
ഒടുവിൽ ആശ്വാസം ; നാടണഞ്ഞു, 22 മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ ദുബൈയിൽ നിന്ന് പറന്ന് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം
ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം പുറപ്പെട്ടത് 22 മണിക്കൂറിലേറെ വൈകി. ബുധനാഴ്ച രാത്രി 8.40ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 540 വിമാനമാണ് അനിശ്ചിതമായി നീണ്ടത്. എന്താണ് വിമാനം വൈകുന്നതിന് കാരണമെന്ന് യാത്രക്കാരെ കൃത്യമായി അറിയിച്ചിരുന്നില്ല.
രോഗികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി. ബുധനാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ വിമാനത്താവളത്തില്‍ എത്തിയതാണ് യാത്രക്കാര്‍. ബോര്‍ഡിങ് കഴിഞ്ഞ ശേഷമാണ് വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെടുകയെന്നാണ് അറിയിച്ചത്. പിന്നീട് ഈ സമയം മാറ്റി രാത്രി 10.45നായിരിക്കും വിമാനം പുറപ്പെടുകയെന്ന് അറിയിച്ചു.
യാത്രക്കാര്‍ അക്ഷമരായതോടെ എയര്‍ ഇന്ത്യ അധികൃതര്‍ ചര്‍ച്ച നടത്തുകയും വിമാനം വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് ശേഷം പോകുമെന്ന് അറിയിക്കുകയുമായിരുന്നു. യാത്രക്കാര്‍ക്ക് ഹോട്ടലില്‍ താമസസൗകര്യം ഏര്‍പ്പെടുത്തി. എന്നാല്‍ പിന്നീട് വീണ്ടും സമയം മാറ്റുകയായിരുന്നു. വൈകിട്ട് 6.30ന് വിമാനം പുറപ്പെടുമെന്നായി അറിയിപ്പ്. മണിക്കൂറുകള്‍ കാത്തിരുന്നെങ്കിലും നാടയണയാനായതിന്‍റെ ആശ്വാസത്തിലാണ് യാത്രക്കാര്‍.
Comments (0)