Posted By Ansa Staff Editor Posted On

റോഡ് അപകടങ്ങളില്‍ പരിക്കേറ്റാല്‍ 1.5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി

രാജ്യത്ത് എവിടെയും റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ലഭിക്കും 1.5 ലക്ഷം രൂപയുടെ ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി. കേന്ദ്ര ഗതാഗതമന്ത്രാലയം ദേശീയ ഹെല്‍ത്ത് അതോറിറ്റി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര റോഡ്‌സ് വിഭാഗം സെക്രട്ടറി, ദേശീയപാത അതോറിറ്റി, ആഭ്യന്തര, ധനകാര്യ, ആരോഗ്യ മന്ത്രാലയങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, എന്‍.ജി.ഒകള്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിയാണ് പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്.

അപകടത്തില്‍പ്പെടുന്നവര്‍ക്ക് വേഗത്തില്‍ ചികിത്സ ഉറപ്പാക്കാന്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ പണമൊന്നും അടക്കാതെയാണ് ഇത്രയും വലിയ തുകയ്ക്ക് ചികിത്സ ലഭ്യമാകുക. ഇതിനായി രാജ്യവ്യാപകമായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കി. കൗണ്‍സിലിന്‍റെയും ദേശീയ ഹെല്‍ത്ത് അതോറിറ്റിയുടെയും വെബ് സൈറ്റുകളില്‍ ആശുപത്രികളുടെ വിവരങ്ങള്‍ ലഭ്യമാണ്. അപകടത്തില്‍ പരിക്കേറ്റവരെ ആശൂപത്രികളില്‍ എത്തിച്ചാല്‍ അടിയന്തിര ചികിത്സ സൗജന്യമായി നല്‍കും.

പദ്ധതിയില്‍ ഉള്‍പ്പെടാത്ത ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നതെങ്കില്‍ അപകടനില തരണം ചെയ്യുന്നതുവരെയുള്ള ചികിത്സ നല്‍കുകയും തുടര്‍ന്ന്, പദ്ധതിയിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുന്നു. അപകടവിവരം ബന്ധുക്കള്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ നിര്‍ബന്ധമായി അറിയിക്കണം. ആശുപത്രികള്‍ക്ക് ചികിത്സാ ചെലവിന്‍റെ പണം ദേശീയ ഹെല്‍ത്ത് അതോറിറ്റി പിന്നീട് നല്‍കും.

ചികിത്സയുടെ രേഖകള്‍ അപകടത്തില്‍പ്പെടുന്നവരോ ബന്ധുക്കളോ സൂക്ഷിച്ചുവെക്കണം. അപകടം നടന്ന് ഏഴു ദിവസത്തെ ചികിത്സയാണ് പദ്ധതിയില്‍ ലഭിക്കുന്നത്. തുടര്‍ന്ന്, വീണ്ടും ചികിത്സ ആവശ്യമായാല്‍ ചെലവ് വ്യക്തിപരമായി വഹിക്കണം. 2024 മാര്‍ച്ചിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *