീസുകളെ ഇത് ബാധിച്ചിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് എയർ ഇന്ത്യയുടെ www.airindiaexpress.com വെബ്സൈറ്റ് സന്ദർശിച്ച് വിമാനത്തിൻ്റെ സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്. പെട്ടെന്ന് വിവരങ്ങൾ അറിയാൻ +91 63600 12345 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സ്പൈസ് ജെറ്റ്

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ധരംശാല (DHM), ലേ (IXL), ജമ്മു (IXJ), ശ്രീനഗർ (SXR), അമൃത്സർ (ATQ) എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് www.spicejet.com വെബ്സൈറ്റ് സന്ദർശിച്ച് വിമാനത്തിൻ്റെ സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്.

ഇന്നു മോക് ഡ്രിൽ

കേരളത്തിലെ 14 ഉൾപ്പെടെ രാജ്യത്തെ 244 ജില്ലകളിൽ ഇന്നു മോക് ഡ്രിൽ നടക്കാനിരിക്കെയാണ് ഇന്ത്യയുടെ ആക്രമണം.

ആണവശാലകൾ, സൈനിക കേന്ദ്രങ്ങൾ, എണ്ണ ശുദ്ധീകരണശാലകൾ, ജലവൈദ്യുത പദ്ധതികൾ എന്നിവയെല്ലാമുള്ള ജില്ലകളിലാണു മുന്നൊരുക്ക പരിശോധന നടക്കുക. ആക്രമണമുണ്ടായാൽ സ്വയം സുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം. ഇതിനു മുൻപു ഇത്ര വിശാലമായ മോക് ഡ്രിൽ നടന്നത് 1971 ലാണ്.

കേരളത്തിൽ വൈകിട്ട് 4 ന് ആണ് മോക്ക് ഡ്രിൽ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ 24 മണിക്കൂറിനിടെ രണ്ടാം തവണയും ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിതല സമിതിയും മന്ത്രിസഭായോഗവും ഇന്നു ചേരും. രാജസ്ഥാൻ മേഖലയിൽ ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസ പ്രകടനം ഇന്നും നാളെയുമായി നടക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *